തിരുവനന്തപുരം: കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടേയും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടേയും യോഗം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. തെക്കന്‍ കേരളത്തിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളായ തിരുവല്ലം, വര്‍ക്കല പാപനാശം, കൊല്ലത്തെ തിരുമുല്ലവാരം, ആലുവ, ശംഖുമുഖം, അരുവിക്കര, അരുവിപ്പുറം എന്നിവിടങ്ങളിലെ ഒരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
ജലവിഭവ വകുപ്പ് ബലിതര്‍പ്പണ കേന്ദ്രങ്ങള്‍ ശുചീകരിക്കും. വാട്ടര്‍ അതോറിറ്റി കുടിവെള്ളവും ബലിതര്‍പ്പണത്തിന് ആവശ്യമായ ജലവും എത്തിക്കും. ബലിശിഷ്ടങ്ങള് അതത് സമയത്ത് തന്നെ നീക്കം ചെയ്ത് തര്‍പ്പണ സ്ഥലങ്ങള്‍ വൃത്തിയാക്കും. തിരക്കുള്ള തര്‍പ്പണ സ്ഥലങ്ങളില്‍ സുരക്ഷ ഒരുക്കുന്നതിന് സിസിടിവി ക്യാമറ സ്ഥാപിക്കും.
വൈദ്യസഹായത്തോടൊപ്പം 108 ആംബുലന്‍സ് സര്‍വീസും ഡോക്ടര്‍മാരുടെ സേവനവും ആരോഗ്യവകുപ്പ് ഒരുക്കും.
തര്‍പ്പണം നടക്കുന്ന ചില സ്ഥലങ്ങളിലെ പൂജാരിമാരെ സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പൂജാരിമാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. 10 ദിവസങ്ങള്‍ക്കു മുമ്പായി ദേവസ്വം ബോര്‍ഡില്‍ പൂജാരിമാര്‍ രജിസ്ട്രേഷന് നടത്തണം. പൂജാരിമാരുടെ ദക്ഷിണ നിരക്ക് ഏകീകരിക്കുന്നതിനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
ബലിതര്‍പ്പണത്തിന് എത്തുന്ന ആളുകള്‍ക്ക് ദേവസ്വം ബോര്‍ഡ് സൗജന്യ ഭക്ഷണം നല്‍കും. എംഎല്‍എമാരായ വി.ജോയ്, ഒ.രാജഗോപാല്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, ദേവസ്വം കമ്മീഷണര്‍, ബോര്‍ഡ് അംഗങ്ങള്‍, സിറ്റി പോലീസ് കമ്മീഷണര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: