വ്യാസന് പറഞ്ഞു: രാജാവേ, ഒരു പക്ഷെ ലോകത്ത് രാഗദ്വേഷങ്ങളുടെ പിടിയില്‍പ്പെടാതെ ധര്മ്മാത്മാവായുള്ള ആരെങ്കിലും ഉണ്ടായെന്നു വരാം. എങ്കിലും ഈ ലോകം മുഴുവന്‍ രാഗദ്വേഷങ്ങള്‍ നിറഞ്ഞിരിക്കുന്നു എന്നതാണ് സത്യം. യുഗാരംഭം മുതല്‍ തന്നെ ഇതാണ് സ്ഥിതി പിന്നെ കലിദൂഷിതമായ ഇക്കാലത്തിന്റെ കഥ എന്ത് പറയാന്‍!.
ദേവന്മാര് പോലും കാലുഷ്യത്തിന്റെയും വിദ്വേഷത്തിന്റെയും പിടിയില്‍ ഉഴറുമ്പോള്‍ മൃഗാദികളുടെയും മനുഷ്യന്റെയും കാര്യം പറയാനുണ്ടോ? തന്നെ ദ്രോഹിക്കുന്നവനോട് ദ്രോഹബുദ്ധിയുണ്ടാവുക സഹജമാണെങ്കിലും ശാന്തനേയും സദ്ജനങ്ങളെയും ദ്രോഹിക്കുന്നത് തികഞ്ഞ ദുഷ്ടത തന്നെയാണ്. തപജപാദികളില് മുഴുകിക്കഴിയുന്ന ശാന്തതാപസനോട് ഇന്ദ്രന് വിദ്വേഷം വെച്ച് പുലര്‍ത്തുകയും അദ്ദേഹത്തിന്റെ തപസ്സു മുടക്കാന്‍ ആവുന്നത് ചെയ്യുകയും പതിവത്രേ!
എല്ലാ യുഗങ്ങളിലും മൂന്നു കൂട്ടര് ഉണ്ടാവും. സാത്വികരായ സാധുക്കള്‍, അസാധുക്കള്‍, പിന്നെ മദ്ധ്യമാര്ഗ്ഗികള്. സാധുക്കള്‍ക്ക് എല്ലാ യുഗങ്ങളും സത്യയുഗമാണ്. അസാധുക്കള്ക്ക് എല്ലാ യുഗങ്ങളും കലിയുഗവുമാണ്. ക്രിയായോഗം വിധിച്ചിട്ടുള്ള ത്രേതായുഗവും ദ്വാപരയുഗവും മദ്ധ്യമാര്ഗ്ഗികള്ക്കുള്ളതാണ്.
സാധുക്കളും മദ്ധ്യമരും ക്രിയായോഗത്തെയാണ് ധര്‍മ്മത്തിനായി ആശ്രയിക്കുന്നത്. സത്യധര്മ്മാദികള് ശരിയായി അനുഷ്ഠിക്കുന്ന ചുരുക്കം ആരെങ്കിലും കണ്ടെന്നുവരാം. ധര്‍മ്മാചരണം വാസനയെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ ശുദ്ധവാസന വളരെ വിരളമാണ്. വാസനകളില്‍ മാലിന്യമുണ്ടാവുമ്പോള് ധര്‍മ്മത്തെയും അത് ബാധിക്കും. ഇത് സത്യത്തെയും ഇല്ലാതാക്കും. ബ്രഹ്മാവിന്റെ ഹൃദയത്തില്‍ നിന്നുമാണ് ‘ധര്മ്മന്’ ഉണ്ടായത് എന്ന് പറയുന്നു. വേദപാരംഗതനും ജ്ഞാനിയുമായ അദ്ദേഹം ദക്ഷന്റെ പത്തു പുത്രിമാരെയും വിവാഹം ചെയ്തു. വിധിയാംവണ്ണം ഗൃഹസ്ഥാശ്രമം കൈക്കൊണ്ട് അവരില്‍ പുത്രന്മാരെയും ജനിപ്പിച്ച് അദ്ദേഹം ധര്‍മ്മിഷ്ഠനായി കഴിഞ്ഞു.
ഹരി, കൃഷ്ണന്, നരന്, നാരായണന് എന്നിങ്ങനെ പ്രശസ്തരായ നാല് പുത്രന്മാര് അദ്ദേഹത്തിനുണ്ടായി. അവരില്‍ ഹരിയും കൃഷ്ണനും യോഗ നിപുണരായിത്തീര്‍ന്നു. നരനും നാരായണനും തപസ്സില്‍ മുഴുകി ബദരികാശ്രമത്തില്‍ കഴിഞ്ഞു. ഗായത്രി ഉപാസകരായ അവര്‍ ആയിരം കൊല്ലം നീണ്ട ഒരുഗ്ര തപസ്സില്‍ ഏര്‍പ്പെട്ടു. കഠിനമായ തപസ്സിന്റെ ചൂട് ചരാചരങ്ങളെ വലച്ചു. ഇന്ദ്രന് കോപിഷ്ഠനായി. എങ്ങനെയെങ്കിലും ധര്‍മ്മന്റെ പുത്രന്മാരായ ഇവരുടെ തപസ്സിന് വിഘ്നം വരുത്തിയില്ലെങ്കില്‍ തന്റെ പദവി തന്നെ പോകാനിടയുണ്ട്. എന്താണിനി ചെയ്യേണ്ടത് എന്നായി ഇന്ദ്രന്റെ ചിന്ത. ‘അവരില്‍ ഉടനേ തന്നെ കാമക്രോധാദി വികാരങ്ങള്‍ ഉണ്ടാക്കിയാലോ’?
പ്രതികരിക്കാൻ ഇവിടെ എഴുതുക: