തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കാന്‍ നിയോഗിച്ച നാല് കെപിസിസി അന്വേഷണ സമിതികളും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബിജെപിയുടെ വളര്‍ച്ച മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടതും അവസാനകാലത്തുണ്ടാക്കിയ അഴിമതി ആരോപണങ്ങളും തോല്‍വിക്ക് വഴിവച്ചുവെന്ന് സമിതികള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ രൂപീകരിച്ച ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും ബൂത്ത് തലം മുതല്‍ പാര്‍ട്ടിയില്‍ അഴിച്ചുപണി വേണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
നാല് റിപ്പോര്‍ട്ടുകളുടെയും ഏകീകൃത സ്വഭാവമുള്ള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് എഐസിസിക്ക് റിപ്പോര്‍ട്ട് നല്‍കും. കേരളത്തിലെ പാര്‍ട്ടി നേതാക്കളുമായി വ്യാഴാഴ്ച രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും.
തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, ആലപ്പുഴ ഡിസിസികള്‍ പൂര്‍ണ പരാജയമെന്നാണ് വിലയിരുത്തല്‍. നേമത്തെ രണ്ട് ബ്ലോക്ക് കമ്മിറ്റികളും 168 ബൂത്ത് കമ്മിറ്റികളും പിരിച്ചുവിടണം. മുന്‍ ഡിസിസി സെക്രട്ടറി മുടവന്മുഗര് രവിക്കെതിരെ നടപടി വേണം. തൃശൂരില്‍ സി.എന്‍ ബാലകൃഷ്ണനെതിരെയും വിമര്‍ശനമുണ്ട്. ഗ്രൂപ്പ് പോര് കനത്ത പരാജയമുണ്ടാക്കി. കണ്ണൂരില്‍ ജി. സുധാകരനെതിരെ വ്യാപക പരാതികളുണ്ടായി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അപാകതയും ഗ്രൂപ്പ് പോരും വന്‍ തിരിച്ചടിയുണ്ടാക്കി.
ഭരണവിരുദ്ധവികാരം, അഴിമതി ആരോപണം, സംഘടനാ ദൗര്‍ബല്യം, ഗ്രൂപ്പ് പോര്, സര്‍ക്കാര്‍-പാര്‍ട്ടി ഏകോപനമില്ലായ്മ, ബിജെപിയുടെ വളര്‍ച്ച, സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രീണനം ഇവ തോല്വിക്കിടയാക്കിയതായി റിപ്പോര്‍ട്ടിലുണ്ട്. അവസാനകാലത്തെ മന്ത്രിസഭാ തീരുമാനങ്ങള്‍ തിരിച്ചടിയായതായി നാല് സമിതികളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയശേഷം കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: