കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി മുന്നണികള്‍ തമ്മില്‍ വാക്ക്പോര് രൂക്ഷം. കഴിഞ്ഞ ദിവസം എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണി നേതാക്കള്‍ക്കെതിരെ ചില ദുരിതബാധിതരുടെ അമ്മമാര്‍ പത്രസമ്മേളനം വിളിച്ച് സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടിയിരുന്നു.
തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സുഭാഷ് ചീമേനി പ്രസിഡന്റായ പുതിയ സംഘടന, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത സംരക്ഷണ സമിതി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, അമ്മമാരുടെ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രസിഡന്റ് മുനീസ അമ്പലത്തറ കാഞ്ഞങ്ങാട് പത്രസമ്മേളനത്തില്‍ പറഞ്ഞു. ദുരിതബാധിതരെ കബളിപ്പിക്കുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമെന്നും അവര്‍ പറഞ്ഞു. മുന്നണി രജിസ്റ്റര്‍ ചെയ്ത സംഘടനയാണ്. നടപടിക്രമങ്ങള്‍ സുതാര്യവുമാണ്. ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം- മുനീസ പറഞ്ഞു.
മുനീസ അമ്പലത്തറ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന സ്നേഹവീടിന്റെ വാഹനം ആരും ദുരുപയോഗം ചെയ്യുന്നില്ലെന്ന് സമര സമിതി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന് വ്യക്തമാക്കി. എന്‍ഡോസള്‍ഫാന്‍ കമ്പനികളെ സംരക്ഷിക്കാന്‍ ഗൂഢശക്തികളാണ് അമ്മമാരെകൊണ്ട് പത്രസമ്മേളനം വിളിപ്പിച്ചതെന്നും കുഞ്ഞികൃഷ്ണന് പറഞ്ഞു.
ദുരിതബാധിതരായ ഇരുപതോളം അമ്മമാരാണ് മുനീസ അമ്പലത്തറയുടെ നേതൃത്വത്തില്‍ പത്രസമ്മേളനത്തിനെത്തിയത്.
പത്രസമ്മേളനത്തില്‍ ടി. ശോഭന, നളിനി.സി.വി, വിദ്യ.കെ.സി, വിമല ഫാന്‍സിസ്, കെ. ചന്ദ്രാവതി, രമണി ഏഴാംമൈല്‍, സുമതി. കെ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: