പള്ളുരുത്തി: ചെല്ലാനത്ത് കടലാക്രമണം രൂക്ഷം. ഇന്നലെ രാവിലെ 9-ഓടെയാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തി കടല്‍ കരയിലേക്ക് കയറിയത്. തെക്കേ ചെല്ലാനം, ആലുങ്കല്‍ കടപ്പുറം, ഗണപതികാട്, കണ്ണമാലി ലക്ഷംവീട് കോളനി ബസ്സാര്‍, മറുവാക്കാട്, കണ്ടക്കടവ്, ചെറിയ കടവ്, കാട്ടിപ്പറമ്പ് എന്നിവിടങ്ങളിലാണ് കടലാക്രമണത്തിന്റെ രൂക്ഷത അനുഭവപ്പെട്ടത്. മാലാഖപ്പടി ഭാഗത്തെ കാട്ടാശ്ശേരി ജെസ്സി ആന്റണിയുടെ വീടു നിര്‍മാണ സാമഗ്രികള്‍ കടല്‍ ഒഴുക്കിക്കൊണ്ടുപോയി. കഴിഞ്ഞവര്‍ഷം കടലാക്രമണത്തില്‍ ഇവരുടെ വീട് തകര്‍ന്നിരുന്നു. പഞ്ചായത്തിന്റെ സഹായത്തോടെ പുനര്‍നിര്‍മാണം നടക്കുന്ന ഘട്ടത്തിലാണ് കടലാക്രമണം വീണ്ടും ദുരിതമായത്.
മരത്തിന്റെ കട്ടിളകളും ചരലും മറ്റും കടല്‍ വെള്ളത്തില്‍ ഒലിച്ചുപോയി. കമ്പനിപ്പടി വടക്കുംമുറി സാബു, അറക്കല്‍ വീട്ടില്‍ റീത്ത, ചെമ്പകനാട് സുരേഷ്, കടവിങ്കല്‍ വിന്‍സന്റ്, അറക്കല്‍ അമ്മിണി, പറേകാട് ഇഗ്നേഷ്യസ് എന്നിവരുടെ വീടുകള്‍ പൂര്‍ണമായും വെള്ളത്തിലായി. കടല്‍ വെള്ളത്തോടൊപ്പം ഒഴുകിവന്ന ചെളിവെള്ളം വീടുകളില്‍ തളംകെട്ടി നില്‍ക്കുകയാണ്. പ്രദേശത്തെ നൂറോളം വീട്ടുകാര്‍ നേരിട്ട് കടലാക്രമണ ഭീഷണി നേരിടുകയാണ്. കടല്‍ഭിത്തിയില്ലാത്ത ഏഴോളം ഇടങ്ങളില്‍ താല്‍ക്കാലിക മണല്‍വാട തീര്‍ത്തിരുന്നു. വലിയ ഉയരത്തില്‍ ആഞ്ഞടിച്ച തിരമാലകള്‍ മണല്‍വാടകള്‍ തകര്‍ത്തു. കറുത്തവാവ് ദിനമായതിനാല്‍ കടലാക്രമണം ഇനിയും രൂക്ഷമാകാനാണ് സാധ്യത.
കടല്‍ പ്രക്ഷുബ്ധമായതോടെ തീരത്ത് ശക്തമായ കാറ്റും ആഞ്ഞടിച്ചു. ഇന്നലെ രാവിലെ ഒന്‍പതോടെ വേലിയേറ്റ സമയത്ത് ആരംഭിച്ച കടല്‍ കയറ്റം വൈകിട്ട് മൂന്ന് വരെ ശക്തമായി തുടര്‍ന്നു. കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശത്തെ വീട്ടുകാരെ മാറ്റി പാര്‍പ്പിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ജോസിന്റെ നേതൃത്വത്തില്‍ വടക്കേ ചെല്ലാനം സെന്റ്മേരീസ് സ്കൂളില്‍ താല്‍ക്കാലിക ക്യാമ്പ് ആരംഭിക്കുന്നതിനുള്ള മുഴുവന്‍ സജ്ജീകരണങ്ങളും ഒരുക്കിയെങ്കിലും റവന്യൂ അധികാരികളും സ്ഥലം എംഎല്‍എയും സ്ഥലത്ത് എത്താതെ ക്യാമ്പിലേക്ക് മാറില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. കടലാക്രമണം നേരിടുന്ന സ്ഥലങ്ങളില്‍ ബിജെപി നേതാവും വാര്‍ഡ് മെമ്പറുമായ പി.ഡി.പ്രവീണ്‍ സന്ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: