ബംഗളൂരു: ബംഗളൂരു സ്ഫോടനക്കേസിലെ വിചാരണ നേരിടുന്ന അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിലേയ്ക്ക് മടങ്ങാന്‍ സാധിച്ചില്ല. ഇന്‍ഡിഗോ വിമാന അധികൃതര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണിത്.
എട്ട് ദിവസത്തെ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് നാട്ടിലേയ്ക്ക് തിരിക്കാന്‍ 10.45നു മദനി വിമാനത്താവളത്തിലെത്തിയെങ്കിലും യാത്ര തുടരണമെങ്കില്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണെന്നായിരുന്നു ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കിയത്. ഇതോടെ മദനിയും കുടുംബവും വിമാനത്താവളത്തില്‍ കുടുങ്ങുകയായിരുന്നു. ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് ബോർഡിംഗ് പാസ് ലഭിച്ചതിന് ശേഷമാണ് വിമാനത്തിൽ കയറുന്നതിൽ നിന്ന് മദനിയെ വിലക്കിയത്.
ഉച്ചയ്ക്ക്12.45നുള്ള വിമാനത്തിലാണു മദനിയ്ക്കു കേരളത്തിലേക്കു മടങ്ങേണ്ടിയിരുന്നത്. കര്‍ണാടക പോലീസ് ഉദ്യോഗസ്ഥരും മദനിയെ അനുഗമിക്കുന്നുണ്ട്. മദനിക്ക് ഒപ്പമുണ്ടായിരുന്നവർ വിമാനക്കമ്പനി അധികൃതരുമായി ചർച്ച നടത്തിയെങ്കിലും മദനിയില്ലാതെ വിമാനം പുറപ്പെട്ടു. ഇരുപത് മിനിട്ടോളം വൈകിയാണ് വിമാനം യാത്ര തിരിച്ചത്. ഇതോടെ ബദൽ മാർഗങ്ങളെ കുറിച്ച് അന്വേഷിക്കുകയാണ് മദനിക്ക് ഒപ്പമുള്ളവർ. ബംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്കുള്ള അടുത്ത വിമാനം രാത്രി ഒമ്പതരയ്ക്കാണ്.
മദനിയോടൊപ്പം ഭാര്യ സൂഫിയ, പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് രജീബ്, സഹായികൾ എന്നിവരുമുണ്ട്. അനുമതി നിഷേധിച്ചതിനെ തുടർന്ന് മദനിക്ക് സ്വീകരണം നൽകാനായി നെടുമ്പാശേരിയിലെത്തിയപി.ഡി.പി പ്രവർത്തകർ പ്രതിഷേധിച്ചു. യാത്ര മുടങ്ങി എന്നറിഞ്ഞതോടെ നിരാശരായ പ്രവർത്തകർ രോഷാകുലരായി. നെടുമ്പാശേരി വിമാനത്താവളത്തിനകത്തെ ഇൻഡിഗോ വിമാനക്കമ്പനിയുടെ ഓഫീസ് പി.ഡി.പി പ്രവർത്തകർ ഉപരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: