കോട്ടയം: ഡെങ്കിപ്പനി പ്രതിരോധ മരുന്ന് നിര്‍ണ്ണയ പഠനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കോട്ടയം കുറിച്ചി ആസ്ഥാനമായ കേന്ദ്ര ഹോമിയോപ്പതി ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും ഏറ്റുമുട്ടലിന്റെ പാതയില്‍. ഹോമിയോപ്പതി ഗവേഷണ കൗണ്‍സിലിന്റെ കീഴില്‍ തിരുവനന്തപുരത്ത് ഡെങ്കിപ്പനിക്ക് എതിരായി നടക്കുന്ന പ്രതിരോധമരുന്ന് നിര്‍ണ്ണയ പഠനത്തിനെതിരായി ഐഎംഎ നടത്തിയ പത്രപ്രസ്താവനയാണ് വിവാദമായത്.
കരകുളം, വെമ്പായം എന്നീ പഞ്ചായത്തുകളില്‍ ഡെങ്കിപ്പനി പ്രതിരോധിക്കാനെന്നപേരില്‍ ഹോമിയോ വാക്സിന് ജനങ്ങളില്‍ പരീക്ഷിക്കാനുള്ള നീക്കം അപകടകരമാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എ.വി ജയകൃഷ്ണന്, സെക്രട്ടറി ഡോ. സാമുവല്‍ കോശി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ കുറിച്ചി ഹോമിയോപ്പതി ഗവേഷണ കേന്ദ്രത്തിലെ ഡോ. കെ.ആര് ജനാര്ദ്ദനന് നായര്‍ രംഗത്തുവന്നു.
ഹോമിയോപ്പതി ഗവേഷണകേന്ദ്രം നടത്തുന്ന പഠനവുമായി ബന്ധപ്പെട്ട് കേന്ദ്രഹോമിയോപ്പതി ഗവേഷണ കൗണ്‍സിലുമായോ സംസ്ഥാന ഹോമിയോപ്പതി വകുപ്പുമായോ ബന്ധപ്പെടുകയോ വിവരങ്ങള്‍ മനസ്സിലാക്കുകയോ ചെയ്യാതെ ഐഎംഎപോലുള്ള ഉത്തരവാദിത്തപ്പെട്ട സംഘടന നടത്തിയ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഡോ. കെ.ആര് ജനാര്ദ്ദനന് നായര്‍ പറഞ്ഞു.
രോഗവിമുക്തി ലക്ഷ്യമിടുന്ന ഹോമിയോപ്പതി ചികിത്സാ സമ്പ്രദായമനുസരിച്ച് തിരുവനന്തപുരത്ത് നടത്തുന്ന പഠനത്തില്‍ ഒരു വാക്സിനും ഉപയോഗിച്ചിട്ടില്ല. ഡെങ്കിപ്പനിയില്‍ ഹോമിയോപ്പതി മരുന്നുകളുടെ ഫലപ്രാപ്തി പഠനം നടത്തുന്നത് കേന്ദ്ര ഹോമിയോപ്പതി ഗവേഷണകൗണ്‍സിലിന്റെ കീഴിലുള്ള കോട്ടയത്തെ ഗവേഷണകേന്ദ്രവും സംസ്ഥാന ഹോമിയോപ്പതി വകുപ്പും ചേര്‍ന്നാണ്. വൈദ്യശാസ്ത്രരംഗത്തെ പഠനങ്ങള്‍ക്കുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ട്.
ആരോഗ്യപ്രവര്‍ത്തകര്‍, വൈറോളജി വിദഗ്ദ്ധര്‍ അടക്കമുള്ളവരും ഹോമിയോപ്പതി ചികിത്സാ രംഗത്തെ ഡോക്ടര്‍മാരും ചേര്‍ന്നാണ് പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. കേന്ദ്ര ഹോമിയോ ഗവേഷണ കൗണ്‍സിലിന്റെ ശാസ്ത്രീയ അഡൈ്വസറി കമ്മറ്റിയും എത്തിക്കല്‍ കമ്മറ്റിയും അംഗീകരിച്ച ഈ പഠനം തദ്ദേശസ്വയംഭരണവകുപ്പ് സ്ഥാപനങ്ങളുടെ
സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. പഠനത്തില്‍ പങ്കെടുത്തയാളുകളുടെ സമ്മതപത്രം വാങ്ങിയതിനുശേഷം മാത്രമാണ് പഠനത്തില്‍ പങ്കാളികളാക്കിയിട്ടുള്ളതെന്നും ഡോ.കെ.ആര് ജനാര്ദ്ദനന് നായര്‍ പറഞ്ഞു.
ഡെങ്കിപ്പനിയടക്കമുള്ള സാംക്രമിക രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുമ്പോള്‍ കേരളത്തില്‍ പ്രചാരത്തിലുള്ള രണ്ട് ചികിത്സാസമ്പ്രദായങ്ങള്‍ തമ്മിലുണ്ടാകുന്ന ഇത്തരം വാദപ്രതിവാദങ്ങള്‍ ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കും. അതുകൊണ്ട് ആരോഗ്യവകുപ്പ് അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് വ്യക്തത വരുത്തുവാന്‍ തയ്യാറാകണമെന്ന് ആരോഗ്യപ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: