ആലപ്പുഴ: നഗരത്തില്‍ മാടുകളെ അറവു ചെയ്യുന്നത് അനധികൃതമായി. ആലപ്പുഴ നഗരത്തില്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു അറവുശാല പോലുമില്ല, കാലങ്ങളായി ഇവിടുത്തെ ഇറച്ചിക്കടകളില്‍ വില്‍ക്കുന്നത് അനധികൃതമായി അറവു ചെയ്ത മൃഗങ്ങളുടെ മാംസമാണ്. യാതൊരു സുരക്ഷാ പരിശോധനയുമില്ലാതെ അറവു ചെയ്യുന്ന മൃഗങ്ങളുടെ ഇറച്ചിയാണ് ഇവിടങ്ങളില്‍ വിറ്റഴിക്കുന്നത്. രോഗമുള്ളവയേയും ചത്ത മാടുകളെയും വരെ അറവു ചെയ്ത് ഇറച്ചി വില്‍ക്കുന്നുണ്ട്.നഗരസഭയുടെ ആധുനിക അറവുശാല അടച്ചിട്ടിട്ട് ആറുവര്‍ഷമായി. ഒന്നരക്കോടി മുതല്‍മുടക്കി 2010 ലാണ് അറവുശാല ആലപ്പുഴ വഴിച്ചേരിയില്‍ തുറന്നത്. വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ നല്ലൊരു തുക ചെലവഴിക്കേണ്ടിവരും. വന്‍ അഴിമതിയുടെ ദുര്‍ഗന്ധമാണ് നഗരസഭയുടെ അറവുശാലയുമായി ബന്ധപ്പെട്ട് ഉയരുന്നത്.
2010ല്‍ ഇടതു ഭരണകാലത്താണ് നഗരത്തില്‍ ആധുനിക അറവുശാല സ്ഥാപിക്കാനുള്ള നീക്കം തുടങ്ങിയത്. ആധുനിക അറവുശാല പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥലങ്ങളില്‍ നഗരസഭാ ആരോഗ്യസ്റ്റാന്ഡിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയശേഷം പ്രോജക്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് കൗണ്‍സില്‍ അംഗീകരിച്ചു.
കശാപ്പിന് വൃത്തിയുള്ള അന്തരീക്ഷം ഉറപ്പാക്കല്‍, കാലികളെ പരിശോധിക്കാന്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം, അറവുമാലിന്യം സംസ്കരിക്കാന്‍ പ്രത്യേക പഌന്റ് തുടങ്ങിയവ നഗരസഭാ പ്രോജക്ടില്‍ വക കൊള്ളിച്ചിരുന്നു. നഗരത്തിലെ കനാലുകളെയും പൊതുവഴികളെയും മാലിന്യമുക്തമാക്കാനും നഗരവാസികള്‍ക്ക് മികച്ച മാംസം ലഭ്യമാക്കാനുമായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്.
50 കാലികളെ വരെ ഒരുസമയത്ത് കശാപ്പ് ചെയ്യാനും മാലിന്യം സംസ്കരിക്കുന്നതിനുമുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്. എന്നാല്‍ ചില വിഭാഗങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ദിവസം 150 കാലികളെ വരെ കാശാപ്പ് ചെയ്യാന്‍ തുടങ്ങിയതോടെ പഌന്റിന്റെ പ്രവര്‍ത്തനം തകരാറിലായി. ഇത് പരിഹരിക്കാന്‍ 35 ലക്ഷം രൂപ അധികമായി നഗരസഭക്ക് ചെലവഴിക്കേണ്ടിവന്നു. എന്നാല്‍, തകരാര്‍ പൂര്‍ണമായും പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ അറവുമാലിന്യം സംസ്കരിക്കാനാവാതെ നഗരസഭ വെട്ടിലായി.
മാലിന്യം അറവുശാലക്ക് സമീപം കെട്ടിക്കിടക്കുകയും കനാലിലേക്കും തോട്ടിലേക്കും ഒഴുക്കാനും തുടങ്ങി. സംഭവം വിവാദമായതോടെ മനുഷ്യവകാശ കമ്മീഷന് പ്രശ്നത്തില്‍ ഇടപെടുകയും നഗരസഭ അറവുശാല അനിശ്ചിതമായി പൂട്ടിയിടാനും ഉത്തരവായി. വന്‍ അഴിമതിയാണ് ഇതുമായി ബന്ധപ്പെട്ട് നടന്നതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
അറവുശാല പൂട്ടിയതോടെ നഗരത്തില്‍ അനധികൃത അറവുകേന്ദ്രങ്ങള്‍ പെരുകി. നഗരസഭ നല്കുന്ന അംഗീകൃത ലൈസന്‍സ് സമ്പാദിച്ച് മാത്രമേ അറവുശാലകള്‍ പ്രവര്‍ത്തിക്കാവൂവെന്നാണ് ചട്ടം. എന്നാല്‍, ഇതൊന്നുമില്ലാതെ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളും നിരവധിയാണ്. കഴിഞ്ഞ ദിവസവും അനധികൃത അറവുശാലകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പക്ഷെ ഒന്നും നടപ്പാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: