കൊല്ലം: ജനവാസമേഖലയില്‍ അവശനിലയില്‍ കണ്ടെത്തിയ പുലിക്കുട്ടിയെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ചത്തു. പുലിയുടെ പിന്‍ഭാഗത്തെ നാല് വാരിയെല്ലുകള്‍ തകര്‍ന്നിരുന്നു. ചികിത്സയ്ക്കു ശേഷം രണ്ടാഴ്ച്ച പൂര്‍ണവിശ്രമം കൂടി നല്കി കാട്ടിലേക്ക് മടക്കിവിടാനിരിക്കെയാണ് ചത്തത്. ചികിത്സയ്ക്ക് വെറ്ററിനറി ഡോക്ടര്‍മാരായ എം.എസ് സജയകുമാര്‍, ബി. അനില്‍കുമാര്‍, ബി. അരവിന്ദ് എന്നിവര്‍ നേതൃത്വം നല്കി.
പാടം വെള്ളംതെറ്റി ഓന്തുപാറയ്ക്ക് സമീപമാണ് കഴിഞ്ഞ ദിവസം പുലിക്കുട്ടിയെ കണ്ടത്. പത്തനാപുരം റേഞ്ചില്‍ നിന്നും വനപാലകര്‍ പട്രോളിംഗ് നടത്തുന്നതിനിടെ അവശനിലയില്‍ മരച്ചുവട്ടില്‍ കിടക്കുന്ന നിലയിലായിരുന്നു പുലിക്കുട്ടി. ഇരപിടിക്കാന്‍ മരത്തില്‍ കയറിയപ്പോള്‍ കാല്‍വഴുതി നിലത്ത് വീണ് നട്ടെല്ലിന് ക്ഷതമേറ്റതാവാം എന്നാണ് കരുതുന്നത്.
പുലി ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ കുറച്ച് നേരം നീരിക്ഷിച്ച ശേഷമാണ് വനപാലകര്‍ അടുത്തേക്ക് ചെന്നത്. വീഴ്ചയുടെ ആഘാതത്തില്‍ പുലി പൂര്‍ണമായും അവശതയിലായിരുന്നു. തുടര്‍ന്ന് പത്തനാപുരം റേഞ്ച് ഓഫീസര്‍ എ.കെ ശശിധരന്റെ നേതൃത്വത്തിലെത്തിയ വനപാലകര്‍ പുലിക്കുട്ടിക്ക് പ്രാഥമിക ചികില്‍സ നല്കി. ഏകദേശം ഏഴ് മാസം പ്രായമുള്ള പെണ്‍പുലിയാണ് ചത്തത്. പുലിയെ പുനലൂര്‍ വെറ്ററിനറി ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. എന്നാല്‍ അവിടെ ചികില്‍സ സംവിധാനങ്ങള്‍ അപര്യാപ്തമായതിനാല്‍ വിദഗ്ധ ചികില്‍സയ്ക്കായി ജില്ലാ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: