രാജകുമാരി: ശാന്തമ്പാറ പഞ്ചായത്തിലെ തോണ്ടിമല ഭാഗത്ത് കാട്ടാനയുടെആക്രമണം. ഇന്നലെ രാവിലെ തോണ്ടിമല സൂര്യ എസ്റ്റേറ്റില്‍ പണിക്കിറങ്ങിയ രണ്ട് തൊഴിലാളികളെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തി. തോണ്ടിമല സ്വദേശികളായ നാഗരാജ് (52), മുരുകന് (41) എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിനിരയായത്. തലനാരിഴക്കാണ് ഇവര്‍ക്ക് ജീവന് തിരിച്ചുകിട്ടിയത്. കുത്തനെയുള്ള ഇറക്കത്തിലേക്കാണ് ആനയുടെ അടിയേറ്റ് ഇരുവരും വീണത്. ഇറക്കമിറങ്ങി ആന വരാത്തതുകൊണ്ട് പരിക്കേറ്റ നാഗരാജും, മുരുകനും ഓടി രക്ഷപെട്ടു. ഇവര്‍ പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മുപ്പതോളം തൊഴിലാളികളാണ് ഇവരോടൊപ്പം സൂര്യ എസ്റ്റേറ്റില്‍ ജോലിക്കെത്തിയത്.
കാട്ടാനകളുടെ ചിന്നംവിളികള്‍ കേട്ടതോടെ എല്ലാവരും രക്ഷപെട്ടു. പത്തോളം കാട്ടാനകള്‍ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് പരിക്കേറ്റ തൊഴിലാളികള്‍ പറയുന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി മേഖലയില്‍ കാട്ടാനകളുണ്ട്. ഏലത്തോട്ടങ്ങളില്‍ വ്യാപക നാശനഷ്ടങ്ങള്‍ വരുത്തിവക്കുന്ന കാട്ടാനക്കൂട്ടം ജനങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തുന്നു. രണ്ടാഴ്ച്ച മുമ്പ് തോണ്ടിമല അംബാസമുദ്രം എസ്റ്റേറ്റിന് സമീപം കാട്ടാന കൃഷിയിടത്തില്‍ വന്‍ നാശനഷ്ടമുണ്ടാക്കിയിരുന്നു. കാട്ടാന ശല്യം നിയന്ത്രിക്കാന്‍ വനം വകുപ്പൊ, തദ്ദേശ ഭരണ സ്ഥാപനങ്ങളൊ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: