എടത്വാ: നിറയെ യാത്രക്കാരുമായി സര്‍വ്വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലെ സ്പ്രിങ്ങ് ബ്രാക്കറ്റ് ഒടിഞ്ഞു നിലത്ത് ഇടിച്ചുനിന്നു. ഡ്രൈവറുടെ മനഃസാന്നിദ്ധ്യത്തില്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. തിരുവല്ല ഡിപ്പോയില്‍ നിന്ന് ആലപ്പുഴയ്ക്ക് സര്‍വ്വീസ് നടത്തിയ ആലപ്പുഴ ഡിപ്പോയുടെ ഓഡിനറി ബസ്സാണ് സ്പ്രിങ്ങ് ബ്രാക്കറ്റ് ഒടിഞ്ഞ് നിലത്ത് ഇടിച്ചുനിന്നത്.
ഇന്നലെ വൈകിട്ട് 5.45ന് എടത്വാ ഡിപ്പോയിലാണ് സംഭവം. തിരുവല്ലായില്‍ നിന്ന് നിറയെ യാത്രക്കാരുമായി എടത്വാ ജങ്ഷനിലെത്തിയ ബസ്സില്‍ വീണ്ടും യാത്രക്കാരെ കുത്തിനിറച്ച് സര്‍വ്വീസ് പുറപ്പെട്ടെങ്കിലും എടത്വാ ഡിപ്പോയില്‍ തിരിക്കുന്നതിനിടെ ബ്രാക്കറ്റ് ഒടിഞ്ഞുപോകുകയായിരുന്നു.
ബസ്സിന്റെ ഫുട് ബോര്‍ഡും ബോഡിയും നിലത്തുകൂടി പത്തുമീറ്ററോളം നിരങ്ങി നീങ്ങിയാണ് നിന്നത്. ഇടതുവശം നിലത്ത് ഇടിച്ചുനിന്ന ബസ്സില്‍ നിന്നും യാത്രക്കാര്‍ ചാടിരക്ഷപെട്ടു. മുന്നൂറിലേറെ യാത്രക്കാരുമായാണ് സര്‍വ്വീസ് നടത്തിയത്. ബസ്സിന്റെ ശേഷിയില്‍ കൂടുതല്‍ യാത്രക്കാരെ കുത്തിനിറച്ചതാണ് ബ്രാക്കറ്റ് ഒടിയാന്‍ കാരണമെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നു.
തിരക്കേറിയ തിരുവല്ല – അമ്പലപ്പുഴ റൂട്ടില്‍ കെഎസ്ആര്‍ടിസി ട്രിപ്പ് കുറക്കുന്നതുമൂലം യാത്രക്കാര്‍ പെരുവഴിയിലാകുന്നത് നിത്യസംഭവമാണ്. വൈകിട്ട് 5.10ന് തിരുവല്ലാ ഡിപ്പോയില്‍ നിന്ന് പുറപ്പെടുന്ന ആലപ്പുഴ ബസ്സ് എടത്വായിലൂടെ കടന്ന് പോയതിന് ശേഷം അടുത്ത ട്രിപ്പ് എത്തണമെങ്കില്‍ രാത്രിവരെ കാത്തുനില്ക്കണം.
എടത്വായില്‍ നിന്ന് അമ്പലപ്പുഴയ്ക്ക് സര്‍വ്വീസ് കുറച്ചപ്പോള്‍ തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നീ ഡിപ്പോയില്‍ നിന്നും 12 ഓളം ട്രിപ്പുകളാണ് എടത്വാ ഡിപ്പോയില്‍ അവസാനിക്കുന്നത്. നാഷണല്‍ ഹൈവേയും എംസി റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയില്‍ നഷ്ടം പെരുപ്പിച്ചുകാട്ടിയും റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയുമാണ് സര്‍വ്വീസ് മുടക്കുന്നത്.
എടത്വായില്‍ എത്തുന്ന ബസ്സുകളില്‍ ഭൂരിഭാഗം യാത്രക്കാരും അമ്പലപ്പുഴയിലോ ആലപ്പുഴയിലോ എത്തേണ്ടവരാണ്. എടത്വാ ജങ്ഷനിലെ തിരക്കുകാരണം യാത്രക്കാര്‍ക്ക് ബസ്സില്‍ കയറാന്‍ പറ്റാത്ത അവസ്ഥയാണ്. സര്‍വ്വീസ് നടത്തുന്ന ബസ്സുകളില്‍ യാത്രക്കാരെ കുത്തിനിറച്ചാണ് യാത്രചെയ്യുന്നതെന്ന് പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: