മൂലമറ്റം: അജ്ഞാത വാഹനമിടിച്ച് ആശുപത്രി ജീവനക്കാരിക്ക് ഗുരുതര പരിക്ക്. ഇന്നലെ രാവിലെ 8.45 ന് അറക്കുളം സെന്റ് തോമസ് സ്കൂള്‍ കവലയിലാണ് സംഭവം. കരിപ്പിലങ്ങാടിനു സമീപം അയ്യകാട് വെള്ളിശ്ശേരില്‍ രാജേന്ദ്രന്റെ ഭാര്യ മിനിമോള്‍ ടി.എന്‍ നാണ് പരിക്കേറ്റത്. പ്ലസ്ടുവിന് പഠിക്കുന്ന മകളെ അറക്കുളം സെന്റ് മേരീസ് സ്കൂളിലാക്കിയ ശേഷം സ്കൂട്ടറില്‍ ജോലി സ്ഥലമായ അറക്കുളം ഗവ.ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടം. ആശുപത്രിക്ക് ഏതാനും മീറ്ററകലെയുള്ള കട്ടക്കളത്തിന് മുന്നിലായി തൊടുപുഴ പുളിയന്മല സംസ്ഥാന പാതയില്‍ വച്ചാണ് അപകടം ഉണ്ടായത്. അതേ സമയം അതുവഴി വന്ന ഏതോ ഒരു വാഹനം മിനിയുടെ സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് സമീപത്തുണ്ടായിരുന്നവര്‍ പറഞ്ഞു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചോര വാര്‍ന്നു കിടന്ന മിനിയെ തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചത്. നില അതീവ ഗുരുതരമായതിനാല്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലേക്ക് മാറ്റി. തലയോട്ടിക്ക് പൊട്ടലേറ്റെന്നും കടുത്ത രക്തസ്രാവം ഉണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.സി വര്‍ഗ്ഗീസ് പറഞ്ഞു. കാഞ്ഞാര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: