ജിഷയുടെ കൊലപാതകം പെരുമ്പാവൂര്‍ എന്ന ചെറിയ പട്ടണത്തിന് ആഗോളശ്രദ്ധ നേടിക്കൊടുത്തു. ഇന്ന് പെരുമ്പാവൂര്‍ എന്നുച്ചരിച്ചാല്‍ ‘ജിഷയെ കൊന്ന സ്ഥലം’ എന്നായിരിക്കും വിവക്ഷ.
ഞാന്‍ പെരുമ്പാവൂരില്‍നിന്നും ആറുകിലോമീറ്റര്‍ അകലെയുള്ള വെങ്ങോലക്കാരിയാണ്. പക്ഷെ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് പെരുമ്പാവൂര്‍ ഗവ.ഹൈസ്കൂളിലായിരുന്നു. അന്ന് പെരുമ്പാവൂര്‍ ഒരു ചെറിയ പട്ടണമായിരുന്നു. എല്ലാവരും തദ്ദേശവാസികള്‍. പെരുമ്പാവൂരിലെ അയ്യപ്പസ്വാമി ക്ഷേത്രവും ക്ഷേത്രക്കുളവും അതിനുചുറ്റും താമസിച്ചിരുന്ന തമിഴ് ബ്രാഹ്മണരുടെ കോളനിയും അവരുടെ ശ്മശാനവും മറ്റുമായിരുന്നു പ്രധാനം.
പിന്നെ ആശ്രാമം ഹൈസ്കൂളും ഗേള്‍സ് ഹൈസ്കൂളും സര്‍ക്കാര്‍ ആശുപത്രിയും കോടതി സമുച്ചയവും പോലീസ് സ്റ്റേഷനും.
പെരുമ്പാവൂര്‍ വളരെ സുരക്ഷിതമായ സ്ഥലമായിരുന്നു. രാത്രി ശാസ്താ ക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞും, സെക്കന്റ് ഷോ കഴിഞ്ഞും സ്ത്രീകള്‍ക്ക് സുരക്ഷിതമായി വീടെത്താമായിരുന്നു.
ഇന്ന് പെരുമ്പാവൂര്‍ കണ്ടാല്‍ എനിക്ക് തിരിച്ചറിയാനാകില്ല; എന്റെ ജന്മസ്ഥലമായ വെങ്ങോലയും. പച്ചപ്പാടങ്ങള്‍ പരന്നുകിടക്കുന്ന വെങ്ങോലയില്‍ തേക്കമലയും ചുണ്ടമലയും ഉണ്ടായിരുന്നു. തേക്കമല ക്വാറികള്‍ നശിപ്പിച്ചു, ചുണ്ടമല മണ്മാഫിയയും.
എന്റെ വീടിന് ചുറ്റുമുള്ള നയനമനോഹരമായ നെല്‍പ്പാടങ്ങള്‍ നിരത്തി അവിടെയെല്ലാം പ്ലൈവുഡ് ഫാക്ടറികള്‍ ഉയര്‍ന്നു. മലിനീകരണം എന്ന വാക്കുപോലും അന്യമായിരുന്നതിനാല്‍ വെള്ളത്തിന് കണ്ണീരിന്റെ വിശുദ്ധിയുണ്ടായിരുന്നു. ആ വെങ്ങോല ഇന്ന് അന്തരീക്ഷ-ജല മലിനീകരണത്തിന്റെ കേന്ദ്രമാണ്.
പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളില്‍ ജോലിചെയ്യുന്നത് ബംഗാള്‍, ആസാം തുടങ്ങിയ ഇതരസംസ്ഥാന തൊഴിലാളികളാണ്. മോഷണവും പീഡനവും ഭവനഭേദനവും അന്യമായിരുന്ന വെങ്ങോല-പെരുമ്പാവൂര്‍ മേഖല ഇന്ന് ഇതിനെല്ലാം കുപ്രസിദ്ധമാണ്.
വെങ്ങോലയുടെയും കുറുപ്പംപടിയുടെയുമെല്ലാം ശാപം തുടങ്ങിയത് ഭൂതത്താന്‍കെട്ട് കനാല്‍ വന്നതോടെയാണ്. ആര്‍ക്കും ഒരു പ്രയോജനവും ചെയ്യാത്ത ഈ കനാല്‍ ഒരുപാട് പേരുടെ ഭൂമി കൈയേറി നിര്‍മിച്ചതാണ്.
ഇത് ആര്‍ക്ക്, എവിടെ ജലസേചനം നടത്തുന്നുവെന്നത് അവ്യക്തമാണ്. വെങ്ങോലയിലെ ഒരു വയലിലേക്കും ഇതിന്റെ ജലം പ്രയോജനപ്രദമായില്ല. ഇതിന്റെ തീരത്തായിരുന്നു ജിഷയുടെ ഒറ്റമുറി വീട്.
മലയാളികള്‍ സ്വന്തം നാട്ടില്‍ ജോലിചെയ്യാന്‍ ഇഷ്ടപ്പെടാതെ മറ്റു സംസ്ഥാനങ്ങളിലും ഗള്‍ഫിലും മറ്റും ജോലിതേടുന്നവരാണ്. ഈ വിടവ് നികത്താനാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലേക്കൊഴുകിയത്. ഏറ്റവും കൂടുതല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ പെരുമ്പാവൂരിലാണെന്നു തോന്നുന്നു. അവര്‍ പെരുമ്പാവൂരിന്റെ മുഖച്ഛായ മാറ്റി. തട്ടുകടകള്‍, കൊച്ചുകൊച്ചു ഭക്ഷണശാലകള്‍ എന്നിവ നടത്തിയും ചൊവ്വ-വെള്ളി ചന്തദിവസങ്ങളില്‍ മാര്‍ക്കറ്റ് കൈയടക്കിയും ഇവര്‍ സാന്നിദ്ധ്യം ശക്തമാക്കി.
ഇത് പെരുമ്പാവൂരിന്റെയോ കൊച്ചിയുടേയോ മാത്രം പ്രശ്നമല്ല. കേരളത്തില്‍ പലയിടത്തും
ഇതരസംസ്ഥാന തൊഴിലാളികള്‍ കുടിയേറ്റം നടത്തി. ജിഷയുടെ കൊലപാതകം വെളിച്ചംവീശിയപോലെ അവഗണിക്കാന്‍ പറ്റാത്ത പ്രശ്നമായി മാറിയിരിക്കുന്നു ഈ കുടിയേറ്റം. ഇന്ന് ഇവര്‍ കേരളീയ ജീവിതത്തിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഭാഗമായി. അടിസ്ഥാന മേഖലകളിലെല്ലാം അവര്‍ നിര്‍ണായക ഘടകമായി തീര്‍ന്നിട്ടും മാറിമാറി വരുന്ന കേരള സര്‍ക്കാരുകള്‍ ഈ വിഭാഗത്തെയും അവരുടെ ആരോഗ്യ-വാസ പ്രശ്നങ്ങളെയും അവഗണിക്കുന്നു.
ഈ അവഗണന അവര്‍ക്ക് എന്തുംചെയ്യാനുള്ള ലൈസന്‍സ് ആയി മാറുന്നു. അവര്‍ ഉയര്‍ത്തുന്ന സാമൂഹ്യ-ക്രമസമാധാന പ്രശ്നത്തെയും ഭരണസംവിധാനം അവഗണിക്കുന്നു.
കശുവണ്ടി മേഖല, മത്സ്യബന്ധനം, കട്ട ചൂളകള്‍, ഹോട്ടലുകള്‍, ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍, പാറമടകള്‍, കൃഷി, കെട്ടിട നിര്‍മാണം, തെങ്ങുകയറ്റം, തോട്ടം പരിപാലനം മുതലായ മേഖലകളിലെല്ലാം ഇതരസംസ്ഥാന തൊഴിലാളികളുടെ ആധിപത്യം പ്രകടമാണ്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ കേരളത്തില്‍ നാല്‍പ്പതുലക്ഷത്തിലേറെ അന്യസംസ്ഥാന തൊഴിലാളികളുണ്ടത്രെ.
എറണാകുളത്തെ മണപ്പാട്ടി പറമ്പില്‍ പണ്ട് ഇക്കൂട്ടരില്‍ ചിലര്‍ കുടില്‍കെട്ടി വൃത്തിഹീനമായ പരിതസ്ഥിതിയില്‍ ജീവിക്കുകയും കുട്ടികളെ ഭിക്ഷാടനത്തിനയയ്ക്കുകയും സ്ത്രീകള്‍ ലൈംഗിക തൊഴിലാളികളായി ജീവിക്കുകയും ചെയ്തപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ട് അവരെ മാറ്റി താമസിപ്പിക്കുകയായിരുന്നു.
ബംഗാള്‍, ആസാം, ഒഡിഷ മുതലായ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ മാത്രമല്ല, ബംഗ്ലാദേശികളും ഇവരില്‍ ഉള്‍പ്പെടുന്നുണ്ട്. എറണാകുളം ജില്ലയില്‍ എട്ടുലക്ഷത്തിലധികം ഇതരസംസ്ഥാന തൊഴിലാളികളുണ്ട്. തിരുവനന്തപുരം, കോഴിക്കോട് എന്നീ ജില്ലകളില്‍ നാലുലക്ഷം വീതവും, പാലക്കാട്, കൊല്ലം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ രണ്ടുലക്ഷം തൊഴിലാളികള്‍ വീതവും ഉണ്ടെന്നാണ് ഏകദേശ കണക്ക്.
ഒരാഴ്ചയില്‍ കുറഞ്ഞത് 1500 പേരെങ്കിലും പുതുതായി എത്തുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൃത്യമായ കണക്കെടുക്കാന്‍ സര്‍ക്കാരുകള്‍ മെനക്കെടുന്നില്ല. സാമൂഹ്യ-സദാചാരവിരുദ്ധമായ പ്രവൃത്തികളും അവഗണിക്കപ്പെടുന്നു. ജിഷയുടെ മരണം ഈ അവഗണനയുടെ രക്തസാക്ഷിത്വമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.
കേരളം ഇതരസംസ്ഥാനത്തൊഴിലാളികളുടെ ഗള്‍ഫാണ്. ഇവര്‍ക്ക് പ്രതിദിനം കുറഞ്ഞത് 250-350 രൂപവരെ കൂലി കിട്ടും.
പ്രതിമാസം ഇവര്‍ നാട്ടിലേയ്ക്കയക്കുന്നത് 25,000 കോടി രൂപയാണത്രെ. അഞ്ചുമുതല്‍ ഏഴുലക്ഷംവരെയുള്ള ബംഗ്ലാദേശികളില്‍ ഭൂരിപക്ഷവും മുസ്ലിം സമുദായത്തില്‍പ്പെട്ടവരാണ്. കേരളത്തിലേക്കുള്ള ഇവരുടെ ഒഴുക്ക് തുടരുകയാണെങ്കില്‍ 2025 ഓടെ ഇവരുടെ എണ്ണം 48 ലക്ഷമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇവരുടെ സെന്‍സസോ പോലീസ് രജിസ്ട്രേഷനോ നടക്കാത്തതിനാല്‍ ഇവര്‍ യഥേഷ്ടം മോഷണവും മറ്റ് കുറ്റകൃത്യങ്ങളും ചെയ്തശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങുന്നു. ജിഷയുടെ കൊലപാതകി അമിറുള്‍ ഇസ്ലാമും ചെയ്തത് ഇതുതന്നെയാണല്ലോ. എറണാകുളം റൂറലിലെ ക്രൈം റേറ്റ് 300 ശതമാനമായതില്‍ ഇവരുടെ സംഭാവന ഗണ്യമായിരിക്കും.
ഇവര്‍ ഇപ്പോള്‍ പെരുമ്പാവൂരിനെ ‘ക്രൈംസോണ്‍’ ആക്കി മാറ്റിയിരിക്കുകയാണ്. അടച്ചുറപ്പില്ലാത്ത വീടുകളില്‍ മോഷണവും പീഡനവും പതിവാണ്.
ആള്‍താമസമില്ലാതെ പൂട്ടിക്കിടക്കുന്ന വീടുകളിലും ഇവര്‍ പൂട്ടുപൊളിച്ച് അകത്തുകയറി മോഷണം നടത്തുന്നു.
സ്വന്തം ദേശവാസി എന്ന പരിഗണനയിലും സാമൂഹ്യനീതിയുടെ പേരിലും ഇതരസംസ്ഥാന തൊഴിലാളികളെ അംഗീകരിക്കുമ്പോള്‍ കേരളം ഇവരുടെ വേട്ടയാടലിന് വിധേയമാകുന്നത് കാണാതെ പോകുകയാണ്. കുഞ്ഞുങ്ങളെവരെ ഇവര്‍ തട്ടിക്കൊണ്ടുപോയി വില്‍ക്കുന്നു. ഒരു ഭാരതപൗരന് ഭാരതത്തില്‍ എവിടെയും പോയി ജോലിചെയ്യാന്‍ അവകാശമുണ്ടെന്ന് വാദിക്കുമ്പോഴും ഇവരില്‍ ബംഗ്ലാദേശികളും ഉണ്ടെന്നും, ഇവര്‍ രാജ്യരക്ഷക്ക് ഭീഷണിയാണെന്നുമുള്ള വസ്തുത അവഗണിക്കാനാവാത്തതാണ്.
ഇത് ഒരുവശം.
പക്ഷെ ഇതിനൊരു മറുവശംകൂടിയുണ്ട്. ഇന്ന് കേരളത്തില്‍ തൊഴിലെടുക്കാന്‍ ആളില്ലാതെ, എല്ലാവരും മറുനാട്ടില്‍ ജോലിതേടി പോകുമ്പോള്‍ ആ വിടവ് നികത്തുന്നതും ഇതരസംസ്ഥാന തൊഴിലാളികളാണ്. ഹോട്ടലുകള്‍, മില്ലുകള്‍, ഫാക്ടറികള്‍ എല്ലാം ഇവരെ ഉപയോഗിക്കുമ്പോഴും ഇവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് തുച്ഛമായ ശമ്പളവും വൃത്തിഹീനമായ താമസസ്ഥലങ്ങളുമാണ് നല്‍കുന്നത്. വെങ്ങോലയില്തന്നെ ഇവര്‍ക്ക് വാടകക്ക് ലഭിക്കുന്നത് പണ്ടത്തെ പശുത്തൊഴുത്താണ്. കുളിമുറി, കക്കൂസ് എന്നീ സൗകര്യങ്ങളില്ലാതെ ഒരു തൊഴുത്തില്‍ എട്ടും പത്തും പേര് തിങ്ങി താമസിക്കുമ്പോഴും അവരില്‍നിന്നും 400 മുതല്‍ 500 രൂപവരെ വാടക വാങ്ങും. ഇവര്‍ പെരുന്നാളിന് നാട്ടില്‍ പോയാല്‍ മില്ലുകള്‍ സ്തംഭിക്കും. ഇന്ന് കെട്ടിടംപണിക്ക് കേരളത്തില്‍ കല്ലാശാരിമാരെ കിട്ടാനില്ല.
ആ വിടവും നികത്തുന്നത് ഇവരാണ്. പക്ഷെ ഇവരെ ഒരിക്കലും നമ്മള് മനുഷ്യരായിപ്പോലും കാണുന്നില്ലെന്ന് വെങ്ങോലക്കാരനായ ആര്. അജിത്കുമാര്‍ സാക്ഷ്യപ്പെടുത്തുന്നു.
അമിറുള്‍ ഇസ്ലാം ലൈംഗിക വൈകൃതമുള്ള ആളാണെന്നും അതുകൊണ്ടാണ് ജിഷയെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്നും വ്യാപകമായി പ്രചരിക്കുമ്പോഴും ഇയാള്‍ വെറും വാടകക്കൊലയാളി മാത്രമാണ് എന്നാണ് പെരുമ്പാവൂരിലെ, വെങ്ങോലയിലെയും ജനങ്ങള്‍ വിശ്വസിക്കുന്നത്.
മറുനാടന്‍ തൊഴിലാളികളാണ് നമ്മുടെ സാമൂഹ്യ വ്യവസ്ഥയെ നിലനിര്‍ത്താന്‍ ഇപ്പോള്‍ സഹായകമാകുന്നത്.
പക്ഷെ ഇവരുടെ പാര്‍പ്പിടപ്രശ്നം, വിദ്യാഭ്യാസപ്രശ്നം, ഇവര്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍, സാംസ്കാരിക പ്രശ്നങ്ങള്‍ ഒക്കെ നിലനില്‍ക്കുമ്പോഴും കേരളീയര്‍ നിഷേധാത്മകവശം മാത്രം കാണുന്നുവെന്നും ഇവര്‍ മനുഷ്യാവകാശത്തിനുപോലും അര്‍ഹരല്ലെന്നും കരുതുന്നു.
ഇനിയെങ്കിലും ഇതരസംസ്ഥാന തൊഴിലാളികളുടെ കേരളസാന്നിധ്യത്തിന്റെ യാഥാര്‍ത്ഥ്യം അംഗീകരിച്ച്, അവരുടെ സെന്‍സസ് എടുത്ത്, ചികിത്സാ-റേഷന്‍-താമസസൗകര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതാണ്.
അവര്‍ മലിനീകരണം സൃഷ്ടിക്കുന്നത് അവര്‍ക്ക് പ്രാഥമികസൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ്. ഇവര്‍ നല്ലപോലെ അധ്വാനിക്കുന്നവരാണ്. തമിഴര്‍ പണിചെയ്താലും കേരളത്തില്‍ ഒരു പൈസപോലും ചെലവിടില്ല. ഇക്കാര്യത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ വ്യത്യസ്തരാണ്. ക്രഷറുകള്‍, തടിമില്ലുകള്‍, ഹോട്ടലുകള്‍ മുതലായവകളിലെല്ലാം ഇന്ന് ഇവരുടെ സാന്നിധ്യമുണ്ട്. ഇവരെ ചൂഷണം ചെയ്യുന്നത് മലയാളികളാണ്, മറിച്ചല്ല എന്ന് അഭിപ്രായപ്പെടുന്നവര്‍ ധാരാളം പെരുമ്പാവൂരിലുണ്ട്.
മറുനാടന്‍ തൊഴിലാളി പ്രശ്നത്തിന്റെ വിവിധ വശങ്ങള് സര്‍ക്കാര്‍ പരിശോധിച്ച് ഇവര്‍ക്കായി ഒരു നയം രൂപീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: