അമ്പലപ്പുഴ: അനാശാസ്യത്തിന് യുവതികള്‍ക്കൊപ്പം പിടിയിലായ സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. സിപിഎം അമ്പനാകുളങ്ങര ലോക്കല്‍ കമ്മറ്റിയംഗവും ഡിവൈഎഫ്ഐ മാരാരിക്കുളം ഏരിയാകമ്മറ്റി അംഗവുമായ നേതാജി സ്വദേശി നിഷാന്തിനെയാണ് കഴിഞ്ഞദിവസം ചേര്‍ന്ന ലോക്കല്‍ കമ്മറ്റിയോഗം പുറത്താക്കിയത്.
വിഎസ് പക്ഷക്കാരായ ഇയാള്‍ക്കൊപ്പം പിടികൂടിയവരെല്ലാം ഇപ്പോള്‍ റിമാന്റിലാണ്. ഞായറാഴ്ചയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തുള്ള ലോഡ്ജില്‍ നിന്ന് നിഷാന്തിനെയും തുമ്പോളി സ്വദേശി ബിജു, പല്ലന സ്വദേശി ഇബ്രാഹിംകുട്ടി, പുന്നപ്ര സ്വദേശി സെബാസ്റ്റ്യന്‍, ആര്യാട് സ്വദേശിനി കുഞ്ഞുമോള്‍, പുന്നപ്ര സ്വദേശിനികളായ ഉഷ, ജോയമ്മ, ആലപ്പുഴ സ്വദേശിനി രതി എന്നിവരെ അമ്പലപ്പുഴ പോലീസ് പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.
അതിനിടെ അനാശാസ്യം നടന്ന ലോഡ്ജിന്റെ ഉടമയെ പോലീസ് അറസ്റ്റു ചെയ്യാതിരുന്നത് വിവാദമായി. സമാനമായ മറ്റൊരു കേസില്‍ ലോഡ്ജുടമയെ അറസ്റ്റു ചെയ്ത് റിമാന്ഡിലാക്കിയിരുന്നു. എന്നാല്‍ ഈ കേസില്‍ ലോഡ്ജുടമയെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറാകാതിരുന്നതാണ് വിവാദമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: