ന്യൂദല്‍ഹി: ഐസ് ക്രീം പാര്‍ലര്‍ കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ വിഎസിന്റെ നിലപാട് തള്ളി. കേസ് സുപ്രീം കോടതിയില്‍ ഇന്നലെ പരിഗണനയ്ക്ക് വന്നപ്പോഴാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മലക്കം മറിഞ്ഞത്. ഇതേത്തുടര്‍ന്ന് വിഎസിന്റെ കേസ് തള്ളി.
കോളിളക്കമുണ്ടാക്കിയ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ 2013ല്‍ സിബിഐ അന്വേഷണം തേടിയാണ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ.് അച്യുതാനന്ദന് ഹര്‍ജി നല്‍കിയത്. കുഞ്ഞാലിക്കുട്ടിയുമായി തെറ്റിപ്പിരിഞ്ഞ അളിയന് കെ.എ. റൗഫിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ വിഎസിന്റെ ഹര്‍ജി. കുഞ്ഞാലിക്കുട്ടി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു റൗഫ് പറഞ്ഞത്.
ഇന്നലെ വാദം നടന്നപ്പോള്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സുപ്രീം കോടതിയില്‍ പറഞ്ഞത്. കേസിനെ വിഎസ് രാഷ്ട്രീയമായിട്ടാണ് കാണുന്നതെന്നും സര്‍ക്കാരിനെ പ്രതിനിധീകരിച്ച പ്രമുഖ അഭിഭാഷകന് കെ.കെ. വേണുഗോപാല്‍ വ്യക്തമാക്കി. പല തവണ കേസില്‍ അന്വേഷണം പൂര്‍ത്തിയായതാണ്. പല കുറി കേസ് കോടതിയില്‍ എത്തി.
അപ്പോഴൊക്കെ മുന്‍സര്‍ക്കാരുകള്‍ എടുത്ത നിലപാടും സര്‍ക്കാര്‍ അഭിഭാഷകന് സുപ്രീം കോടതിയില്‍ വിവരിച്ചു. ഈ സാഹചര്യത്തില്‍ കേസ് സിബിഐക്ക് വിടേണ്ടതില്ലെന്നും സ്റ്റാന്‍ഡിങ് കോണ്‍സല്‍ പറഞ്ഞു. എന്നാല്‍, കേസില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും ഇക്കാര്യം റൗഫ് പരസ്യമായി വെളിപ്പെടുത്തിയിട്ടുണ്ടെന്നും വിഎസിന്റെ അഭിഭാഷകന് ആര്. സതീഷ് കോടതിയില്‍ പറഞ്ഞു. വില്സന് എം. പോളിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല അന്വേഷണം അട്ടിമറിക്കാന്‍ സഹായിച്ചത് അന്ന് അഡ്വക്കേറ്റ് ജനറല്‍ ആയിരുന്ന എം.കെ. ദാമോദരന്‍ ആണെന്നും ഇപ്പോള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ആണെന്നും സതീഷ് വ്യക്തമാക്കി.
വിഎസിന്റെ വാദം തള്ളിയ കോടതി സര്‍ക്കാര്‍ വാദം അംഗീകരിച്ചു. വിഎസിന്റെ രാഷ്ട്രീയ പകപോക്കലിന് കളയാന്‍ തങ്ങള്‍ക്ക് സമയമില്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരം രാഷ്ട്രീയ ശത്രുത കോടതിയിലേക്കു വലിച്ചിഴക്കരുതെന്നും കോടതിയെ വ്യക്തി വൈരാഗ്യം തീര്‍ക്കാനുള്ള വേദിയാക്കരുതെന്നും ചീഫ് ജസ്റ്റസ് ടി.എസ.് താക്കൂര്‍ വിഎസിന് കര്‍ശന നിര്‍ദ്ദേശം നല്കി. ഇരുപതു വര്‍ഷമായ കേസില്‍ വീണ്ടും എന്തിനാണ് തര്‍ക്കം ഉന്നയിക്കുന്നതെന്നും കോടതി ആരാഞ്ഞു.
സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ കോടതി ഈ ആവശ്യം ഉന്നയിച്ച് വിഎസിനു വേണമെങ്കില്‍ വിചാരണക്കോടതിയെ സമീപിക്കാമെന്നും ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ വിഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. സിപിഎമ്മിന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും രണ്ടു നിലപാടുകളാണ് ഇതിലൂടെ പുറത്തുവന്നത്. ലീഗിനോടും കുഞ്ഞാലിക്കുട്ടിയോടുമുള്ള സൗഹൃദം അതിലൊന്ന്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പലയിടങ്ങളിലും സിപിഎമ്മും ലീഗും തമ്മില്‍ രഹസ്യധാരണയുണ്ടായിരുന്നു. പിണറായി വിജയന് കുഞ്ഞാലിക്കുട്ടിയുമായുള്ള ബന്ധമാണ് ഈ നിലപാടു മാറ്റത്തിലൂടെ പുറത്തായത്.
വിഎസിന്റെ നിലപാടാണ് പിണറായി സര്‍ക്കാര്‍ പാടെ തള്ളിയ മറ്റൊരു കാര്യം. വിഎസ് രാഷ്ട്രീയം കളിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. വിഎസിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു മുന്നില്‍ നിര്‍ത്തി അവസാനം മുഖ്യമന്ത്രി പദം നിഷേധിച്ചു.
സര്‍ക്കാരില്‍ പദവി വേണമെന്ന് അഭ്യര്‍ഥിച്ച് സീതാറാം യെച്ചൂരിക്കു നല്കിയ കുറിപ്പ് പുറത്തുവിട്ട് നാണം കെടുത്തി. ഒരു പദവിക്കും പുറമേ താന്‍ പോയിട്ടില്ലെന്ന് പറയുന്ന വിഎസ് പദവി തേടി കുറിപ്പു നല്‍കിയത് വലിയ വിവാദമായിരുന്നു. ഭരണപരിഷ്ക്കരണ സമതി അധ്യക്ഷ സ്ഥാനം നല്കാന് ഇപ്പോള്‍ തീരുമാനിച്ചെങ്കിലും അതിനു മുന്‍പ് പരമാവധി നാണം കെടുത്താന്‍ പിണറായി മടിച്ചില്ല. അവയ്ക്കെല്ലാം ഒടുവിലാണ് വിഎസിനെ ചവിട്ടി കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: