കുട്ടനാട്: നാടകാചാര്യന് കാവാലം നാരായണപ്പണിക്കരുടെ സ്മരണ നിലനിര്‍ത്താന്‍ അദ്ദേഹത്തിന്റെ നാമധേയത്തില്‍ മ്യൂസിയം ആരംഭിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. നാരായണപ്പണിക്കരുടെ കാവാലത്തെ വീട്ടിലെത്തി ബന്ധുമിത്രാദികളെ സന്ദര്‍ശിച്ചശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ സംസ്കാരത്തെയും പാരമ്പര്യകലകളെയും ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടിയ മഹാനായ കലാകാരനായിരുന്നു കാവാലം. അദ്ദേഹത്തിന്റെ പേരില്‍ പൈതൃകം നിലനിര്‍ത്തുന്നതിനും വരുംതലമുറയ്ക്ക് അദ്ദേഹത്തിന്റെ സംഭാവനകള്‍ മനസിലാക്കുന്നതിനും ഉതകുന്ന ഒരു മ്യൂസിയം ആവശ്യമാണ്. കാവാലത്തിന്റെ കൃതികളും നാടകങ്ങളും കണ്ണട അടക്കമുള്ള അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളില്‍ ഇക്കാര്യത്തിനായി സമ്മര്‍ദ്ദം ചെലുത്തുമെന്നും കുമ്മനം പറഞ്ഞു. രാവിലെ ഒന്‍പതു മണിയോടെ ശ്രീഹരി വീട്ടിലെത്തിയ അദ്ദേഹം നാരായണപ്പണിക്കര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. പിന്നീട് ഭാര്യ ശാരദാമണി, മകന് കാവാലം ശ്രീകുമാര്‍, കൊച്ചുമക്കള്‍, മറ്റു ബന്ധുക്കള്‍ എന്നിവരെ ആശ്വസിപ്പിച്ചു. മഞ്ജു വാര്യര്‍ അഭിനയിക്കുന്ന കാവാലത്തിന്റെ പ്രസിദ്ധ നാടകം ‘ശാകുന്തളം’ പുനരാവിഷ്കരണത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് സോപാനത്തിന്റെ സെക്രട്ടറിയും കാവാലത്തിന്റെ കൊച്ചുമകളുമായ കല്യാണി, കുമ്മനത്തെ ക്ഷണിക്കുകയും ചെയ്തു.
ആര്‍എസ്എസ് വിഭാഗ് സഹ സംഘചാലക് വി.എന്‍. രാമചന്ദ്രന്, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്, ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍, ജില്ലാ സെക്രട്ടറി ടി.കെ. അരവിന്ദാക്ഷന്, ഗ്രാമപഞ്ചായത്തംഗങ്ങളായ അജിത്കുമാര്‍ പിഷാരത്ത്, ലതാ ഓമനക്കുട്ടന്, കുട്ടനാട് മണ്ഡലം പ്രസിഡന്റ് എം.ആര്. സജീവ്, ഡി. പ്രസന്നകുമാര്‍, രാജശേഖരന് തലവടി, വിനോദ്, പത്മകുമാര്‍ തുടങ്ങിയവരും കുമ്മനത്തിനൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് പള്ളിയറക്കാവ് ഊട്ടുപള്ളിച്ചിറ ലക്ഷം വീട് കോളനിയിലെ അര്‍ബുദ ബാധിതരെയും കുമ്മനം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: