കൊച്ചി: ഏകീകൃത സിവില്‍കോഡിനെ പിന്തുണച്ച് സീറോ മലബാര്‍ സഭ. ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളുടെയും പാരമ്പര്യങ്ങളെയും അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും നിലനിര്‍ത്തിക്കൊണ്ട് ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം.
മതങ്ങളുടെയും വിശ്വാസങ്ങളുടെയും സ്വാതന്ത്ര്യം ഹനിക്കാത്ത തരത്തില്‍ അഭിപ്രായ സമന്വയം രൂപപ്പെടുത്തേണ്ടതുണ്ടെന്നും ആലഞ്ചേരി ചൂണ്ടിക്കാട്ടി. ഏകീകൃത സിവില്‍കോഡിന്റെ പേരില്‍ വര്‍ഗ്ഗീയ മുതലെടുപ്പ് നടത്താനിറങ്ങിയ ഇടത് പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസ്സിനും മുസ്ലിം ലീഗിനും കനത്ത തിരിച്ചടിയാണ് സീറോ മലബാര്‍ സഭയുടെ നിലപാട്.
ജാതിയുടെയും മതത്തിന്റെയും വേര്‍തിരിവുകളില്ലാതെ രാജ്യത്തെ സിവില്‍ നിയമങ്ങളെല്ലാം ഒറ്റനിയമാവലിക്ക് കീഴില്‍ കൊണ്ടുവരികയാണ് ഏകീകൃത സിവില്‍കോഡിലൂടെ ലക്ഷ്യമിടുന്നത്. ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര നിയമമന്ത്രാലയം ലോ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് വിഷയം വീണ്ടും സജീവ ചര്‍ച്ചയായത്.
ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കിക്കൂടേയെന്ന് സുപ്രീം കോടതി സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു.
ഈ സാഹചര്യത്തിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നടപടി. എന്നാല്‍ ഇതില്‍ വര്‍ഗ്ഗീയ മുതലെടുപ്പ് നടത്താനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. ജനങ്ങളെ ഭിന്നിക്കാനും വര്ഗ്ഗീയകലാപമുണ്ടാക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചപ്പോള്‍ മതേതരത്വം തകരുമെന്നായിരുന്നു മുസ്ലിം ലീഗിന്റെ നിലപാട്. സിവില്‍കോഡ് ന്യൂനപക്ഷങ്ങള്ക്കെതിരാണെന്നാണ് ഇടത് പാര്‍ട്ടികള്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ വിരുദ്ധമാണെന്ന് സ്ഥാപിക്കാന്‍ ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസ്സും മത്സരിക്കുമ്പോഴാണ് രാജ്യത്തെ പ്രബല ക്രൈസ്തവ സഭ സിവില്‍കോഡിനെ പരസ്യമായി പിന്തുണക്കുന്നത്. അഭിപ്രായ സമന്വയം വേണമെന്ന ആര്‍എസ്എസ് നിലപാടാണ് സീറോ മലബാര്‍ സഭയ്ക്കുള്ളതെന്നതും ശ്രദ്ധേയമാണ്.
ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍, കേരള കാത്തലിക് റിഫര്‍മേഷന്‍ മൂവ്മെന്റ് തുടങ്ങിയ ക്രൈസ്തവ സമൂഹത്തിലെ അല്മായ സംഘടനകളും ജോസഫ് പുലിക്കുന്നേലിനെപ്പോലുള്ള പുരോഗമന ചിന്താഗതിക്കാരും നേരത്തെ തന്നെ ഏകീകൃത സിവില്‍കോഡിന് അനുകൂലമാണ്. മുത്തലാഖിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്ന മുസ്ലിം വനിതകകളും സിവില്‍കോഡിന് വാദിക്കുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: