കൊച്ചി: ലോട്ടറിത്തട്ടിപ്പു കേസുകളെത്തുടര്‍ന്ന് തന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സാന്റിയാഗോ മാര്ട്ടിന് നല്കിയ ഹര്‍ജി സിബിഐയുടെ നിലപാടു തേടി ഹൈക്കോടതി ജൂലായ് 11 ലേക്ക് മാറ്റി.
ഇന്നലെ ഹര്‍ജി പരിഗണനയ്ക്കു വന്നപ്പോള്‍ കള്ളപ്പണം തടയുന്നതിനുള്ള നിയമ പ്രകാരം ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ബദല്‍ പരിഹാര ഫോറത്തെ സാന്റിയാഗോ മാര്ട്ടിന് സമീപിക്കാമെന്നും ഹര്‍ജി നിലനില്‍ക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ സിബിഐയുടെ നിലപാടു തേടിയത്.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവു കൂടിയായ മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം.കെ. ദാമോദരനാണ് സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ഈ കേസില്‍ ഹാജരായി വാദിച്ചത്. സിക്കിം, ഭൂട്ടാന് ലോട്ടറികളുടെ കേരളത്തിലെ മൊത്ത വിതരണക്കാരനായിരുന്ന സാന്റിയാഗോ മാര്‍ട്ടിനെതിരെ ലോട്ടറിത്തട്ടിപ്പിന് 32 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്.
വ്യാജ ലോട്ടറികള്‍ വിറ്റും നികുതി വെട്ടിച്ചും സാന്റിയാഗോ മാര്ട്ടിന് പൊതുജനങ്ങളുടെയും സര്‍ക്കാരിന്റെയും പണം തട്ടിയെന്നാണ് കേസ്. പിന്നീട് കേസിന്റെ അന്വേഷണം ഏറ്റെടുത്ത സിബിഐ ഏഴു കേസുകളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സാന്റിയാഗോ മാര്‍ട്ടിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയെടുത്തത്.
എന്നാല്‍, ലോട്ടറിത്തട്ടിപ്പു നടന്നിട്ടുണ്ടെങ്കില്‍ പരാതി നല്‍കേണ്ടത് സിക്കിം സര്‍ക്കാരാണെന്നും അവര്‍ക്ക് പരാതിയില്ലാത്തതിനാല്‍ തനിക്കെതിരെയുള്ള കേസുകള്‍ നിലനില്‍ക്കില്ലെന്നും സാന്റിയാഗോ മാര്‍ട്ടിന്റെ ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: