ആലപ്പുഴ: ദാരിദ്ര്യരേഖയിലും താഴെയുള്ള പാവങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കിയ അന്നപൂര്‍ണ, അന്ത്യോദയ ഭക്ഷ്യധാന്യ വിതരണ പദ്ധതി സംസ്ഥാനം അട്ടിമറിക്കുന്നു. പദ്ധതി നടപ്പാക്കി ഒന്നര പതിറ്റാണ്ടു പിന്നിടുമ്പോഴും ആനുകൂല്യം കൈപ്പറ്റുന്നവരുടെ ലിസ്റ്റ് പുനഃപരിശോധന നടത്താതെയാണ് പദ്ധതിയുടെ ലക്ഷ്യം തന്നെ പരാജയപ്പെടുത്തുന്നത്.
കാലാകാലങ്ങളില്‍ പദ്ധതി ആനുകൂല്യം ലഭിക്കുന്നവരുടെ ലിസ്റ്റ് പരിശോധിച്ച് അനര്‍ഹരെ ഒഴിവാക്കണമെന്നും അര്‍ഹതപ്പെട്ടവരെ ഉള്‍പ്പെടുത്തണമെന്നുമുള്ള കേന്ദ്ര നിര്‍ദേശമാണ് സംസ്ഥാനത്ത് നടപ്പാക്കാനാകാത്തത്. 2001ല്‍ അടല്‍ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ദാരിദ്ര്യരേഖയിലും താഴെ കഴിയുന്ന 65 വയസിനുമുകളില്‍ പ്രായമുള്ള വ്യക്തികള്‍ക്കു 10 കിലോ അരി പ്രതിമാസം സൗജന്യമായി നല്കുന്ന അന്നപൂര്‍ണ പദ്ധതിയും ബിപിഎല്‍ ലിസ്റ്റിലുള്ളവരെക്കാള് ദരിദ്രരായ കുടുംബങ്ങള്‍ക്ക് പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യം രണ്ടു രൂപ നിരക്കില്‍ ലഭ്യമാക്കുന്ന അന്ത്യോദയ പദ്ധതിയും ആരംഭിച്ചത്.
അന്ത്യോദയ പദ്ധതിയിലെ ഭക്ഷ്യധാന്യ വിതരണം പിന്നീട് സൗജന്യമാക്കി. പദ്ധതിയിലേക്കുള്ള ഗുണഭോക്താക്കളെ ഗ്രാമസഭകള്‍ ചേര്‍ന്നാണ് തെരഞ്ഞെടുത്തത്. കാലാകാലങ്ങളില്‍ ലിസ്റ്റ് ഗ്രാമസഭകള്‍ ചേര്‍ന്നു പുനഃപരിശോധിക്കുകയും അനര്‍ഹരെ ഒഴിവാക്കുകയും അര്‍ഹതപ്പെട്ടവരെ ഉള്‍പ്പെടുത്തുകയും ചെയ്യണമെന്നതായിരുന്നു കേന്ദ്ര മാനദണ്ഡം. 27,752 പേര്‍ക്കാണ് അന്നപൂര്‍ണ പദ്ധതി ആനൂകൂല്യം സംസ്ഥാനത്തു ലഭിക്കുന്നത്. അന്ത്യോദയ പദ്ധതി ആനുകൂല്യം ലഭിക്കുന്നതാകട്ടെ അഞ്ചര ലക്ഷം കുടുംബങ്ങള്‍ക്കും.
പദ്ധതി ആരംഭിച്ചതിനുശേഷം ഗ്രാമസഭകളില്‍ പദ്ധതി ആനുകൂല്യം ലഭിക്കുന്നവരുടെ ലിസ്റ്റ് ഇതുവരെ പുനഃപരിശോധിച്ചിട്ടില്ല.
ഇതു സംബന്ധിച്ച നിര്‍ദേശം ഭക്ഷ്യവകുപ്പ് നല്‍കിയിട്ടുമില്ല. 2001ല്‍ പദ്ധതി ആനുകൂല്യം ലഭിച്ചിരുന്നവര്ക്കെല്ലാം ഇപ്പോഴും ആനുകൂല്യം നല്കിവരുന്നതായാണ് രേഖകളില്‍നിന്നു വ്യക്തമാകുന്നത്.
പദ്ധതിയുടെ ഉപഭോക്താക്കളില്‍ പലരും മരണമടഞ്ഞെങ്കിലും ഇതു രേഖകളില്‍ വന്നിട്ടില്ലാത്തതിനാല്‍ ഇവരുടെ പേരിലും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുകയോ റേഷന്‍ കടയുടമകള്‍ മറിച്ചുവില്‍ക്കുകയോ ചെയ്യുന്നു. സര്‍ക്കാരിന്റെ വിവിധ ഭക്ഷ്യധാന്യ പദ്ധതികള്‍ സംബന്ധിച്ച് കാലാകാലങ്ങളില്‍ പുനഃപരിശോധന വേണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ഇടതു-വലതു സര്‍ക്കാരുകള്‍ നടപടിയെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: