മനാമ: പെരുന്നാള്‍ നിസ്കാരം തുറസായ സ്ഥലങ്ങളില്‍ നടത്തുന്നതിന് കുവൈത്തില്‍ നിരോധനം ഏര്‍പ്പെടുത്തി. പെരുന്നാള്‍ നിസ്കാരം ഇനി മുതല്‍ മസ്ജിദുകളില്‍ വെച്ച് നിര്‍വ്വഹിക്കണമെന്ന് മതകാര്യ വിഭാഗമായ എന്‍ഡോവ്മെന്റ്സ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം ഉത്തരവിട്ടു.
സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കുവൈത്തിനെ പ്രേരിപ്പിച്ചിരിക്കുന്നത്. പെരുന്നാള്‍ ദിനത്തില്‍ രാവിലെ സ്റ്റേഡിയം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച മുഴുവന്‍ ഈദ് നിസ്കാരങ്ങളും തൊട്ടടുത്തുള്ള മസ്ജിദുകളികളിലേക്ക് മാറ്റണമെന്നും മതകാര്യ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്താംബൂള്‍ വിമാന ത്താവളത്തില്‍ നടന്ന ഭീകരാക്രമണ പശ്ചാതലത്തില്‍ കുവൈത്തിലും ആക്രമണ സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാജ്യത്തെ ഈദ് ഗാഹുകളെല്ലാം നിരോധിക്കണമെന്ന നിര്‍ദേശം വീണ്ടും ഉയര്‍ന്നത്. ഈ പെരുന്നാളിനു തന്നെ തീരുമാനം പ്രഖ്യാപിക്കാനും നടപ്പിലാക്കാനും മതകാര്യ വിഭാഗം തയ്യാറാവുകയായിരുന്നു.
പരസ്പരം മത്സരിച്ച് ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചു വരുന്ന വിവിധ മത സംഘടനകള്‍ക്ക് മതകാര്യ വിഭാഗത്തിന്റെ ഈ തീരുമാനം തിരിച്ചടിയായിരിക്കുകയാണ്. മലയാളികളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ തങ്ങളുടെ ആശയ പ്രചരണത്തിനും അംഗബലം പ്രകടിപ്പിക്കാനുമായി വര്‍ഷം തോറുമുള്ള ഈദ് ഗാഹുകളെയും അനുബന്ധ ചടങ്ങുകളെയും ഉപയോഗപ്പെടുത്താറുണ്ട്. ഇതിനായി പ്രത്യേക ഈദ് കമ്മറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യാറുണ്ട്. ഈ വിഭാഗത്തിനാണ് പ്രധാനമായും മന്ത്രാലയത്തിന്റെ പുതിയ തീരുമാനം തിരിച്ചടിയായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: