ആറ്റിങ്ങല്‍: യുവാവിനെ ബൈക്കിടിച്ച് വീഴ്ത്തി നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ പ്രതി പിടിയില്‍. ആറ്റിങ്ങല്‍ മാമം നൈനാംകോണം പ്ലാങ്കോട്ട്കോണം കുന്നത്ത് വീട്ടില്‍ മുരുകന്(41) ആണ് പോലീസ് പിടിയിലായത്. കിഴുവിലം പറയത്തുകോണം നാഗരാജക്ഷേത്രത്തിന് സമീപം പമ്മന്‍കോട് പ്ലാമ്പൂക്കോണം ചരുവിളവീട്ടില്‍ സുരേന്ദ്രന്-പദ്മിനി ദമ്പതിമാരുടെ മകന് ദിലീപ് (32) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് 4.30 ഓടെ കിഴുവിലം അരികത്തുവാര്നാഗരാജക്ഷേത്ര ക്ഷേത്രം റോഡിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
മുരുകന്റെ ഭാര്യയുമായി ദിലീപിനുണ്ടായിരുന്ന അവിഹിതബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെകുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ. 13 വര്‍ഷം മുമ്പ് മുരുകന് അന്യസമുദായത്തില്‍പ്പെട്ട യുവതിയെ വിവാഹം ചെയ്തു. മുരുകനുമായുളള വിവാഹത്തിന് മുമ്പ് തന്നെ പെണ്‍കുട്ടിക്ക് ദിലീപുമായി അടുപ്പമുണ്ടായിരുന്നു. വിവാഹത്തിന് ശേഷവും ഇരുവരും ഈ ബന്ധം തുടര്‍ന്നു. ഗള്‍ഫിലായിരുന്ന ദിലീപ് നാട്ടില്‍ വരുമ്പോഴെല്ലാം മുരുകന്റെ ഭാര്യയെ സന്ദര്‍ശിച്ചു. ഇത് പലപ്പോഴും കുടുംബ വഴക്കുകള്‍ക്ക് കാരണമായി. മുരുകനും ദിലീപും തമ്മില്‍ ശത്രുതയ്ക്കും ഇടയാക്കി. മുരുകന് ഗള്‍ഫില്‍ നിന്നയച്ച നാല് ലക്ഷത്തോളം രൂപ ഭാര്യ ദിലീപിന് നല്കി. ഇടക്കാലത്ത് മദ്ധ്യസ്ഥ ചര്‍ച്ച നടത്തി രണ്ട് ലക്ഷം രൂപ ദിലീപ് മടക്കി നല്കി.
ഞായറാഴ്ച വൈകിട്ട് തന്റെ ഭാര്യയും ദിലീപും തമ്മില്‍ സംസാരിച്ച് നില്‍ക്കുന്നത് മുരുകന് കണ്ടു. ഇത് സംബന്ധിച്ച് മുരുകന് ഭാര്യയെ ചോദ്യം ചെയ്യുകയും ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് തന്റെ ബൈക്കില്‍ വെട്ടുകത്തിയുമായി മുരുകന് വീട്ടില്‍ നിന്നിറങ്ങി. എതിരേ ബൈക്കില്‍ വന്ന ദിലീപിനെ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തിയ ശേഷം കഴുത്തില്‍ വെട്ടുകയായിരുന്നു. മൂന്ന് വെട്ടുകളാണ് ദിലീപിന്റെ ദേഹത്തുണ്ടായിരുന്നത്. കഴുത്തിന്റെ ഇടതുവശത്തേറ്റ ആഴത്തിലുളള മുറിവാണ് മരണകാരണമായത്.
സംഭവത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട മുരുകന് വയല്‍കടന്ന് ആള് സഞ്ചാരം കുറഞ്ഞ റബ്ബര്‍ തോട്ടത്തില്‍ ഒരു മണിക്കൂറോളം ചെലവിട്ടു. ആയുധം ഒളിപ്പിച്ച ശേഷം ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. സ്ഥലത്തെത്തിയ പോലീസ് നാട്ടുകാരില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് മുരുകന്റെ ഫോട്ടോ സംഘടിപ്പിച്ച് കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറി. ഇതിനിടെ മുരുകന് വര്‍ക്കല റെയില്‍വേ സ്റ്റേഷനിലെത്തിയതായി വിവരം ലഭിച്ചു. പോലീസ് അവിടെയെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്ത പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. കൊലചെയ്യാനുപയോഗിച്ച വെട്ടുകത്തി കണ്ടെടുത്തിട്ടുണ്ട്. കേസില്‍ മുരുകന് മാത്രമാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് മുരുകന്റെ ഭാര്യ ഒളിവില്‍ പോയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ കേസില്‍ പ്രതിയല്ലെന്നും എന്നാല്‍ ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനുണ്ടെന്നും പോലീസ് അറിയിച്ചു. റൂറല്‍ എസ്.പി. ഷെഫീന്‍ അഹമ്മദിന്റെ മേല്‍നോട്ടത്തില്‍ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി. ചന്ദ്രശേഖരപിളള, സി.ഐ.ജി. സുനില്‍കുമാര്‍, ആറ്റിങ്ങല്‍ എസ്.ഐ. എസ്. ശ്രീജിത്ത്, ചിറയിന്‍കീഴ് എസ്.ഐ. സി.എസ്. ദീപു, എസ്. ഐ. രാധാകൃഷ്ണന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശരത്, ഗോപന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: