ചങ്ങനാശേരി: കഞ്ചാവ് ചെടി വളര്‍ത്തിയ ആളെ എക്സൈസ് പിടികൂടി. വാഴപ്പള്ളി കിഴക്ക് മതുമൂല അഴിമുഖ പുതുപ്പറമ്പില്‍ എ.കെ ഗിരീഷ് (45)നെയാണ്പിടികൂടിയത്. ഇയാള്‍ വര്‍ഷങ്ങളായി നഗരത്തിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്പന നടത്തിയിരുന്ന ആളായിരുന്നുവെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. അതീവ രഹസ്യമായി കഞ്ചാവ് ചെടി വീട്ടുമുറ്റത്തും പറമ്പിലും നട്ടുവളര്‍ത്തിയ ഇയാള്‍ നാട്ടുകാര്‍ക്ക് യാതൊരു സംശയവും വരാത്ത രീതിയിലാണ് ചെടി പരിപാലിച്ചിരുന്നത്.
പകല്‍ ഓലമടലും മറ്റു പാഴ്വസ്തുക്കളും വെച്ച് കഞ്ചാവ് ചെടി മറച്ച് വെച്ചിരുന്ന ഇയാള്‍ രാത്രി കാലങ്ങളിലാണ് ചെടിപരിപാലിക്കുന്നതിനായി സമയം കണ്ടെത്തിയിരുന്നത്. നാലുമാസം പ്രായമായ രണ്ട് മൂട് കഞ്ചാവ് ചെടികളാണ് ഇയാളുടെ വീട്ടില്‍ നിന്നും എക്സൈസ് സംഘം കണ്ടെത്തിയത്. ആറ് മാസം കഴിയുമ്പോള്‍ പൂവും കായും ഇലയും ഇളം വെയിലത്ത് ഉണക്കി കഞ്ചാവ് ആക്കി മാറ്റിയ ശേഷം വില്‍ക്കുകയാണ് ഇയാളുടെ രീതി. സംസ്ഥാനത്ത് വ്യാപകമായി കഞ്ചാവ് റെയിഡ് ആരംഭിച്ചതോടെയാണ് അന്യസംസ്ഥാനങ്ങളില്‍ പോയി കഞ്ചാവ് വാങ്ങിവില്ക്കാതെ സ്വന്തമായി കൃഷി ചെയ്ത് ഇയാള്‍ വില്‍പ്പന ആരംഭിച്ചത്. നഗരത്തില്‍ കഞ്ചാവ് വില്‍ക്കുന്ന ആളെന്ന നിലയില്‍ കഴിഞ്ഞ രണ്ട് മാസമായി എക്സൈസിന്റെ നീരീക്ഷണത്തിലായിരുന്നു ഇയാള്‍. കഞ്ചാവ് കണ്ടെത്തുന്നതിനായി വീട്ടിലെത്തിയ എക്സൈസ് സംഘം പരിശോധന നടത്തിയപ്പോഴാണ് ഓലക്കാലുകള്‍ വെച്ച് മറച്ച നിലയില്‍ കഞ്ചാവ് ചെടി വീട്ടുമുറ്റത്ത് കണ്ടത്. കണ്ടെത്തിയ കഞ്ചാവ് ചെടിക്ക് നാല് അടി പൊക്കമാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: