ന്യൂദല്‍ഹി: അന്‍പതു കോടിയുടെ അഴിമതിക്കേസില്‍ ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്രകുമാര്‍ അടക്കം നാലു പേരെ സിബിഐ അറസ്റ്റു ചെയ്തു. ഇയാളുടെ ഓഫീസ് 2015 ഡിസംബര്‍ 15ന് റെയ്ഡു ചെയ്തത് ആപ്പ് വലിയ വിവാദമാക്കിയിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിബിഐ വക്താവ് ആര്.കെ. ഗൗര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാജേന്ദ്ര കുമാറിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 2007ല്‍ എന്‍ഡവര്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്നും ഒന്‍പതരക്കോടിയുടെ കരാര്‍ നേടി നല്‍കിയെന്നുമാണ് കേസ്. അന്നത്തെ വാറ്റ് (മൂല്യ വര്‍ദ്ധിത നികുതി) വകുപ്പ് അസി. ഡയറക്ടര്‍ തരുണ്‍ ശര്‍മ്മ, സ്വകാര്യ കമ്പനി ഉടമ സന്ദീപ് കുമാര്‍ ദിനേഷ് ഗുപ്ത, അശോക് കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
ഇവരെ ഇന്ന് പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും. അഴിമതി, കുറ്റകരമായ ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് അഞ്ചു പേര്‍ക്കെതിരെയും ചുമത്തിയത്. അഴിമതിക്കേസിലെ മുഖ്യപ്രതി രാജേന്ദ്രകുമാറാണ്. 2006 ല്‍ തുടങ്ങിയതാണ് ഈ അഴിമതി. അഴിമിതക്കെതിരെയെന്ന് പറഞ്ഞ അധികാരത്തില്‍ വന്ന കേജ്രിവാള് സര്‍ക്കാര്‍ നിരവധി അഴിമതി ആരോപണങ്ങളാണ് നേരിടുന്നത്. 21 ആപ്പ് എംഎല്‍എമാര്‍ സ്ഥാനം പോകുമെന്ന ആശങ്കയിലാണ്.
കേജ്രിവാളിന്റെ അടുത്തയാളായ രാജേന്ദ്രകുമാറാണ് ആപ്പ് സര്‍ക്കാര്‍ വന്ന ശേഷം ആദ്യം നിയമിതനാകുന്ന ഉന്നത ഉദ്യോഗസ്ഥന്. ഗതാഗതം, വിദ്യാഭ്യാസം അടക്കം നിരവധി സുപ്രധാന വകുപ്പുകളാണ് ഇയാള്‍ക്ക് നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: