ചങ്ങനാശേരി: വാട്ട്സ്ആപ് ഗ്രൂപ്പിലൂടെ കഞ്ചാവ് മൊത്തവില്പ്ന നടത്തിയ യുവാവിനെ ഒന്നരകിലോ കഞ്ചാവുമായി പിടികൂടി. തൃക്കൊടിത്താനം കോട്ടമുറി ചെമ്പുംപുറം തുണ്ടിപ്പറമ്പില്‍ ടി.പി. ഋഷികുമാര്‍ (20) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കെഎസ്ആര്‍ടിസി പരിസരത്തുനിന്നുമാണ് ഇയാളെ അറസ്റ്റുചെയ്തത്. കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഇയാള്‍ കഞ്ചാവ് മൊത്തവില്പ്ന നടത്തി വന്നിരുന്നത്. കഞ്ചാവ് കച്ചവടക്കാരുടെ ഇടയില്‍ അബുഭായ് എന്ന ഓമന പേരിലാണ് യുവാവ് അറിയപ്പെട്ടിരുന്നത്. കഞ്ചാവ് ആവശ്യമുള്ളവര്‍ ഇയാളെ ബന്ധപ്പെടുമ്പോള്‍ ഇയാള്‍ മുമ്പ് നല്‍കിയിട്ടുള്ള കോഡ്ഭാഷ കൃത്യമായി പറഞ്ഞാലേ അവരുമായി കച്ചവടം ഉറപ്പിക്കുകയുള്ളൂ. ഒരുകിലോ കഞ്ചാവ് സ്ഥലത്ത് എത്തിച്ചു നല്‍കുന്നതിന് നാല്‍പ്പതിനായിരം രൂപയാണ് ഇയാള്‍ വാങ്ങുന്നത്. ചെറുകിട കച്ചവടക്കാര്‍ ഈ കഞ്ചാവ് ചെറുപൊതികളാക്കി ഒന്നരലക്ഷം രൂപവരെ സമ്പാദിക്കാറുണ്ട്. നീലചടയന് വിഭാഗത്തില്‍പ്പെട്ട കഞ്ചാവാണ് അബുവിന്റെ കയ്യില്‍നിന്നും പിടികൂടിയത്. അബുവിനെ അറസ്റ്റ് ചെയ്തശേഷം ഇയാളുടെ മൊബൈല്‍ ഫോണിലേക്ക് നൂറ് കണക്കിന് ആളുകളാണ് കഞ്ചാവ് ആവശ്യപ്പെട്ട് വിളിച്ചത്. ആവശ്യക്കാരില്‍ കൂടുതലും യുവാക്കളാണ്.
കഞ്ചാവ് ആവശ്യമുള്ളവര്‍ ഇയാളെ ബന്ധപ്പെടുമ്പോള്‍ ആദ്യം അവര്‍ യഥാര്‍ത്ഥ ആവശ്യക്കാരനെന്ന കോഡുഭാഷയിലൂടെ ബോധ്യപ്പെടുമ്പോള്‍ ഇയാള്‍ അക്കൗണ്ടിലേക്ക് പണം ഇടാന്‍ നിര്‍ദ്ദേശിക്കും. പണം അക്കൗണ്ടില്‍ വന്നുവെന്ന് ഉറപ്പായാല്‍ നാലുമുതല്‍ അഞ്ച് ദിവസത്തിനുള്ളില്‍ ആവശ്യക്കാര്‍ പറയുന്നിടത്ത് കഞ്ചാവ് എത്തിച്ചു നല്‍കും. തൃക്കൊടിത്താനം സ്വദേശിയായ ഈ ചെറുപ്പക്കാരന് വിവിധ ജില്ലകളിലുള്ള കഞ്ചാവ് കച്ചവടക്കാരുമായി പരിചിതനാണ്. കമ്പം ഭാഗത്തുനിന്നാണ് ഇയാള്‍ കഞ്ചാവ് കൊണ്ടുവരുന്നത്. കമ്പത്തുനിന്ന് ഇയാള്‍ ട്രെയിന്‍ മാര്‍ഗമാണ് കേരളത്തില്‍ എത്തുന്നത്. ട്രെയിനില്‍ ചെക്കിംഗ് കുറവായതുകൊണ്ടാണ് ഈ മാര്‍ഗം ഉപയോഗിക്കുന്നതെന്ന് ഇയാള്‍ പറയുന്നു.
കേരളത്തിന്റെ വിവിധ ചെക്ക്പോസ്റ്റുകളില്‍ പ്രത്യേക പരിശീലനം നേടിയ സ്നിഫര്‍ ഡോഗുകള്‍ ഉള്ളതിനാലാണ് ഇയാള്‍ കഞ്ചാവ് കടത്തുന്നതിനായി ട്രെയിന്‍ മാര്‍ഗം സ്വീകരിച്ചത്. കഞ്ചാവ് കൈവശമുള്ളയാള്‍ ചെക്ക്പോസ്റ്റ് കടന്നാല്‍ ഇത്തരം ഡോഗുകള്‍ മണംപിടിച്ച് കുരയ്ക്കുമെന്നതിനാലാണ് ട്രെയിനില്‍ യാത്രചെയ്യുന്നതെന്ന് ഇയാള്‍ സമ്മതിച്ചു. പഠിക്കാന്‍ മിടുക്കനായ യുവാവ് എസ്എസ്എല്‍സി പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് വാങ്ങിയാണ് വിജയിച്ചത്. അതീവ ബുദ്ധിമാനായ ഇയാളെ പിടികൂടാന്‍ മൂന്ന് മാസത്തോളം നിരീക്ഷിക്കേണ്ടി വന്നുവെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. കമ്പത്ത് ഒരു പ്രാവശ്യം പോകുമ്പോള്‍ നാല് കിലോ കഞ്ചാവ് വരെ കൊണ്ടുവരുമെന്ന് ഇയാള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. എക്സൈസ് ഇന്‍സ്പെക്ടര്‍ ബിജുവര്ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ സജികുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണന്, കെ.ഷിജു, എം.എസ് അജിത്കുമാര്‍, ടി. സന്തോഷ്, ഗോപകുമാര്‍, ബി. സന്തോഷ്കുമാര്‍, ബി. സൈജു എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: