കല്‍പ്പറ്റ: ആനക്കലിയില്‍ വിറങ്ങലിച്ച് വയനാട്. എപ്പോഴാണ് കൊലവിളിയുമായി കാട്ടാന പാഞ്ഞടുക്കുകയെന്നറിയില്ല. കഴിഞ്ഞ ഒരു മാസത്തിനകം ആനയുടെ കൊലവിളിക്കു മുന്നില്‍ ജീവന് നഷ്ടമായത് മൂന്ന് പേര്‍ക്ക്. ഇക്കഴിഞ്ഞ ജൂണ്‍ മൂന്നിന് ബാവലി സ്വദേശിയായ മാധവന് എന്ന മധു ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
കാട്ടി്ക്കുളം ചേലൂര്‍ മണ്ണുണ്ടി കോളനിക്ക് സമീപത്ത് വെച്ചാണ് മധുവിനെ ആന ആക്രമിച്ചത്. രാത്രിയില്‍ കാട്ടില്‍ പോയി തേന്‍ ശേഖരിച്ച് മടങ്ങുന്നതിന്നിടെ കോളനിക്ക് സമീപം ആന മാധവനെ ആക്രമിക്കുകയായിരുന്നു.
പന്ത്രണ്ട് ദിവസം പിന്നിട്ടപ്പോള്‍ വീണ്ടും ആനയുടെ കൊലവിളിയില്‍ ജില്ല നടുങ്ങി. ജൂണ്‍ 15ന് കാട്ടാനയുടെ ആക്രമണത്തില്‍ ജീവന് നഷ്ടപെട്ടത് തിരുനെല്ലി പഞ്ചായത്തിലെ കോട്ടിയൂര്‍ കോളനിയിലെ കുമാരന്. രാത്രി ഭാര്യ വീട്ടില്‍ പോയി മടങ്ങും വഴി കോളനിക്ക് സമീപത്ത് റോഡില്‍ കുമാരന് കാട്ടാനയ്ക്ക് മുന്നില്‍ പെടുകയായിരുന്നു.
ഏറ്റവും ഒടുവിലത്തേതാണ് വാകേരി മാരമല കാട്ടുനായിക്ക കോളനിയിലെ ഗോപി എന്ന നാല്പ്പതുകാരന്. രാത്രി മൂടക്കൊല്ലിയില്‍ എത്തി കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോള്‍ കോളനിക്ക് സമീപത്ത് നിന്ന ആനയ്ക്ക് മുന്നില്‍പെടുകയായിരുന്നു. റോഡരികില്‍ മരിച്ചുകിടക്കുന്ന നിലയിലാണ് ഗോപിയെ നാട്ടുകാര്‍ പുലര്‍ച്ചെ കാണുന്നത്. ജീവന് നഷ്ടപ്പെട്ടതിന് പുറമെ പലര്‍ക്കും ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുമുണ്ട്.
വയനാടിന് പുറമെ ജില്ലയോട് അതിര്‍ത്തി പങ്കിടുന്ന തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ അയ്യന്‍കൊല്ലി, ഗൂഡല്ലൂര്‍, ചേരമ്പാടി തുടങ്ങിയ സ്ഥലങ്ങളിലായി രണ്ട് മാസത്തിന്നിടെ അഞ്ചുപേരാണ് ആനക്കലിയല് കൊല്ലപ്പെട്ടത്.
വനവാസികള്‍ തിങ്ങിവസിക്കുന്ന തിരുനെല്ലിയില്‍ കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടെ 77 മനുഷ്യജീവനുകളാണ്വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പൊലിഞ്ഞത്. ഇതില്‍ 75 പേരുടെയും പ്രാണനെടുത്തത് കാട്ടാനകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: