രാജാക്കാട്: നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതി ബൈക്കുമായി പിടിയില്‍. തോണ്ടിമല സ്വദേശി ധര്‍മ്മദുരൈ (23) ആണ് ശാന്തമ്പാറ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ നാലാം തീയതിയാണ് ആനയിറങ്കലിന് സമീപം നിര്‍ത്തിയിട്ടിരുന്ന രാജകുമാരി പന്നിയാര്‍ ജംഗ്ഷനിലെ കൊന്നനാലില് ബിജുവിന്റെ ഫോര്‍ രജിസ്ട്രേഷന് ബൈക്ക് മോഷ്ടിക്കപ്പെടുന്നത്. പുതിയ ബൈക്കുമായി സുഹൃത്തുക്കള്‍ക്കൊപ്പം ആനയിറങ്കല്‍ ഡാം സന്ദര്ശിക്കുവാനെത്തിയ ബിജുവും കൂട്ടുകാരും ബൈക്ക് റോഡിന് സമീപം നിര്‍ത്തിയതിന് ശേഷം പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പോയ സമയത്താണ് ധര്മ്മദുരെയും കൂട്ടാളികളും ചേര്‍ന്ന് ബൈക്ക് മോഷ്ടിക്കുന്നത്. സെന്‍സറുള്ള ബൈക്കിന്റെ ഹെഡ്ലൈറ്റ് അടിച്ചുതകര്‍ത്തതിന് ശേഷം എഞ്ചിന് സുച്ചുമായി ഘടിപ്പിച്ചിരിക്കുന്ന വയര്‍ മുറിച്ച് മാറ്റിയതിന് ശേഷം ഷോര്‍ട്ടാക്കിയാണ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തത്. ഹാന്റില്‍ ലോക്ക് ചെയ്തിരുന്നത് ശക്തിയായി ചവിട്ടി നിവര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ബൈക്കുമായി ഇവര്‍ തമിഴ്നാട്ടിലേയ്ക്ക് കടക്കുകയായിരുന്നു. ബൈക്ക് മോഷണം പോയതിനെ തുടര്‍ന്ന് ബിജു ശാന്തമ്പാറ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. അന്തര്‍സംസ്ഥാന ബൈക്ക് മോഷ്ട്ടാക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടില്‍ നിന്നും പ്രതിയെ ബൈക്കുമായി പോലീസ് പിടികൂടുന്നത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. ഉടന്‍തന്നെ ഇവരെയും പിടികൂടാനാകുമെന്ന്എസ്ഐ സുബ്രഹ്മണ്യന് ജന്മഭൂമിയോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: