ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ കഴിഞ്ഞ ദിവസം വിദേശപൗരന്മാരെ ബന്ദികളാക്കി അവരില്‍ 20 പേരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം ലോകത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്.
പൈശാചികമായ ഈ ആക്രമണത്തിനു പിന്നില്‍ ഐഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇസ്ലാമിക സ്റ്റേറ്റ് ഭീകരരാണെന്ന് ആദ്യം വാര്‍ത്തവന്നെങ്കിലും പിന്നീടത് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ആസൂത്രണത്തില്‍ ബംഗ്ലാദേശികളായ ഭീകരര്‍ നടത്തിയതാണെന്ന് വ്യക്തമാവുകയുണ്ടായി. പശ്ചിമേഷ്യയില്‍ രൂപംകൊണ്ട ഇസ്ലാമിക് സ്റ്റേറ്റിന്റെ വാര്‍ത്താ ഏജന്‍സിയായ അമാഖ് വഴി ധാക്കയിലെ മനുഷ്യക്കുരുതിയുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുക്കുകയായിരുന്നു.
എന്നാല്‍ ഒരു ദിവസം കഴിഞ്ഞപ്പോഴാണ് ആക്രമണത്തിനുപിന്നിലെ യഥാര്‍ത്ഥ ശക്തികളെക്കുറിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍ ചില വിവരങ്ങള്‍ പുറത്തുവിട്ടത്. ഭാരതത്തിന്റെ അതിര്‍ത്തി രാജ്യമായ ബംഗ്ലാദേശ് നിരവധി ഇസ്ലാമിക ഭീകരസംഘടനകളുടെ താവളമായി മാറിയിരിക്കുകയാണ്. അവിടുത്തെ ഭരണകൂടം ശക്തമായ ചില നടപടികള്‍ എടുക്കുന്നുണ്ടെങ്കിലും ഭീകരരെ അമര്‍ച്ച ചെയ്യാനാവുന്നില്ല. ഐഎസ് ബംഗ്ലാദേശില്‍ വിത്തുപാകിയ മതഭീകരത ഭാരതത്തെയും ആശങ്കാകുലമാക്കുന്നുണ്ട്. ഐഎസ് ദുര്‍ബലമാകുകയാണെന്നും അംഗസംഖ്യ 40,000 ല്‍ താഴെയാണെന്നും അമേരിക്കന്‍ സുരക്ഷാ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എന്നാല്‍ അംഗസംഖ്യ മാത്രമല്ല ഇസ്ലാമിക ഭീകരവാദികളുടെ ശക്തി, അത് ക്രൂരതയും രക്തദാഹവുമാണെന്ന് ഈ വ്രതനാളുകളില്‍ തന്നെ ബംഗ്ലാദേശില്‍ അവര്‍ നടത്തിയ രക്തംചിന്തല് വ്യക്തമാക്കുന്നു. ഭീകരത ഇന്ന് മുസ്ലിം യുവാക്കളില്‍ ചിലര്‍ക്ക് ഹരമാണ്. കേരളത്തില്‍ നിന്നുതന്നെ ഭീകരപ്രവര്‍ത്തനത്തിനായി പോയ പല യുവാക്കളും കശ്മീരിലും മറ്റിടങ്ങളിലും പിടിയിലായിട്ടുണ്ട്.
രാജ്യം കണ്ട ഏറ്റവും ഭീകരമായ ആക്രമണത്തില്‍ പാക് ചാരസംഘടനയായ ഐഎസ്ഐയും അവരുടെ ബംഗ്ലാദേശിലെ സഹായികളായ ജമാഅത്ത് ഉല് മുജാഹിദ്ദീനും ആണെന്ന് ബംഗ്ലാദേശ് തന്നെ സമ്മതിക്കുമ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമാവുകയാണ്. വിവിധ രാജ്യങ്ങളിലേക്ക് ഭീകരവാദം കയറ്റിയയ്ക്കുന്ന രാജ്യമാണ് പാക്കിസ്ഥാനെന്ന ഭാരതത്തിന്റെ ആരോപണം ബലപ്പെടുത്തുന്നതാണ് ബംഗ്ലാദേശിന്റെ വെളിപ്പെടുത്തല്‍.
ബംഗ്ലാദേശില്‍ നടക്കുന്നത് ഹിന്ദുക്കള്‍ക്കെതിരെയുള്ള ആക്രമണം മാത്രമല്ല, അവിടുത്തെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനും കൂടിയുള്ളതാണെന്ന് ആ രാജ്യത്തിന്റെ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന പറയുന്നു. മുസ്ലിം മതമൗലികവാദികളായ ജമാഅത്തെ ഇസ്ലാമിക്കെതിരെ കടുത്ത നടപടികള്‍ എടുക്കുന്നതാണ് ബംഗ്ലാദേശ് ഭരണകൂടത്തെ ഇസ്ലാമിക ഭീകരരുടെ കണ്ണിലെ കരടാക്കി മാറ്റുന്നത്. മതഭീകരവാദികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ബംഗ്ലാദേശിലെ ബുദ്ധ-ഹൈന്ദവ സന്ന്യാസിമാരും സ്വതന്ത്ര എഴുത്തുകാരുമുള്‍പ്പെടെ 26 ലധികം പേരെ വധിക്കുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്തിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഭീകരരെയും അവരെ സഹായിക്കുന്നവരെയും കര്‍ശനമായി ശിക്ഷിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെടുന്നു. ഐഎസ്-അല്‍ഖ്വയ്ദ സഖ്യം ലോകത്തിന് തന്നെ അപകടകരമാണ്. ഐഎസിനെ നേരത്തെതന്നെ രക്തദാഹികളായും നിഷ്ഠുരതയുടെ പ്രതീകമായും ലോകം തിരിച്ചറിഞ്ഞിരുന്നു. പിടിയിലാകുന്നവരെ കഴുത്തറുത്ത് കൊല്ലുന്നതാണ് ഐഎസിന്റെ ശൈലി. ഇതിനാലാണ് ധാക്കയിലെ കൂട്ടുക്കുരുത്തിക്കു പിന്നിലും അവരാണെന്ന് ആദ്യം കരുതാന്‍ കാരണം. രണ്ടുവര്‍ഷംമുമ്പ് മാത്രം അറിയപ്പെടാന്‍ തുടങ്ങിയ ഐഎസ് ഇതിനകം ലോകത്തെ വിവിധ രാജ്യങ്ങളില്‍ ആക്രമണം നടത്തിക്കഴിഞ്ഞു.
ഇസ്ലാമിക ഭീകരത ഇന്ന് ഒരു ആഗോള വിപത്താണ്. ഈ രക്തരക്ഷസ്സ് ഫ്രാന്‍സിലും പാരീസിലും ബല്‍ജിയത്തിലെ ബ്രസല്‍സിലും അടുത്തിടെ അഴിഞ്ഞാടുകയുണ്ടായി. യൂറോപ്പില്‍ തന്നെ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ ‘അതാതുര്‍ക്ക്’ രാജ്യാന്തര വിമാനത്താവളത്തില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ നാല്‍പ്പത് പേര് കൊല്ലപ്പെട്ടിരുന്നു. ബാഗ്ദാദില്‍ ഐഎസ് നടത്തിയ ആക്രമണത്തില്‍ 200 പേര് വധിക്കപ്പെടുകയും അനേകംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബംഗ്ലാദേശ്, ഭാരതം, മ്യാന്മര്, പാക്കിസ്ഥാന് എന്നീ രാജ്യങ്ങളിലേക്ക് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണെന്ന് രണ്ടുമാസം മുന്‍പ് ഐഎസിന്റെ ബംഗ്ലാദേശ് തലവന്‍ പ്രഖ്യാപിക്കുകയുണ്ടായി. ധാക്കയില്‍ ഇസ്ലാമിക ഭീകരരുടെ ആക്രമണത്തില്‍ താരുഷി ജയിന് എന്ന ഭാരതീയ വിദ്യാര്‍ത്ഥിയും കൊലചെയ്യപ്പെടുകയുണ്ടായി.
പാക്കിസ്ഥാനു പുറമെ അയല്‍രാജ്യമായ ബംഗ്ലാദേശില്‍നിന്നും ഭാരതം ഇസ്ലാമിക ഭീകരാക്രമണത്തിന്റെ ഭീഷണി നേരിടുന്നു എന്നാണ് ഇത് കാണിക്കുന്നത്. വാക്കുകള്‍കൊണ്ട് പറയാവുന്നതിപ്പുറത്തെ വേദന എന്നായിരുന്നു ധാക്കയിലെ ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്. ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ പാക്കിസ്ഥാന് പ്രതിക്കൂട്ടിലാണ്. അയല്‍ രാജ്യങ്ങളെ ലക്ഷ്യമിട്ട് ഭീകരത വളര്‍ത്തുകയും നടപ്പാക്കുകയും ചെയ്യുന്ന പാക്കിസ്ഥാനെ നിലയ്ക്കുനിര്‍ത്തിക്കൊണ്ടല്ലാതെ ആഗോള ഭീകരവാദത്തെ നേരിടാനാവില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് ധാക്കയിലെ കൂട്ടക്കുരുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: