മുസ്ലിങ്ങള്‍ പുണ്യമാസമായി കരുതുന്ന റംസാനില്‍ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ മനുഷ്യരെ കൂട്ടക്കൊല ചെയ്ത ഭീകരത ലോകത്തെ നടുക്കിയിരിക്കുന്നു. ഭീകരതയ്ക്ക് തെരഞ്ഞെടുത്ത ദിവസവും സമയവും സൂചിപ്പിക്കുന്നത് സംഭവത്തെ മതവുമായി ബന്ധിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തേയാണ്. അതിരുകളില്ലാത്ത ഭീകരവാദത്തെ അതിനിശിതമായി അപലപിച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഈ സംഭവത്തെ അപലപിക്കുകയും, ഇതെന്തുതരം മുസ്ലിങ്ങളാണെന്ന ചോദ്യം ഉയര്‍ത്തി ഇക്കൂട്ടര്‍ക്ക് മതമില്ല എന്ന ശരിയായ നിലപാട് എടുക്കുകയും ചെയ്തത് ആശ്വാസകരമാണ്.
ആറ് ഭീകരവാദികളെ കൊന്നൊടുക്കാനും ഒരാളെ പിടികൂടാനുമായി എന്നത് ബംഗ്ലാദേശ് കമാന്റോകളുടെ മിടുക്ക് തന്നെയാണ്. 20 വിദേശികളെയാണ് കഴുത്തറുത്ത് കൊന്നത്. സാമ്പത്തികമായും സൈനികമായും ബംഗ്ലാദേശ് പിന്നിലാണെന്നത് മാത്രമല്ല ധാക്കയെ കേന്ദ്രീകരിക്കാന്‍ ഭീകരവാദികളെ പ്രേരിപ്പിക്കുന്നത്. ഭാരതമെന്ന രാഷ്ട്രത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തിന് സഹായകരമായ ഇടം എന്ന നിലയില്‍ കൂടിയാണ് ബംഗ്ലാദേശ് ഭീകരവാദികള്‍ക്ക് പ്രിയങ്കരമാകുന്നത്.
താരുഷി ജെയിന് എന്ന ഭാരതീയ വിദ്യാര്‍ത്ഥിനിയും ധാക്കയില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. വിദേശകാര്യമന്ത്രി സുഷമസ്വരാജ് താരുഷിയുടെ ബന്ധുക്കളെയും പ്രധാനമന്ത്രി നരേന്ദ്രമോദി ഷെയ്ഖ് ഹസീനയെയും ബന്ധപ്പെട്ട് സമാശ്വസിപ്പിച്ചു. പ്രാഥമികമായ ഈ കാര്യങ്ങള്‍ക്കപ്പുറത്ത് രാഷ്ട്രത്തിനും ലോകത്തിനുതന്നെയും ഭീഷണിയായ ഐഎസ് ആക്രമണ പദ്ധതികളെ ചെറുത്തുതോല്‍പ്പിക്കാന്‍ സര്‍ക്കാരും ജനങ്ങളും മുന്നോട്ടുവരേണ്ടതുണ്ട്. ‘അള്ളാഹു അക്ബര്‍’ വിളിയോടെയുള്ള അക്രമണപരമ്പരകള്ക്ക് മതത്തിന്റെ തണല്‍ ലഭ്യമാക്കാനുള്ള ഭീകരരുടെ ലക്ഷ്യം നാം കാണാതെ പോകരുത്.
ഭാരതത്തില്‍ മുസ്ലിം സമുദായം ഭീഷണി നേരിടുന്നു എന്ന് ബംഗ്ലാദേശ് ഐഎസ് മേധാവി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. കെന്നഡി, ലോസേഞ്ചല്‍സ് വിമാനത്താവളങ്ങള്‍ക്കൊപ്പം കിഴക്ക്-പടിഞ്ഞാറന്‍ ഭാരതത്തിലും അക്രമം അഴിച്ചുവിടാന്‍ ശ്രമിക്കുന്ന ഐഎസ്, മതത്തിന്റെ പേരില്‍ ആളെ കൂട്ടാനും ശ്രമം തുടങ്ങി. മലയാളത്തില്‍ സോഷ്യല്‍ മീഡിയയെ ഉപയോഗിച്ച് ഐഎസിന്റെ ലക്ഷ്യം മതപരമാണെന്നും മുസ്ലിം സംരക്ഷണവുമാണെന്നും വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടക്കുന്നു.
ഗൗരവകരമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്.
ലോകത്തിന്റെ ഏതുഭാഗത്തെ മുസ്ലിം ജനതയുടെ സംരക്ഷണമാണ് ഐഎസിന് ഏറ്റെടുക്കാനാകുക? അള്ളാഹുവിന്റെ ഏതു സന്ദേശമാണ് ഇവര്‍ തങ്ങളുടെ പ്രവൃത്തിയിലൂടെ നടപ്പിലാക്കുന്നത്? ഐഎസ് മനുഷ്യത്വ വിരുദ്ധവും ഒപ്പം മുസ്ലിംവിരുദ്ധവുമാണ്. ഭാരതത്തില്‍ ഇടതു-വലതു രാഷ്ട്രീയ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുമെന്ന് ഐഎസ് ബുദ്ധികേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നുണ്ടാകും.
പാര്‍ലമെന്റാക്രമണ കേസിലും മുംബൈ സ്ഫോടന കേസിലും പ്രതികളായവര്‍ക്കുവേണ്ടി വാദിക്കാനും സ്വീകരണം സംഘടിപ്പിക്കാനും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കാനും രാഷ്ട്രത്തിനുള്ളില്‍ ആളുകളുണ്ടായത് ഐഎസിനു പ്രതീക്ഷ നല്കുന്നു. രാഷ്ട്രത്തെക്കുറിച്ച് ചിന്തിക്കാതെ രാഷ്ട്രീയത്തെക്കുറിച്ച് മാത്രം ചിന്തിക്കുകയും, അംഗീകാരം മാത്രം സ്വപ്നം കാണുകയും ചെയ്യുന്ന രാഷ്ട്രീയക്കാരുടെ ഭൂമികയിലേക്ക് ഭീകരവാദികള്‍ എളുപ്പം കടന്നുവരും. ഐഎസിന്റെ കാര്യത്തില്‍ ഇത് നാടിനെ ഭയപ്പെടുത്തുന്ന സംഗതിയായി മാറുന്നു.
1999 ല്‍ രൂപംകൊണ്ട ഐഎസ് ലോകത്തെ നടുക്കിയ പല ഭീകരഭാവവും ഇതിനകം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു.
ലോകതലത്തിലുള്ള ഇടത് സംഘടനകളൊന്നും ഐഎസ് ഭീകരാക്രമണങ്ങള്‍ക്കെതിരെ ഫലപ്രദമായി ഒരു പ്രതികരണവും നടത്തി കണ്ടിട്ടില്ല. ഭീകരവാദത്തിന് മതവും ദേശവും ഇല്ലെന്ന ഭാരത പ്രധാനമന്ത്രിയുടെ സന്ദേശം പല ലോകരാഷ്ട്രങ്ങളും അംഗീകരിച്ചുവെങ്കിലും ഇടതുചിന്തകര്‍ ഇപ്പോഴും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കഥകളുമായി ദിനരാത്രങ്ങള്‍ തള്ളിനീക്കുകയാണ്. സാമ്രാജ്യത്വം എതിര്‍ക്കപ്പെടുകതന്നെ വേണം. എന്നാല്‍ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ ലോകത്തെ വിഴുങ്ങുമ്പോള്‍ അമേരിക്കന്‍ കച്ചവടതാല്‍പ്പര്യത്തെ ചെറുക്കാന്‍ ഭീകരവാദത്തിനാകില്ല.
ഇതുപറയാന്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ക്കോ ചിന്തകര്‍ക്കോ കഴിയുന്നില്ല. നമ്മുടെ രാജ്യത്തെ സ്ഥിതി പരിശോധിച്ചാല്‍ ദേശീയതയാണ് മുഖ്യവിപത്ത് എന്നാവര്‍ത്തിക്കുന്ന, അധികാരകേന്ദ്രം മാത്രം ലക്ഷ്യമാക്കി പായുന്ന ഇടതുപക്ഷത്തെയാണ് കാണാന്‍ കഴിയുന്നത്. സംഘടിത മതശക്തികളുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവരുടെ സമീപനങ്ങള്‍, യഥാര്‍ത്ഥത്തില്‍ ഭാരതത്തിലെ ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്ലിം സമുദായത്തെ അപകടപ്പെടുത്തുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമാണ്.
ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ട മുസ്ലിംനാമധാരികളെ സംരക്ഷിക്കുവാന്‍ വ്യഗ്രത കാട്ടുന്നവര്‍, യഥാര്‍ത്ഥ മതചിന്തയും മാനവികതയും ഉയര്‍ത്തിപ്പിടിക്കുന്ന മുസ്ലിം മതാനുയായികളെ തെറ്റിലേക്ക് നയിക്കുകയാണ്. മുസ്ലിം മതത്തെ ഭീകരമതമാക്കി ചിത്രീകരിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ദേശീയ ചിന്താധാരയെ എതിര്‍ക്കുന്ന സംഘടനകളും വ്യക്തികളും രാഷ്ട്രചിന്ത മതത്തിനെതിരാണെന്ന് പ്രചാരണം നടത്തുമ്പോള്‍ മുതലെടുക്കുന്നത് ഭീകരസംഘടനകളാണ്.
ഭാരത വിരുദ്ധ പ്രചാരണം നടത്തുന്ന എല്ലാവരേയും സംരക്ഷിക്കുക എന്നത് ന്യൂനപക്ഷ സംരക്ഷണത്തിന്റെ ഭാഗമായാണെന്ന് വരുമ്പോള്‍, ചോദ്യംചെയ്യപ്പെടുന്നത് ന്യൂനപക്ഷങ്ങളുടെ ദേശസ്നേഹമാണ്. ഇതറിയാത്തതല്ല ഇടതുപക്ഷത്തിന്റെ പ്രശ്നം. ഇടതുരാഷ്ട്രീയത്തിന്റെ നിലനില്‍പ്പിനുവേണ്ടി, എല്ലാവരും ഒറ്റപ്പെടുത്താനാഗ്രഹിക്കുന്ന ഭീകരവാദത്തെ അവര്‍ സംരക്ഷിക്കുന്നു.
വര്‍ത്തമാന രാഷ്ട്രീയ സാഹചര്യത്തില്‍ ഭീകരവാദപക്ഷത്തുനില്ക്കുന്നവരെ സംരക്ഷിക്കാന്‍ ഓടിക്കൂടിയ ദേശീയ നേതാക്കളുടെ, അവര്‍ക്കായി വാര്‍ത്ത സൃഷ്ടിച്ച മാധ്യമപ്രവര്‍ത്തകരുടെ പേരുകള്‍ ഇവടെ കുറിക്കുന്നില്ല. വായനക്കാരുടെ മനസ്സില്‍ ആ മുഖങ്ങള്‍ സ്വാഭാവികമായി തെളിഞ്ഞു വന്നുകൊള്ളും.
ഭരണപക്ഷ രാഷ്ട്രീയത്തെ പ്രതിപക്ഷം എതിര്‍ക്കുന്നത് സ്വാഭാവികം. എന്നാല്‍ ആ രാഷ്ട്രീയത്തിനോടുള്ള എതിര്‍പ്പ് രാഷ്ട്രത്തെ എതിര്ത്തുകൊണ്ടാകരുത്. എന്നിട്ടും കൊലപാതകികളുടെ രാഷ്ട്രീയത്തെ, നശീകരണങ്ങളുടെ സന്ദേശവാഹകരെ സംരക്ഷിക്കുന്ന രാഷ്ട്രീയം പറയുന്നത് നിര്‍ത്തുകതന്നെ വേണം. ധാക്കയില്‍ ഭീകരവാദികളാല്‍ കഴുത്തറുക്കപ്പെട്ട് കൊലചെയ്യപ്പെട്ട നിരപരാധികള്‍ക്കൊപ്പം ബംഗ്ലാദേശ് കമാന്റോകളുടെ വെടിയേറ്റു മരണപ്പെട്ട ഭീകരവാദികള്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കണമെന്ന വിചിത്രമായ ‘മനുഷ്യാവകാശ വാദം’ ഉയര്‍ത്തുന്നവര്‍ മാനവികതയുടെ വക്താക്കളല്ല.
അവര്‍ ആരാച്ചാരന്മാര് മാത്രം. ഭാരതം ഐഎസില്‍ നിന്നും സംരക്ഷിക്കപ്പെടണം, ഒപ്പം ലോകവും. ഇതിനായി പ്രവര്‍ത്തിക്കാന്‍ ജനങ്ങള്‍ക്ക് കഴിയണമെങ്കില്‍ രാഷ്ട്രീയഭേദമെന്യെ പ്രസ്ഥാനങ്ങള്‍ ഈ ദൗത്യം ഏറ്റെടുക്കണം. ഐഎസ് ഭീകരതയെ ചെറുക്കുന്നതില്‍ പ്രധാനമന്ത്രിയുടെ പുറകില്‍ തങ്ങളുണ്ടെന്ന് പറയാന്‍ പ്രതിപക്ഷ കക്ഷികള്‍ തയ്യാറാകണം. നിതാന്ത ജാഗ്രതയിലൂടെ നമുക്ക് അതിന് കഴിയും.
130 കോടി ഭാരതീയരെ മാത്രമല്ല, മുഴുവന്‍ ലോക ജനതയെയും നമുക്ക് സംരക്ഷിക്കാനാവണം.
കോണ്‍ഗ്രസ്-മാര്‍ക്സിസ്റ്റ് പ്രതിപക്ഷം ഐഎസ് ഭീകരവാദത്തോടുള്ള മൗനം വെടിഞ്ഞ് ഭീകരവിരുദ്ധ ചേരിയില്‍ എത്തപ്പെടണം. ഭീകരവാദത്തിനെതിരെ ലോകത്തെ നയിക്കാന്‍ ഭാരതത്തിന് കഴിയും. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണക്കാനുള്ള ആര്‍ജ്ജവം എല്ലാവരിലും ഉണ്ടാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: