കൊച്ചി: ലോട്ടറി രാജാവും 32 കേസുകളിലെ പ്രതിയുമായ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ഹൈക്കോടതിയില്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം.കെ. ദാമോദരന്‍ ഹാജരായത് വിവാദത്തില്‍. ലോട്ടറിത്തട്ടിപ്പു കേസുകളെത്തുടര്‍ന്ന് തന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാര്ട്ടിന് നല്കിയ ഹര്‍ജിയിലാണ് ദാമോദരന്‍ ഹാജരായത്.
വന്തട്ടിപ്പുകാരനും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നാണ് ആരോപണം. സിക്കിം, ഭൂട്ടാന് ലോട്ടറികളുടെ കേരളത്തിലെ മൊത്ത വിതരണക്കാരനായിരുന്ന സാന്റിയാഗോ മാര്‍ട്ടിനെതിരെ ലോട്ടറിത്തട്ടിപ്പിന് 32 കേസുകളാണുള്ളത്. വ്യാജ ലോട്ടറികള്‍ വിറ്റും നികുതി വെട്ടിച്ചും സാന്റിയാഗോ ഇയാള്‍ ജനങ്ങളുടെയും സര്‍ക്കാരിന്റെയും പണം തട്ടിയെന്നാണ് കേസ്.
സിബിഐ സമര്‍പ്പിച്ച അന്തിമറിപ്പോര്ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയെടുത്തത്.
മുന്‍പും മാര്‍ട്ടിനും ഇടതു നേതാക്കളുമായി ബന്ധപ്പെട്ട് വന്ആരോപണങ്ങള് ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് മാര്ട്ടിന് കേരളത്തില്‍ നിന്ന് 80,000 കോടി കടത്തിയതായി ആരോപിച്ചിരുന്നു. പിണറായിയുമായി മാര്‍ട്ടിനുള്ള ബന്ധം പരോക്ഷമായി സൂചിപ്പിച്ചായിരുന്നു വിഎസിന്റെ ആരോപണം. മന്ത്രി ഇ.പി. ജയരാജനും മാര്‍ട്ടിനുമായി അടുത്ത ബന്ധമാണുള്ളത്.
കര്‍ണ്ണാടകത്തിലെ ലോട്ടറി തട്ടിപ്പുകളിലെ അന്വേഷണവും മാര്ട്ടിനിലേക്കായിരുന്നു നീണ്ടത്.2007ല്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ലോട്ടറി വിലക്കിയിരുന്നു. ഈ സമയത്താണ് മാര്‍ട്ടിന്റെ വരവും.നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് ഇയാള്‍ വലിയ തട്ടിപ്പ് ശൃംഖല പടുത്തുയര്‍ത്തുകയായിരുന്നു. 2005നു ശേഷം സിക്കിം സര്‍ക്കാര്‍ ലോട്ടറിയുടെ മറവില്‍ ഇയാള്‍ കേരളത്തില്‍ 4,752 കോടിയുടെ ലോട്ടറി വിറ്റുവെന്നാണ് സിബിഐ കേസ്.
ഇതിന്റെ പേരില്‍ സിക്കിമിനു നല്‍കിയത് വെറും 143 കോടി രൂപ മാത്രം. വിഎസ് ശക്തിയുക്തം എതിര്‍ത്ത, ഇത്തരമൊരു തട്ടിപ്പുകാരനു വേണ്ടിയാണ്. പിണറായിയുടെ നിയമോപദേഷ്ടാവ് കോടതിയില്‍ ഹാജരായത്. നിയമപരമായി ഇതില്‍ തെറ്റില്ല, എന്നാല്‍ നിര്‍ണ്ണായകമായ പദവിയില്‍ ഇരുന്ന് തട്ടിപ്പുകാരനുവേണ്ടി ഹാജരായത് ധാര്‍മ്മികമായി തെറ്റാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സര്‍ക്കാരിന്റെ മൊത്തം സ്പോണ്‍സറാണ് മാര്ട്ടിന് എന്നാണ് വി.ഡി. സതീശന് എംഎല്‍എയുടെ ആരോപണം. മാര്‍ട്ടിനുവേണ്ടി ദാമോദരന്‍ വാദിക്കുന്നത് അധാര്‍മ്മികമാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന് ആരോപിച്ചു.
എം.കെ. ദാമോദരന്‍ സാന്റിയാഗോ മാര്ട്ടിന് വേണ്ടി ഹാജരായത് അധാര്‍മ്മികമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. സര്‍ക്കാര്‍ മാര്‍ട്ടിനെതിരെ അപ്പീല്‍ നല്കിയ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ തന്നെ നിയമോപദേഷ്ടാവ് സാന്റിയാഗോ മാര്ട്ടിന് വേണ്ടി ഹാജരായത് ദുരൂഹത ഉളവാക്കുന്നു.
പണ്ട് ദേശാഭിമാനി രണ്ടു കോടി രൂപ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് വാങ്ങിയതിനുള്ള ഉപകാരസ്മരണയായിട്ടാണോ സര്‍ക്കാരിന്റെ ഉപദേഷ്ടാവ് മാര്ട്ടിന് വേണ്ടി ഹാജരായതെന്ന് വ്യക്തമാക്കണം- ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: