തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് തകരാറിലായി ചികിത്സ മുടങ്ങിയ പട്ടികജാതിക്കാരന് മരിച്ചു. വിളപ്പില്‍ശാല ചൊവ്വള്ളൂര്‍ കുറ്റിയറത്തല വീട്ടില്‍ കൃഷ്ണന്‍കുട്ടി (52) ആണ് ഡയാലിസിസ് മുടങ്ങി മണിക്കൂറുകള്‍ക്കകം മരണത്തിനു കീഴടങ്ങിയത്.
ഇരു വൃക്കകളും തകരാറിലായ കൃഷ്ണന്‍കുട്ടി ഒരു വര്‍ഷമായി ഡയാലിസിസിന് വിധേയനായി കഴിയുകയായിരുന്നു. പതിവുപോലെ ശനിയാഴ്ച രാവിലെ ഡയാലിസിസിന് എത്തിയപ്പോഴാണ് യൂണിറ്റിലെ വാട്ടര്‍ ഫില്‍ട്ടര്‍ തകരാറിലായതിനാല്‍ ചികിത്സ തരപ്പെടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്. രാവിലെയും ഉച്ചയ്ക്കുമായി പതിനാറ് രോഗികള്‍ക്കാണ് ആകെയുള്ള ഒരു യൂണിറ്റില്‍ ഇവിടെ ഡയാലിസിസ് നടത്തുന്നത്.
യന്ത്രത്തകരാര്‍ സംഭവിച്ചാല്‍ തീരെ അവശരായ രോഗികളെ മെഡിക്കല്‍ കോളേജിലേക്ക് അയക്കും. എന്നാല്‍, ശനിയാഴ്ച പതിനാറു പേരില്‍ രണ്ടു രോഗികളെ മാത്രമാണ് മെഡിക്കല്‍ കോളേജിലേക്ക് അയച്ചത്. ശേഷിച്ചവരെ മറ്റൊരു ദിവസം വരാന്‍ നിര്‍ദ്ദേശിച്ച് തിരിച്ചയച്ചു. വീട്ടില്‍ തിരിച്ചെത്തിയ കൃഷ്ണന്‍കുട്ടിക്ക് രാത്രിയോടെ അസുഖം മൂര്‍ച്ഛിച്ച് ഞായറാഴ്ച വെളുപ്പിന് മരണം സംഭവിക്കുകയായിരുന്നു.
നാല് സെന്റ് ഭൂമിയില്‍ ഷീറ്റ് മേഞ്ഞുണ്ടാക്കിയ കൊച്ചു വീട്ടിലാണ് കൃഷ്ണന്‍കുട്ടിയും ഭാര്യ അജിതകുമാരിയും മക്കളായ അജന്യ(14) യും അഞ്ജന (12) യും കഴിയുന്നത്. ലോഡിങ് തൊഴിലാളിയായ കൃഷ്ണന്‍കുട്ടി രണ്ട് വര്‍ഷം മുമ്പ് ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് 1.50 ലക്ഷം രുപ വായ്പ എടുത്താണ് ഇപ്പോഴത്തെ വീട് നിര്‍മ്മിച്ചത്. രോഗബാധിതനായതോടെ തിരിച്ചടവ് മുടങ്ങി.
വീടും സ്ഥലവും ഇപ്പോള്‍ ജപ്തിയുടെ വക്കില്‍. കൃഷ്ണന്‍കുട്ടിയുടെ ചികിത്സയ്ക്കായി പലരില്‍ നിന്നും കടം വാങ്ങിയ വകയിലും വലിയൊരു തുക തിരിച്ചുനല്‍കാനുണ്ട്. കൃഷ്ണന്‍കുട്ടിയുടെ മരണത്തോടെ അജിതകുമാരിയും മക്കളും ഇപ്പോള്‍ ജീവിതത്തിനുമുന്നില്‍ പകച്ചു നില്ക്കുന്നു. ഡയാലിസിസ് മുടങ്ങാതിരുന്നെങ്കില്‍ തന്റെ ഭര്‍ത്താവ് മരിക്കില്ലായിരുന്നെന്ന് അജിതകുമാരി കണ്ണീരോടെ പറഞ്ഞു. ജനറല്‍ ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്യാതെ മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് അനുവദിക്കില്ല.
കൃഷ്ണന്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്ന് ഡ്യൂട്ടി ഡോക്ടറെ അറിയിച്ചെങ്കിലും ദഹനത്തിനുള്ള മരുന്നും കുത്തിവയ്പ്പും നല്കി മടക്കുകയായിരുന്നെന്ന് അജിതകുമാരി പറഞ്ഞു. ജനറല്‍ ആശുപത്രി ഡയാലിസിസ് യൂണിറ്റ് അധികൃതരുടെ പിഴവിനെതുടര്‍ന്ന് നഷ്ടമായത് ഒരു ജീവനും ഒരു കുടുംബത്തിന്റെ അത്താണിയുമാണ്.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ആദ്യം ഡയാലിസിസ് നടത്തിയിരുന്നത്. ആദ്യ നാലെണ്ണം സൗജന്യം. തുടര്‍ന്നുള്ള ഓരോന്നിനും ഫില്‍ട്ടര്‍, ട്യൂബ്, മരുന്നുകള്‍ ഇവയെല്ലാം രോഗി പുറത്തുനിന്ന് വാങ്ങികൊടുക്കേണ്ടിവന്നു. 1,500 രൂപയോളം ഇതിന് ചെലവുവരും. ആഴ്ചയില്‍ രണ്ടു ദിവസം വിധേയനാകണം. കൃഷ്ണന്‍കുട്ടിയുടെ നിര്‍ധന കുടുംബത്തിന് ഈ ചെലവ് താങ്ങാവുന്നതിലും അപ്പുറം.
നാട്ടുകാരുടെ കാരുണ്യത്തില്‍ പത്ത് ഡയാലിസിസുകള്‍ മെഡിക്കല്‍ കോളേജില്‍ നടത്തി. അപ്പോഴാണ് ജനറല്‍ ആശുപത്രിയില്‍ സൗജന്യ നിരക്കിലുള്ളതിനായി കൃഷ്ണന്‍കുട്ടിയുടെ അപേക്ഷ പരിഗണിക്കുന്നത്.
ബിപിഎല്‍ കുടുംബാംഗം ആയതിനാല്‍ ജനറല്‍ ആശുപത്രിയില്‍ ഒരു ഡയാലിസിസിന് 400 രൂപ നല്കിയാല് മതി. 71 ഡയാലിസിസുകള്‍ ഇങ്ങനെ പണം നല്കി നടത്തി. അഞ്ചു മാസം മുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ചികിത്സാ പദ്ധതിയില്‍ നിന്ന് കൃഷ്ണന്‍കുട്ടിക്ക് രണ്ടു ലക്ഷം അനുവദിച്ചു. തുടര്‍ന്നുള്ള ഇരുപത് ഡയാലിസിസുകള്‍ സൗജന്യമായി നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: