തലശ്ശേരി കുട്ടിമാക്കൂലിലെ ദളിത് കുടുംബത്തിന്റെ അരക്ഷിതാവസ്ഥ ചിന്തിക്കാവുന്നതിലുമപ്പുറം. അതുപോലെ എവിടെവച്ചും എപ്പോഴും ആക്രമിക്കപ്പെട്ടേക്കാം എന്ന പേടിയാല്‍ കേരളത്തില്‍ പല സ്ഥലങ്ങളിലും കമ്മ്യൂണിസ്റ്റിതര രാഷ്ട്രീയ പാര്‍ട്ടിയുടെ അണികള്‍ ജീവിക്കുന്നുണ്ട് എന്നതാണ് സത്യം.
ഈ ജനാധിപത്യ രാജ്യത്ത് ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത, ഏകപ്പാര്‍ട്ടി സ്വേച്ഛാധിപത്യ വിശ്വാസികളായ രാഷ്ട്രീയക്കാരെ എങ്ങനെ നേരിടാമെന്ന് ജനാധിപത്യ വിശ്വാസികള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ക്രിമിനലുകള്‍ കൂടിവരുന്ന ഈ സമൂഹത്തില്‍, ആ ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്കുന്ന രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ സമാധാനകാംക്ഷികളായ സാധാരണ ജനങ്ങളുടെ ഉറക്കംകെടുത്തുകയാണ്.
ഭാരതത്തില്‍ ഓരോ വ്യക്തിക്കും അവരുടേതായ അഭിപ്രായങ്ങളും ആദര്‍ശങ്ങളും വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും നിയമവിരുദ്ധമാകാത്തിടത്തോളം അതേപടി തുടര്‍ന്നുകൊണ്ടുപോകുന്നതിനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്നുണ്ട്. അതിന് വിരുദ്ധമായി കമ്മ്യൂണിസം മാത്രമാണ് രാഷ്ട്രീയമെന്നും, ഞങ്ങളാണ് നിങ്ങള്‍ എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നത്, ഞങ്ങളുടേതാണ് നിങ്ങളുടെ വിശ്വാസം, ഞങ്ങളുടേതാണ് നിങ്ങളുടെ മതം എന്നെല്ലാം നിര്‍ബന്ധിപ്പിക്കുകയും, അനുസരിക്കാത്തവരെ പലവിധത്തിലും പീഡിപ്പിച്ച് നാടുകടത്തുകയോ നശിപ്പിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്ന രാഷ്ട്രീയത്തിന് ജനാധിപത്യത്തില്‍ സ്ഥാനമുണ്ടാകാന്‍ പാടില്ല.
തലശ്ശേരിയിലെ പെണ്‍കുട്ടികള്‍ വ്യക്തമാക്കിയത് തങ്ങള്‍ കോണ്ഗ്രസുകാരായതുകൊണ്ടാണ് സിപിഎമ്മുകാര്‍ നിരന്തരം പീഡിപ്പിക്കുന്നതെന്ന്.
കമ്മ്യൂണിസത്തിന് സ്വന്തബന്ധമെന്നൊന്നില്ല എന്നാണ് കേട്ടിട്ടുള്ളത്. അത് ശരിയാണെന്നു തെളിയിക്കുന്നതാണ് പിണറായി വിജയന്റെ സ്വന്തക്കാരെപ്പോലും ആക്രമിക്കാനും നശിപ്പിക്കാനും ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് അനുഭാവികള്‍. പതിറ്റാണ്ടുകളായി ഭാരതത്തില്‍ കമ്മ്യൂണിസം നടപ്പാക്കാന്‍ ശ്രമിച്ചിട്ടും നാല് ശതമാനം വോട്ടിലൊതുങ്ങിപ്പോയ ഇവര്‍ നാട്ടിലെ ബാക്കിയുള്ള 96 ശതമാനം ജനങ്ങളെയും മാവോയിസ്റ്റുകളുമായും, ഇസ്ലാമിക മതമൗലികവാദികളും ഭീകരവാദികളുമായും കൂട്ടുചേര്‍ന്ന് മുള്‍മുനയില്‍ നിര്‍ത്തുകയാണ്.
പശ്ചിമബംഗാളില്‍ ഇവരുടെ ഈ കൊലപാതക രാഷ്ട്രീയം വ്യാപകമായതാണ് ജനങ്ങള്‍ അവിടെനിന്ന് ഇവരെ കെട്ടുകെട്ടിച്ചത്. ഇപ്പോഴവിടെ സിപിഎമ്മുകാര്‍ക്ക് തനിച്ച് ഗ്രാമങ്ങളില്‍ ഇറങ്ങി നടക്കാന്‍വരെ കഴിയാതായിരിക്കുന്നു. അതുകൊണ്ടാണവര്‍ കോണ്‍ഗ്രസുകാരുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അല്ലാതെ മമതയെ തുരത്താനൊന്നുമല്ല. രക്തസാക്ഷികളാകാന്‍ സിപിഎം നേതാക്കള്‍ക്ക് പേടിയാണല്ലോ.
കേരളത്തില്‍ ബിജെപിയുടെ മുന്നേറ്റമാണ് സിപിഎമ്മിന്റെ അങ്കലാപ്പ് വര്‍ധിക്കാന്‍ കാരണം. പല സുന്ദരവാഗ്ദാനങ്ങളും നല്കി കൂടെനിര്ത്തിയിരുന്ന ഭൂരിപക്ഷ സമുദായങ്ങളിലെ പിന്നാക്കക്കാര്‍ പാര്‍ട്ടിയില്‍നിന്നും വലിയ തോതിലാണ് ചോര്‍ന്നുപോകുന്നത്. അതില്‍ ഭൂരിഭാഗവും ദളിത് ഹിന്ദു വിഭാഗത്തിലുള്ളവരും ഈഴവരുമാണ്. വിദ്യാഭ്യാസം കിട്ടിയ ഈഴവരെ തടയുക പ്രയാസമാണ്. എന്നാല്‍ അത്രയും വിദ്യാഭ്യാസം നേടാത്ത, ആദിവാസികളേയും ദളിതരെയും ഭീഷണിപ്പെടുത്തി (മരണശിക്ഷ കൊടുക്കുമെന്ന്) കൂടെനിര്‍ത്താനുള്ള തീവ്രശ്രമമാണ് നടക്കുന്നത്.
സിപിഎമ്മിനുവേണ്ടി തല്ലാനും കൊല്ലാനും രക്തസാക്ഷിയാകാനും ആളെ കിട്ടാതായി തുടങ്ങി. ഷിബിന്‍ രക്തസാക്ഷിയായത് ആര്‍ക്കുവേണ്ടിയെന്ന് പുതിയ തലമുറ ചിന്തിച്ചുതുടങ്ങി.
ബിജെപിയെ പുറത്തുനിര്‍ത്താനായി ന്യൂനപക്ഷങ്ങള്‍ ഒറ്റക്കെട്ടായി വോട്ടുചെയ്തതുകൊണ്ടാണ് എല്‍ഡിഎഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം ഉണ്ടായത്. ബിജെപിയെയും ആര്‍എസ്എസിനെയും കാണിച്ച് ന്യൂനപക്ഷങ്ങളെ പേടിപ്പിച്ച് കൂടെനിര്‍ത്താന്‍ ഇവര്‍ക്കു കഴിഞ്ഞുവെന്നത് സത്യം.
ബിജെപിക്കാരുടെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും കുഞ്ഞുകുട്ടികളടക്കമുള്ളവരെ മനുഷ്യത്വരഹിതമായി ആക്രമിക്കുവാനും കൊലചെയ്യാനുമുള്ള മാനസികാവസ്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്കു മാത്രമേയുള്ളൂ.
സിപിഎം ഗുണ്ടായിസം തെക്കന്‍ ജില്ലകളിലേക്കും വ്യാപിച്ചു എന്നതിനു തെളിവാണ് അമ്പലപ്പുഴയില്‍ ഒരു ദളിത് കുടുംബത്തിലെ അംഗങ്ങള്‍ക്ക് നേര്‍ക്കുണ്ടായ ആക്രമണം. എവിടേയും ദളിതരാണ് കൂടുതല്‍ ആക്രമിക്കപ്പെടുന്നത്. പാര്‍ട്ടിയുടെ അടിത്തറ അവരായിരുന്നല്ലോ. വിവരവും വിദ്യാഭ്യാസവുമില്ലാതിരുന്ന അവര്‍ണരുടെ ചോരയും നീരുംകൊണ്ട് കെട്ടിപ്പടുത്ത സൗധങ്ങളില്‍ എന്നും ദളിത് വിരുദ്ധരായ പാര്‍ട്ടി നേതാക്കളാണ് കയറിപ്പറ്റുക. ഈ തിരിച്ചറിവാണല്ലോ പാര്‍ട്ടി ഗ്രാമങ്ങളിലും മറ്റാശയങ്ങള്‍ മുളപൊട്ടാനിടയാക്കിയത്. ഇനിയിത് തടയുക പ്രയാസമാണെന്ന് ഈ നേതാക്കള്‍ തന്നെ ഭയപ്പെടുന്നു.
വടക്കന്‍ ജില്ലകളിലെ കമ്മ്യൂണിസ്റ്റുകാരല്ലാത്ത കുടുംബങ്ങളുടെ പരിതാപകരമായ മരണപ്പേടിയില്‍ ദിവസം തള്ളിനീക്കുന്ന മനുഷ്യജീവികളുടെ മനോനില, അത് സമാധാനത്തോടുകൂടി ജീവിക്കുന്നവര്‍ക്കു മനസ്സിലാകില്ല. ആ മാനസികാവസ്ഥയാണ് സിപിഎം എന്ന ഗുണ്ടാപാര്ട്ടിയുടെ ഓഫീസിലേക്ക് യാതൊരു മുന്‍കരുതലുമില്ലാതെ കയറിച്ചെല്ലാനും ചോദ്യംചെയ്യാനും രണ്ട് ദളിത് യുവതികളെ നിര്‍ബന്ധിതരാക്കിയത്.
അതിന്റെ ഭവിഷ്യത്ത് എന്തായിരിക്കുമെന്ന്, മരണപ്പേടിയില്‍ കഴിയുന്ന അവര്‍ക്ക് ചിന്തിക്കാനേ കഴിഞ്ഞില്ല എന്നുവേണം അനുമാനിക്കാന്‍. സിപിഎമ്മിന്റെ ഹിന്ദു വിരുദ്ധ-ദളിത് വിരുദ്ധ നിലപാടില്‍ ഒരു മാറ്റം ആരും പ്രതീക്ഷിക്കേണ്ട. എന്നാല്‍ നമുക്ക് നാട്ടില്‍ സമാധാനം ആവശ്യവുമാണ്. അതിനെക്കുറിച്ചാണ് ആലോചിക്കേണ്ടത്.
രാഷ്ട്രീയപാര്‍ട്ടികളുടെ ഓഫീസ് ആര്‍ക്കും എപ്പോഴും കയറിച്ചെല്ലാവുന്നതായിരിക്കണം. അതിനാണല്ലോ ജനകീയം എന്നുപറയുന്നത്. ഇവിടെ മുന്‍കാലങ്ങളില്‍ മാവോയിസ്റ്റുകള്‍ മാരകായുധങ്ങളുമായി പോലീസ് സ്റ്റേഷന് ആക്രമിച്ചതിനോടാണ്, രണ്ട് നിരായുധരായ സ്ത്രീകള്‍ കൈക്കുഞ്ഞുമായി പാര്‍ട്ടി ഓഫീസില്‍ കയറിച്ചെന്നതിനെ താരതമ്യം ചെയ്യുന്നത്!
അതിന് നക്സലുകളുടെ പോലീസ് സ്റ്റേഷന് ആക്രമണത്തിന്റെ ഗൗരവത്തിലാണ് പോലീസുകാര്‍ കേസെടുത്തത്!! മജിസ്ട്രേറ്റും അതേ ഗൗരവത്തിലാണ് പ്രതികളെ ജയിലിലടച്ചതും!!! പോലീസും ജുഡീഷ്യറിയും രാജഭരണത്തിന്റെ കീഴിലാണോ? അതോ ജനാധിപത്യത്തിലോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: