മലപ്പുറം: സാംസ്കാരിക പൈതൃകം പൊതുസ്വത്താണെന്ന് പറയുന്നവരെ വര്‍ഗീയവാദികളാക്കി ചിത്രീകരിക്കുകയാണെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. എന്‍ഡിഎ മലപ്പുറം ജില്ലാ കമ്മറ്റി നല്കിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്വ്വമതസ്ഥര് സാഹോദര്യത്തോടെ ഭാരതത്തില്‍ ജീവിക്കുന്നത് ഇവിടുത്തെ സംസ്കാരത്തില്‍ അധിഷ്ഠിതമായ വിശ്വാസം മുറുകെ പിടിച്ചാണ്.
ആ പൈതൃകം പൊതുസ്വത്താണെന്നും അത് സംരക്ഷിക്കേണ്ടത് ഭാരതീയന്റെ കടമയാണെന്നുമുള്ള സത്യം വിളിച്ചു പറയുന്നവനെ രാഷ്ട്രീയ എതിരാളികള്‍ വര്‍ഗീയവാദിയെന്ന് മുദ്രകുത്തുന്നു. മതേതരത്വം ശരിയായ രീതിയില്‍ പിന്തുടരുന്ന ഏകരാജ്യം ഭാരതമാണ്. രാജ്യത്ത് എല്ലാവര്ക്കും തുല്യനീതി ഉറപ്പുവരുത്താനാണ് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി കോണ്‍ഗ്രസും സിപിഎമ്മും അതിനെ എതിര്‍ക്കുകയാണ്.
എല്ലാവര്ക്കും തുല്യനീതിയെന്നത് ബിജെപിയുടെ നിലപാടാണ്. അവിടെ മതത്തിന്റെയോ ജാതിയുടെയോ വര്‍ണ്ണത്തിന്റെയോ വിവേചനം ആവശ്യമില്ല. ഇരുമുന്നണികളുടെയും കള്ളക്കളികള്‍ ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അതിന് ഉദാഹരണമാണ് കേരള നിയമസഭയിലേക്കുള്ള ബിജെപിയുടെ കടന്നുവരവ്. ഒരു വ്യക്തിയുടെ വിജയമായി കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും മറിച്ച് സമൂഹയജ്ഞത്തിന്റെ വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗം ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍.ശിവരാജന്, നിര്മ്മലകുട്ടികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: