കോഴിക്കോട്: ബേപ്പൂര്‍ സുല്‍ത്താന്‍ ഓര്‍മ്മയായിട്ട് 22 വര്‍ഷം പൂര്‍ത്തിയാകുന്നു. വൈക്കം മുഹമ്മദ് ബഷീറിന് സ്മാരകം പണിയണമെന്ന സാംസ്കാരിക കേരളത്തിന്റെ ആഗ്രഹം ആരംഭദശയില്‍ തന്നെ. നടപടിക്രമങ്ങളുടെയും രാഷ്ട്രീയ പിടിവലികളുടെയും ഇടയില്‍ കിടന്ന് സ്മാരക നിര്‍മ്മാണം എങ്ങുമെത്താതെ നില്‍ക്കുകയാണ്.
ബഷീര്‍ സ്മാരക സമിതി രൂപീകരിച്ചിട്ട് എട്ടുവര്‍ഷം തികഞ്ഞെങ്കിലും സമിതിയുടെ രജിസ്ട്രേഷന് പോലും പൂര്‍ത്തിയായിട്ടില്ല. രജിസ്ട്രേഷന് നടപടികള്‍ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ എംഎല്‍എ എ.പ്രദീപ്കുമാര്‍ ഒപ്പിടാത്തതുകൊണ്ടാണ് അത് നടക്കാതെപോയതെന്ന് നാടകപ്രവര്‍ത്തകനും സമിതി സെക്രട്ടറിയുമായ കാവില്‍ പി. മാധവന് ജന്മഭൂമിയോട് പറഞ്ഞു.
ഗാനരചയിതാവ് രമേശ് കാവില്‍ സെക്രട്ടറിയായ സമിതിയായിരുന്നു നിലവിലുണ്ടായിരുന്നത്. എന്നാല്‍, അക്കാലത്ത് രജിസ്ട്രേഷന് നടപടികളുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍പോലും നടന്നിരുന്നില്ല.
സമിതിയുടെ പുതിയ മെമ്മോറാണ്ടം തയ്യാറാക്കുകയും രജിസ്ട്രേഷന് ആവശ്യമായ ഭേദഗതികള്‍ വരുത്തുകയും ചെയ്തെങ്കിലും എംഎല്‍എ ഒപ്പിടാത്തതു കാരണമാണ് രജിസ്ട്രേഷന് നടക്കാതെ പോയതെന്ന് മാധവന് പറഞ്ഞു. സാംസ്കാരിക വകുപ്പ് മന്ത്രി ചെയര്മാന്, ഡോ. ആര്‍സു വൈസ് ചെയര്മാന്, സെക്രട്ടറി കാവില്‍ പി. മാധവന്, ട്രഷറര്‍ ജില്ലാ കലക്ടര്‍, എംപി, നഗരത്തിലെ എംഎല്‍എമാര്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി, നടന് മാമുക്കോയ, അനീസ് ബഷീര്‍, ഡോ. ഖദീജ മുംതാസ് തുടങ്ങി 17 പേരാണ് സമിതിയിലുണ്ടായിരുന്നത്.
മൂന്ന് വര്‍ഷമാണ് സമിതിയുടെ കാലാവധി. സമിതി പുതുക്കി നിശ്ചയിച്ചതിന്റെ പ്രതിഷേധമായിരിക്കാം എംഎല്‍എ പ്രദീപ്കുമാര്‍ ഒപ്പിടാത്തതിന് കാരണമെന്ന് കാവില്‍ പി. മാധവന് പറഞ്ഞു.
ബഷീര്‍ സ്മാരകത്തിന് വിപുലമായ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. തിരുവനന്തപുരത്തെ വൈലോപ്പിള്ളി സംസ്കൃതി ഭവന് മാതൃകയില്‍ മലബാര്‍ കള്‍ച്ചറര്‍ വില്ലേജ് നിര്‍മ്മിക്കാമെന്നും അതില്‍ ബഷീര്‍ സ്മാരകം ഉള്‍പ്പെടുത്താമെന്നുമായിരുന്നു ഒരു നിര്‍ദ്ദേശം. കോഴിക്കോട് സരോവരം ബയോപാര്‍ക്കില്‍ ഇതിന് സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു.
ഇന്നത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ.വി. മോഹന്‍കുമാറിനെ മലബാര്‍ കള്‍ച്ചറല്‍ വില്ലേജിന്റെ സ്പെഷ്യല്‍ ഓഫീസറായി തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിന്റെ നടപടിക്രമങ്ങളും യുഡിഎഫ് സര്‍ക്കാറിന്റെ ചുവപ്പ്നാടയില്‍ കുരുങ്ങുകയാണ് ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 50 ലക്ഷം രൂപ കലക്ടറുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നു. ഇതിന്റെ പലിശ ഉപയോഗിച്ച് സാംസ്കാരിക പരിപാടികള്‍ നടത്താമെങ്കിലും രജിസ്ട്രേഷന് പൂര്‍ത്തിയാകാത്തതുകൊണ്ട് സ്മാരകസമിതി നിര്‍ജ്ജീവമായിരിക്കുകയാണ്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനുള്ള യാതൊരു നടപടിയും എടുത്തില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ അവസാന ബജറ്റ് പ്രസംഗത്തില്‍ 25 ലക്ഷം രൂപ വകയിരുത്തിയതായി പറഞ്ഞെങ്കിലും ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ല. സംസ്ഥാന സര്‍ക്കാറിന് പ്രൊജക്ട് നല്കാന് വൈകിയതാണ് ഇതിന് കാരണം. ഭരണം മാറിയതോടെ സെക്രട്ടറി സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങുകയാണ് കാവില്‍ പി. മാധവന്. എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ സമിതിക്ക് രൂപം നല്‍കുമെന്നാണ് അറിയുന്നത്. ഇടതു-വലതു മുന്നണികള്‍ മാറിമാറി വന്നിട്ടും 22 വര്‍ഷത്തിന് ശേഷവും സാംസ്കാരിക കേരളത്തിന് വൈക്കം മുഹമ്മദ് ബഷീറിന് സ്മാരകം പണിയാനായിട്ടില്ല.
വൈക്കം മുഹമ്മദ് ബഷീര്‍ ചെയറും
സാമ്പത്തിക പരാധീനതയില്‍
കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ആരംഭിച്ച വൈക്കം മുഹമ്മദ് ബഷീര്‍ ചെയറും സാമ്പത്തിക പരാധീനതയില്‍. സര്‍ക്കാര്‍ നല്കിയ 25 ലക്ഷം രൂപയുടെ പലിശയില്‍ നിന്നാണ് പ്രവര്‍ത്തനം നടന്നുപോകുന്നത്. ഡോ. എം.എം. ബഷീര്‍, ഡോ. എന്‍.ഗോപിനാഥന്‍നായര്‍ എന്നിവരുടെ ഉത്സാഹത്തിലാണ് ബഷീര്‍ ചെയര്‍ പ്രവര്‍ത്തിക്കുന്നത്. 5000 പേജുകളോടെ അഞ്ച് വാള്യങ്ങളിലായി വൈക്കം മുഹമ്മദ് ബഷീര്‍ നിഘണ്ടു ഉടനെ പുറത്തിറങ്ങുമെന്ന് ഡോ.എം.എം. ബഷീര്‍ പറഞ്ഞു.
ബഷീര്‍ കൃതികളിലെ വാക്കുകളുടെ പ്രത്യേക അര്‍ത്ഥങ്ങള്‍, സന്ദര്‍ഭം, ബഷീര്‍ പ്രയോഗങ്ങള്‍ എന്നിവ നിഘണ്ടുവില്‍ ഉള്‍പ്പെടും. നാല് വാള്യങ്ങളുടെ പണി പൂര്‍ത്തിയായിക്കഴിഞ്ഞു. സര്‍വ്വകലാശാലയിലെ മ്യൂസിയം കോംപ്ലക്സില്‍ ബഷീര്‍ മ്യൂസിയം നിലവില്‍ വരും. എന്നാല്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് നിരവധി പദ്ധതികള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചെങ്കിലും ഒന്നും പരിഗണിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക പരാധീനതയാണ് പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തടസ്സമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: