ന്യൂദല്‍ഹി: ക്രൈസ്തവ സഭാ കോടതികള്‍ നല്കുന്ന വിവാഹമോചനങ്ങള്‍ക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. സഭാകോടതികള്‍ വഴി വിവാഹമോചനം നേടിയവര്‍ പുനര്‍വിവാഹം കഴിക്കുന്നതും കുറ്റകരമാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റ്സ് ടി.എസ്. താക്കൂറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
സഭാ കോടതികളില്‍ നിന്നുള്ള വിവാഹമോചനങ്ങള്‍ക്ക് നിയമസാധുത തേടി ബംഗളൂരു സ്വദേശിയായ അഭിഭാഷകന് ക്ലാറെന്‍സ് പയസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് സുപ്രീംകോടതി പരാമര്‍ശം. കര്‍ണ്ണാടക കാത്തലിക് അസോസിയേഷന് മുന്‍ പ്രസിഡന്റാണ് ക്ലാറന്‍സ് പയസ്. മുസ്ലിം മതവിശ്വാസികളുടെ മുത്തലാഖിനെ വ്യക്തിനിയമമായി കണക്കാക്കി നിയമ പരിരക്ഷ ലഭിക്കുന്ന സാഹചര്യത്തില്‍ കാനോന്‍ നിയമത്തെയും ശരീയത്തിന് തുല്യമായി കണക്കാക്കണമെന്നായിരുന്നു ക്ലാറന്സിന്റെ ആവശ്യം.
നിയമപരമായ വിവാഹമോചനം നേടേണ്ടത് സിവില്‍ കോടതികളില്‍ നിന്നാണെന്ന് ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി വ്യക്തമാക്കി. വിവാഹമോചനം പോലുള്ള കാര്യങ്ങള്‍ സഭകള്‍ കൈകാര്യം ചെയ്യുന്നത് കുറ്റകരമാണ്. സഭാ കോടതികളില്‍ നിന്നു ലഭിക്കുന്ന വിവാഹമോചനം സിവില്‍ കോടതികള്‍ക്ക് ബാധകമല്ല. ഭരണഘടനാപരമായി രൂപീകൃതമായ സിവില്‍ കോടതികളാണ് ഇത്തരം കാര്യങ്ങളിലെ അവസാന വാക്ക്.
കാനോന്‍ നിയമം ആവണം ക്രിസ്ത്യാനികളുടെ കാര്യങ്ങളില്‍ കണക്കാക്കേണ്ടതെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളതാണ്. എന്നാല്‍, 1996ലെ മോളി ജോസഫ്-ജോസഫ് സെബാസ്റ്റ്യന്‍ കേസില്‍ ഇക്കാര്യങ്ങളെല്ലാം സുപ്രീംകോടതി പരാമര്‍ശിച്ചതാണെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള പരിശ്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിലാണ് ക്രിസ്തീയ സഭകളുടെ ആവശ്യത്തെ എതിര്‍ത്ത് സുപ്രീംകോടതി പരാമര്‍ശം വന്നിരിക്കുന്നത്. രാജ്യത്ത് ഏകീകൃത നിയമം വേണമെന്ന് സുപ്രീംകോടതി നേരത്തെ തന്നെ നിലപാട് സ്വീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: