തിരുവനന്തപുരം: പാരിപ്പള്ളി മെഡിക്കല്‍ കോളേജിനായി 108 തസ്തികകള്‍ സൃഷ്ടിക്കാന്‍ ഉത്തരവിറക്കിയാതായി മന്ത്രി കെ.കെ. ശൈലജ. ആശുപത്രിയുടെ അംഗീകാരം നേടിയെടുക്കുന്നതിനായി എംസിഐയില്‍ ഒരു സമ്മതപത്രം ഉടന്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ആശുപത്രിക്കായുള്ള പശ്ചാത്തല സൗകര്യം പൂര്‍ത്തിയായി. എംസിഐ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് കേന്ദ്രത്തില്‍ സമര്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു.
മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് 540 കോടി രൂപ അനുവദിച്ചതില്‍ ഇനി 218 കോടി രൂപ ചെലവഴിക്കാനുണ്ട്. ഇതുവരെ ചെലവഴിച്ചതിന്റെ കണക്ക് മുഴുവന്‍ ലഭ്യമായിട്ടില്ല. ആശുപത്രി കെട്ടിടത്തിന്റെ 80 ശതമാനം നിര്‍മാണവും പൂര്‍ത്തിയായി. ബാക്കി പൂര്‍ത്തിയാക്കി ഉപകരണങ്ങള്‍ സ്ഥാപിക്കേണ്ടതുണ്ട്. മാര്‍ച്ചില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 108 തസ്തികകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഒറ്റദിവസം കൊണ്ട് ഫയലുകള്‍ക്ക് മന്ത്രിസഭയുടെ അനുമതിയും ലഭിച്ചിരുന്നു.
ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയാല്‍ ജീവനക്കാരില്‍ നിന്ന് ഓപ്ഷന് സ്വീകരിക്കും. തിരുവനന്തപുത്തെ ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളേജാക്കുന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ചയ്ക്കുശേഷം മാത്രമേ തീരുമാനമെടുക്കൂ. മെഡിക്കല്‍ കോളേജിനാവശ്യമായ ഒരു സൗകര്യവും അവിടെ ലഭ്യമല്ല. ഇടുക്കി മെഡിക്കല്‍ കോളേജിലെ മൂന്നാം ബാച്ചിനെയാണ് ഷിഫ്റ്റ ചെയ്തത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അപ്ഗ്രേഡ് ചെയ്ത ആശുപത്രികളിലെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ അവസാനമിറക്കിയ ഓര്‍ഡറുകള്‍ പരിശോധനയ്ക്കു വിധേയമാക്കിയശേഷം തീരുമാനിക്കും. 108 ആംബുലന്‍സ് സര്‍വീസ് പുനരാരംഭിക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: