കണ്ണൂര്‍: ജില്ലയില്‍ അബ്കാരി കേസുകളില്‍ വന്‍ വര്‍ദ്ധനയെന്ന് എക്സൈസ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ബാറുകളടച്ചതിനു ശേഷം ജില്ലയില്‍ ഉണ്ടായ അനധികൃത ലഹരി ഉപഭോഗത്തിന്റെയും നിര്‍മ്മാണത്തിന്റെയും കടത്തിന്റെയും കണക്കിലാണ് വലിയ വര്‍ദ്ധനവ് ഉണ്ടായതായി എക്സൈസ് വിഭാഗം വിവരങ്ങള്‍ പുറത്തുവിട്ടത്. ആനുപാതികമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും വലിയ വര്‍ദ്ധനവുണ്ടെന്നും എക്സൈസ് വിഭാഗം കണക്കാക്കുന്നുണ്ട്. ജൂണ്‍ മാസത്തില്‍ മാത്രം 164 കേസുകളാണ് എക്സൈസ് വിഭാഗം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 168 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം 10 മയക്കുമരുന്നുകേസുകളില്‍ പത്ത് പേരെയും 289 പേരില്‍ നിന്ന് അബ്കാരി നിയമപ്രകാരം പിഴയീടാക്കിയിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
കേസുകള്‍ എടുക്കുന്നതിലും അറസ്റ്റ് രേഖപ്പെടുത്തിയതിലും തുടങ്ങി എല്ലാ വിഭാഗത്തിലും അമ്പത് ശതമാനത്തിലധികം വര്‍ദ്ധനവാണ് ഉണ്ടാകുന്നത് എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. എക്സൈസ് വിഭാഗത്തിന്റെ സമഗ്രമായ നടപടിയാണ് കഴിഞ്ഞ ഒരുമാസത്തില്‍ തന്നെ ഇത്തരത്തില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. എസ്.എം.എസ്. വാട്സ് ആപ്പ് തുടങ്ങിയവയിലൂടെ പൊതു ജനങ്ങള്‍ക്കും പരാതികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസരം എക്സൈസ് വിഭാഗം ഒരുക്കിയിരുന്നു. ചെക്പോസ്റ്റുകള്‍ വഴിയും അന്യ സംസ്ഥാനത്തുനിന്നും കടത്തുന്ന മദ്യവും ലഹരി വസ്തുക്കളുമാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഒരു മാസത്തിനുള്ളി 18549 വാഹനങ്ങളില്‍ പരിശോധന നടത്തിയതായാണ് കണക്ക്. 768 റെയിഡുകളും എക്സൈസ് സംഘം നടത്തി. 12 ലിറ്റര്‍ ചരായം, 327 ലിറ്റര്‍ വിദേശ മദ്യം. 666 ലിറ്റര്‍ മാഹി മദ്യം. 10.81 ലിറ്റര്‍ കര്‍ണ്ണാടക മദ്യം. 7.5 ലിറ്റര്‍ ഗോവ മദ്യം. 202 ലിറ്റര്‍ അരിഷ്ടം, 10 ലിറ്റര്‍ വാഷ്, 2.009 കിലോ കഞ്ചാവ്, 1.23 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 2253 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍. പത്ത് വാഹനങ്ങള്‍, 158 ഗ്രാം സ്വര്‍ണ്ണം, 22 ലക്ഷം രൂപ എന്നിവയും സംഘം ഒരു മാസം കൊണ്ട് പിടിച്ചെടുത്തു. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനാവശ്യമായ നടപടികളും എക്സൈസ് വിഭാഗം ആവിഷ്കരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: