കാൽഗിരി (കാനഡ): കാനഡ ഓപ്പൺ ഗ്രാൻഡ് പ്രീയിൽ ഇന്ത്യക്ക് ഇരട്ട കിരീടം. പുരുഷ സിംഗിൾസിൽ ഇസായി പ്രണീതും ഡബിൾസിൽ മനു അത്രി-സുമീത് റെഡ്ഡി സഖ്യവും കിരീടം നേടി.
പുരുഷ സിംഗിൾസിൽ നാലാം സീഡായ സായി പ്രണീത് ഫൈനലിൽ കൊറിയയുടെ ലീ ഹ്യൂനിനെ തകർത്താണ് കരിയറിലെ ആദ്യ ഗ്രാൻഡ് പ്രീ സ്വന്തമാക്കിയത്.
അരമണിക്കൂറിൽ താഴെ നീണ്ട പോരാട്ടത്തിൽ നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു പ്രണീതിന്റെ വിജയം. സ്കോർ: 21-12, 21-10. മത്സരത്തിൽ ഒരിക്കൽ പോലും എതിരാളിക്ക് ഒന്ന് പൊരുതാൻ പോലും അവസരം നൽകാതെയായിരുന്നു ഇന്ത്യൻ താരത്തിന്റെ കുതിപ്പ്. കഴിഞ്ഞ വർഷം നാല് രാജ്യാന്തര ചലഞ്ച് ടൂർണമെന്റുകളിൽ ആന്ധ്രാ സ്വദേശിയും 23കാരനുമായ സായി പ്രണീത് ജേതാവായിരുന്നു.
പുരുഷ ഡബിൾസിൽ ഒന്നാം സീഡായ മനു അത്രി-സുമീത് റെഡ്ഡി സഖ്യം നേരിട്ടുള്ള ഗെയിമുകൾക്കാണ് ഫൈനലിൽ ജയിച്ചുകയറിയത്. ആതിഥേയ ജോഡികളായ അഡ്രിയാൻ ല്യൂ-ടോബി നഗ് സഖ്യത്തെ 21-8, 21-4 എന്ന ക്രമത്തിലാണ് ഇന്ത്യൻ സഖ്യം കീഴടക്കി ജേതാക്കളായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: