കാട്ടാക്കട: ഭര്‍ത്തൃപീഡനം സഹിക്കവയ്യാതെ യുവതി ആത്മഹത്യ ചെയ്തു. ലൗ ജിഹാദിന്റെ ഇരയെന്ന് ബന്ധുക്കള്‍. പരുത്തിപ്പള്ളി മാടന്കോണം സൂര്യ ഭവനില്‍ മാളു എന്ന സൂര്യ(23) ആണ് ഇന്നലെ ആസിഡ് ഉള്ളില്‍ ചെന്ന് മരിച്ചത്.
സംഭവത്തെക്കുറിച്ച് ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ: അഞ്ചു വര്‍ഷം മുന്‍പ് ബിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന സൂര്യയെ ഓട്ടോ ഡ്രൈവറായിരുന്ന കുറ്റിച്ചല്‍ കള്ളോട് പാറേക്കോണത്ത് വീട്ടില്‍ അര്‍ഷാദ് (26) പ്രണയിച്ച് വിവാഹം കഴിച്ചു. വിവാഹ ശേഷമാണ് അര്‍ഷാദിന്റെ പ്രണയം കളവായിരുന്നുവെന്ന് സൂര്യയ്ക്ക് ബോദ്ധ്യമായത്.
വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ അര്‍ഷാദും ബന്ധുക്കളും സൂര്യയെ മതം മാറ്റത്തിന് നിര്‍ബന്ധിക്കാന്‍ തുടങ്ങി. സൂര്യ വിസമ്മതിച്ചതോടെ അര്‍ഷാദും മാതാപിതാക്കളും സഹോദരനും സഹോദരന്റെ രണ്ട് ഭാര്യമാരും ചേര്‍ന്ന് മര്‍ദിക്കാന്‍ തുടങ്ങി. പീഡനം സഹിക്കവയ്യാതെ പലപ്രാവശ്യം സൂര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്.
അര്‍ഷാദുമായുള്ള ബന്ധത്തില്‍ സൂര്യയ്ക്ക് രണ്ട് മക്കളുണ്ട്. ആല്‍ഫിയ(മൂന്ന്), ആദില്‍ (ഒന്ന്). ഈ കുട്ടികള്‍ക്ക് പേരിടുന്നതിലും മുസ്ലിം പേരു വേണമെന്ന് അര്‍ഷാദും ബന്ധുക്കളും വാശിപിടിച്ചു. കൊടിയ പീഡനം ഭയന്ന് സൂര്യ അര്‍ഷാദിന്റെ തീരുമാനത്തെ എതിര്‍ത്തില്ല. പക്ഷെ മതം മാറ്റത്തിന് തയ്യാറാവാത്ത സൂര്യയെ അംഗീകരിക്കാന്‍ അര്‍ഷാദും ബന്ധുക്കളും ഒരുക്കമല്ലായിരുന്നു.
നിരന്തര പീഡനം സഹിക്കവയ്യാതെ സൂര്യ സ്വന്തം വീട്ടില്‍ അഭയം പ്രാപിച്ചു. എന്നാല്‍, സൈ്വര്യമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ശപഥം ചെയ്ത അര്‍ഷാദ് അടുത്തിടെ സ്നേഹം നടിച്ച് ഈ വീട്ടിലെത്തി. സ്ഥിരം മദ്യ ലഹരിയില്‍ എത്തുന്ന അര്‍ഷാദ് സ്ത്രീധനം ആവശ്യപ്പെട്ടും പീഡനം തുടങ്ങി.
സൂര്യയുടെ കുട്ടിക്കാലത്തു തന്നെ അച്ഛന് സുരേഷ് കുമാര്‍ ഉപേക്ഷിച്ചു പോയിരുന്നു. അമ്മ രമാദേവി കൂലിവേലയ്ക്ക് പോയാണ് ഏകമകള്‍ സൂര്യയെ വളര്‍ത്തിയത്. നിര്‍ധനരായ ഇവര്‍ക്ക് അര്‍ഷാദ് ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാനായില്ല. ഇതോടെ നിരന്തരം മര്‍ദനം തുടങ്ങി.
ഞായറാഴ്ച വൈകിട്ട് അര്‍ഷാദിന്റെ സഹോദരനും ഭാര്യമാരും സ്ത്രീധനം ആവശ്യപ്പെട്ട് സൂര്യയുടെ വീട്ടിലെത്തി. അര്‍ഷാദും ഇവര്‍ക്കൊപ്പം ചേര്‍ന്ന് ലഹള തുടങ്ങി. ഈ സമയം റബ്ബര്‍ ഷീറ്റുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് കുടിച്ച് സൂര്യ ആത്മഹത്യയ്ക്ക്
ശ്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആസന്നനിലയിലായ സൂര്യയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ വെളുപ്പിന് നാലിന് മരിച്ചു. ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ ഒപ്പം പോകാന്‍ അമ്മ രമാദേവി നിര്‍ബന്ധം പിടിച്ചെങ്കിലും അര്‍ഷാദും ബന്ധുക്കളും സമ്മതിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
നെടുമങ്ങാട് ഡിവൈഎസ്പി ഡി. ശിവപ്രസാദിന്റെ നേതൃത്വത്തില്‍ കാട്ടാക്കട സിഐ ബൈജുകുമാര്‍, എസ്ഐ ബിജു എന്നിവര്‍ സ്ഥലത്തെത്തി. ഇന്ന് രാസപരിശോധനാ വിഭാഗം തെളിവെടുപ്പ് നടത്തും. അതിനുശേഷം ആര്‍ഡിഒയുടെ സാന്നിദ്ധ്യത്തില്‍ പോസ്റ്റ്മാര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു. അര്‍ഷാദിനും ബന്ധുക്കള്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് നാട്ടുകാരും ഹൈന്ദവ സംഘടനാ നേതാക്കളും ആവശ്യപ്പെട്ടു.
സൂര്യ ലൗ ജിഹാദിന്റെ ഇര:
അഡ്വ. രത്നകുമാര്‍
കാട്ടാക്കട: പരുത്തിപ്പള്ളിയിലെ സൂര്യയുടെ ആത്മഹത്യ ഗൗരവപൂര്‍വ്വം കാണണമെന്നും സൂര്യ ലൗ ജിഹാദിന്റെ ഇരയാണെന്നും ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് അഡ്വ. രത്നകുമാര്‍. സൂര്യയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുമതത്തില്‍ നിന്ന് ഇസ്ലാം മതത്തിലേക്ക് മാറണമെന്ന ഭര്‍ത്താവിന്റെ വാശിക്ക് വഴങ്ങാത്തതാണ് മരണത്തില്‍ കലാശിച്ചത്. കൊടിയ പീഡനം സഹിക്കേണ്ടിവന്ന സൂര്യ ലൗ ജിഹാദിന്റെ ക്രൂരതയുടെ നേര്മുഖമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൂര്യയെ പ്രണയം നടിച്ച് വഞ്ചിച്ച അര്‍ഷാദിനെ മാതൃകാപരമായി ശിക്ഷിക്കണം.
സ്ത്രീധന പീഡനവും ആത്മഹത്യാ പ്രേരണയും നടത്തിയ അര്‍ഷാദിനും ബന്ധുക്കള്‍ക്കും എതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണമെന്നും അഡ്വ. രത്നകുമാര്‍ ആവശ്യപ്പെട്ടു.
സൂര്യയുടെ മരണം ആത്മഹത്യയായി ചിത്രീകരിച്ച് തേച്ചുമാച്ചുകളയാനാണ് ഭാവമെങ്കില്‍ ഹിന്ദു ഐക്യവേദി ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി കാട്ടാക്കട താലൂക്ക് പ്രസിഡന്റ് മൈലക്കര വിജയന്, ജനറല്‍ സെക്രട്ടറി പൂഴനാട് വേണുഗോപാല്‍, സംഘടനാ സെക്രട്ടറി പി.എസ്. പ്രേംകുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: