തിരുവനന്തപുരം: സിവില്‍ നിയമങ്ങള്‍ ഏകീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ എതിര്‍ക്കുന്നവര്‍ രാജ്യപുരോഗതിക്ക് തടസ്സം നില്‍ക്കുന്നവരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഭരണഘടന അനുശാസിക്കുന്ന കാര്യം നടപ്പാക്കുന്നതിനെപ്പറ്റി ആലോചിക്കാനേ പാടില്ല എന്ന് പറയുന്നത് ഭരണഘടനയെ വെല്ലുവിളിക്കലാണ്. ഇപ്പോഴും വിഭജനകാലത്തെ അതേ മാനസികാവസ്ഥയിലാണ് മുസ്ലിംലീഗ് എന്നാണ് അവരുടെ പ്രതികരണങ്ങള്‍ തെളിയിക്കുന്നത്. അതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസും സ്വീകരിക്കുന്നത്. ഇത് നിര്‍ഭാഗ്യകരമാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി. സിവില്‍ നിയമങ്ങള്‍ ഒരുപോലെ ആക്കുക എന്നാല്‍ ഹിന്ദു നിയമങ്ങള്‍ രാജ്യത്തെ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുക എന്നല്ല. മറിച്ച് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന നിയമങ്ങള്‍ ഒഴിവാക്കലാണ്. ഏത് മതത്തിലും ഇത്തരം നിയമങ്ങള്‍ ഉണ്ടങ്കില്‍ ഒഴിവാക്കേണ്ടത് ഉത്തരവാദിത്തമുള്ള ഭരണകൂടത്തിന്റെ ചുമതലയാണ്. ഇതിന് മതത്തിന്റെ നിറംനല്‍കുന്നത് പിന്തിരിപ്പന് ചിന്താഗതിയാണ്. സമൂഹത്തിന്റെ പുരോഗതി ആഗ്രഹിക്കുന്ന ഒരാള്‍ക്കും സിവില്‍ നിയമ പരിഷ്കാരങ്ങളെ എതിര്‍ക്കാനാകില്ല. ആധുനിക കാലത്തിന് ചേരാത്ത നിയമങ്ങള്‍ ഏത് വിശ്വാസത്തിന്റെ പേരിലായാലും അംഗീകരിക്കുന്നത് പുരോഗമനമല്ല എന്ന് ജനങ്ങളെ ബോധവത്കരിക്കേണ്ടവര്‍ അതിന് തുനിയാത്തത് ഖേദകരമാണ്. മതത്തിന്റെ പേരില്‍ സമൂഹത്തെ വിഭജിക്കാന്‍ ആഹ്വാനം ചെയ്യുന്നത് പൊതുപ്രവര്‍ത്തനത്തിന് തന്നെ അപമാനമാണെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: