തിരുവനന്തപുരം: സിപിഎം- മുസ്ലീം ലീഗ് സംയുക്ത ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ.ജെ.ആര്. പത്മകുമാര്‍. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സുപ്രീംകോടതിയില്‍ ഐസ്ക്രീം പാര്‍ലര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. സര്‍ക്കാരിന്റെ കാവലാളെന്ന് സ്വയം വിശേഷിപ്പിക്കുന്ന വിഎസിനെ സുപ്രീംകോടതിയില്‍ തള്ളിപ്പറഞ്ഞത് ആര്‍ക്കുവേണ്ടിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഐസ്ക്രീം കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥന് എന്ന് വിഎസ് തന്നെ പറഞ്ഞ എം.കെ. ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായതിന് പിന്നിലും ദുരൂഹതയുണ്ട്. കേസ് അട്ടിമറിക്കാന്‍ എം.കെ. ദാമോദരന്‍ 10 കോടി വാങ്ങിയെന്ന് കെ.എ. റൗഫ് നേരത്തെ ആരോപിച്ചതുമായി കൂട്ടിവായിക്കുമ്പോള്‍ ഇക്കാര്യങ്ങളില്‍ സംശയം കൂടുകയാണ്. സിപിഎമ്മും ഘടകക്ഷികളും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. ഐസ്ക്രീം കേസിലെ വിഎസിന്റെ ഇടപെടല്‍ രാഷ്ട്രീയ പ്രേരിതമാണ് എന്ന നിലപാട് തന്നെയാണോ അദ്ദേഹം നടത്തുന്ന പാമൊലിന്‍, പാറ്റൂര്‍ തുടങ്ങിയ കേസുകളോടുമുള്ളതെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള പിണറായി വിജയന് വ്യക്തമാക്കണം.
സ്വന്തം സര്‍ക്കാരിന്റെ കാലത്ത് നേടിയെടുക്കാന്‍ കഴിയാത്ത പലതും യുഡിഎഫ് നേതാക്കള്‍ നേടുന്നത് ഇടത് സര്‍ക്കാരിലൂടെയാണ്. ഉമ്മന്‍ചാണ്ടി പോലും ചെയ്ത് കൊടുക്കാത്ത ഉപകാരമാണ് പിണറായി കുഞ്ഞാലിക്കുട്ടിക്ക് ചെയ്ത് കൊടുത്തത്. നാദാപുരത്തെ ഷിബിന്‍ വധക്കേസില്‍ എല്ലാവരെയും വെറുതെവിട്ടപ്പോള്‍ തന്നെ സിപിഎം-ലീഗ് ഒത്തുതീര്‍പ്പ് രാഷ്ട്രീയമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
പി. ജയരാജനും ടി.വി. രാജേഷും പ്രതികളായ അരിയില്‍ ഷുക്കൂര്‍ വധക്കേസ് അട്ടിമറിക്കാന്‍ ലീഗ് കൂട്ടുനില്‍ക്കുന്നതിന്റെ പ്രത്യുപകാരമായാണ് ഐസ്ക്രീം കേസ് സര്‍ക്കാര്‍ അട്ടിമറിക്കുന്നത്. ഷിബിന്‍ വധക്കേസിലും ഇതു തന്നെയാണ് സംഭവിച്ചത്. സ്വന്തം സര്‍ക്കാരിനു പോലും വിശ്വാസമില്ലാതായ വിഎസിനെ ഭരണ പരിഷ്കരണ കമ്മീഷന് അദ്ധ്യക്ഷനായി നിയോഗിച്ച് ജനങ്ങളെ വെല്ലുവിളിക്കരുതെന്നും പത്മകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: