പത്തനംതിട്ട: പോള്‍ മുത്തൂറ്റ് വധക്കേസിലെ പ്രതിയടക്കം, സംസ്ഥാന വ്യാപകമായി വന്‍ കവര്‍ച്ച നടത്തി വന്ന രണ്ടുപേര്‍ പോലീസ് പിടിയില്‍. തിരുവല്ല കവിയൂര്‍ കുഴിയത്ത് സന്തോഷ്ഭവനില്‍ സന്തോഷ് കുമാര്‍ എന്ന ഹസന് സന്തോഷ് (39), കായംകുളം കൊറ്റംകുളങ്ങര ആനിക്കാട്ടു വീട്ടില്‍ സൈനുദ്ദീന്‍ (45) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. നൂറിലേറെ മോഷണക്കേസുകളില്‍ പ്രതികളായ ഇവരെ ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ ടീമിലെ കോന്നി എസ്ഐ ബി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ ക്ഷേത്രങ്ങള്‍, വീടുകള്‍, കടകള്‍, ബിവറേജസ് ഔട്ട്ലെറ്റുകള് എന്നിവ കേന്ദ്രീകരിച്ചാണ് പ്രതികള്‍ കവര്‍ച്ച നടത്തിയിരുന്നത്. പ്രതികളില്‍ നിന്ന് സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളും ഒരു ലക്ഷത്തോളം രൂപയും വാച്ചുകളും പിടിച്ചെടുത്തു. സ്വര്‍ണ്ണം മാത്രമായി പന്ത്രണ്ട് പവനോളമുണ്ട്. സന്തോഷ് പോള്‍ മുത്തൂറ്റ് വധക്കേസില്‍ മൂന്നുവര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചശേഷം പുറത്തിറങ്ങിയതാണ്.
ഇന്നലെ പുലര്‍ച്ചെ കോന്നി ടൗണില്‍ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. മോഷണ സംഘത്തില്‍ കൂടുതല്‍ പേര് ഉണ്ടോയെന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ കിട്ടിയ ശേഷം അന്വേഷിക്കുമെന്ന് അടൂര്‍ ഡിവൈ. എസ്. പി ആര്. റഫീക്ക്, കോന്നി സി.െഎ ആര്. ജോസ് എന്നിവര്‍ പറഞ്ഞു.
തകഴി ക്ഷേത്രവഞ്ചി പൊളിച്ച് 5,000 രൂപ, ചെങ്ങന്നൂര്‍ തിട്ടമേല്‍ ദേവീ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ പൊളിച്ച് സ്വര്‍ണ്ണം, വെള്ളി, മുഖപ്പറ്റ്, വഞ്ചിയില്‍ നിന്ന് പണം ഉള്‍പ്പെടെ 60,000 രൂപയുടെ മുതല്‍. ചെങ്ങന്നൂര്‍ വണ്ടിമല ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണ്ണവും പണവും. മാവേലിക്കരയില്‍ കൊച്ചാലുംമൂട് കുരിശടി തകര്‍ത്ത് 1500 രൂപ. കൊട്ടമുക്ക് കല്ലരിക്കാം മുസ്ലിം പള്ളിയുടെ വഞ്ചി പൊട്ടിച്ച് 2000 രൂപ.
മാവേലിക്കര വെട്ടിയാര്‍ പള്ളിയറക്കാവ് ദേവീ ക്ഷേത്രത്തിന്റെ ഓഫീസ് പൊളിച്ച് 10,000 രൂപയുടെ നാണയം, 35,000 രൂപയുടെ നോട്ടുകള്‍, സ്വര്‍ണ്ണമാല, താലി, കുമിള. മാവേലിക്കര ബിവറേജസ് ഔട്ട്ലെറ്റില് നിന്ന് 3,000രൂപയും 15,000 രൂപയുടെ മദ്യക്കുപ്പികളും. മാവേലിക്കര പുന്നമൂട് പാട്ടത്തില്‍ വേണുഗോപാലിന്റെ വീടിന്റെ ഓടിളക്കി പണം, മാല എന്നിവ കവര്‍ന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ ഓച്ചിറയിലെ സ്പെയര്‍പാര്‍ട്സ് കട പൊളിച്ച് 10,000 രൂപ മോഷ്ടിച്ചു. ഓച്ചിറ റെയില്‍വേ സ്റ്റേഷനു സമീപമുള്ള സ്റ്റേഷനറി കട പൊളിച്ചും പണം അപഹരിച്ചു. കരുനാഗപ്പള്ളി ബിവറേജസിനടുത്ത് ഡ്രൈക്ളീനിംഗ് കട പൊളിച്ച് വസ്ത്രങ്ങള്‍ മോഷ്ടിച്ചു.
കഴിഞ്ഞ മേയില്‍ തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തെ മുളശേരി ദേവീ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ പൊളിച്ച് പണവും വിഗ്രഹവും മോഷ്ടിച്ചു.
കോട്ടയം ജില്ലാ ആശുപത്രിക്കു സമീപം രണ്ടു വീടുകള്‍ പൊളിച്ച് മോഷണ ശ്രമം നടത്തി. നാട്ടകം പൊന്‍കുന്നത്തുകാവ് ക്ഷേത്ര ഓഫീസ് പൊളിച്ച് പണം, സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍, വാച്ച് എന്നിവ കവര്‍ന്നു. തിരുവനന്തപുരം വട്ടപ്പാറ, കേശവദാസപുരം തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ ആരാധനാലയങ്ങള്‍, നേര്‍ച്ചവഞ്ചികള്‍, ഹോട്ടലുകള്‍ എന്നിവയുടെ പൂട്ടുകള്‍ പൊളിച്ച് 30,000 രൂപയോളം കവര്‍ന്നു. പ്രതികളെ കോടതി റിമാന്റുചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: