കോഴിക്കോട്: എം.കെ. രാഘവന് എംപിയുമായുള്ള തര്‍ക്കങ്ങളെത്തുടര്‍ന്നു കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ വിമര്‍ശനം. കഴുതയെന്ന പേര് ചാര്‍ത്തി നല്കി കൊണ്ടാണ് വീക്ഷണം കളക്ടര്‍ക്കെതിരെ വിമര്‍ശനം നടത്തിയത്.
മാധ്യമശ്രദ്ധ നേടാന്‍ കളക്ടര്‍ സ്വയം കഴുതയാകുന്നുവെന്നാണ് വീക്ഷണത്തിന്റെ മുഖപത്രത്തില്‍ കുറ്റപ്പെടുത്തുന്നത്. കൊമ്പുണ്ടെന്ന് കളക്ടര്‍ക്ക് തോന്നിയാല്‍ സര്‍ക്കാര്‍ ആ കൊമ്പ് മുറിക്കണം. കളക്ടര്‍ക്ക് ജനാധിപത്യത്തോടുതന്നെ പുച്ഛമാണെന്നും വീക്ഷണം പത്രത്തിലെ മുഖപ്രസംഗം ആക്ഷേപിക്കുന്നു.
സാമൂഹ്യദ്രോഹികളുടെ വഴിയാണ് കളക്ടര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതെ മാപ്പിടുന്നത് ആണത്തമല്ല. ഊളത്തരമാണ്. ഊളകള്‍ക്ക് ഇരിക്കാനുള്ള ഇടമല്ല ജില്ലാ കളക്ടര്‍ പദവിയെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തി.
തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാന്‍ ശ്രമിച്ച കളക്ടര്‍ മാപ്പു പറയണമെന്ന് എംപി ആവശ്യപ്പെട്ടപ്പോള്‍ ഫെയ്സ്ബുക്കില്‍ കുന്നംകുളത്തിന്റെ മാപ്പ് പോസ്റ്റ് ചെയ്ത എന്‍. പ്രശാന്തിന്റെ നടപടി ഏറെ വിവാദമായിരുന്നു. ഒടുവില്‍ ഇന്നലെ കളക്ടര്‍ എംപിയോട് നിരുപാധികം ക്ഷമ ചോദിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: