തിരുവനന്തപുരം: അഞ്ച് വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന സ്റ്റാറ്റ്യൂട്ടറി പരിശോധനകള്‍ക്ക് വിധേയമാക്കാത്ത ഗ്യാസ് സിലിണ്ടറുകള്‍ ഉപഭോക്താക്കളില്‍ എത്തുന്നില്ലെന്ന് എണ്ണ കമ്പനികള്‍ ഉറപ്പുവരുത്തേണ്ടതാണെന്ന് എണ്ണക്കമ്പനിയുടെ പ്രതിനിധികളും സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ നിര്‍ദ്ദേശമുയര്‍ന്നു.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ നിര്‍ദ്ദേശാനുസരണം ഫയല്‍ ചെയ്ത വിശദീകരണത്തില്‍ യോഗത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ നടപടിയെടുക്കുമെന്ന് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് അറിയിച്ചു.
വര്‍ദ്ധിച്ചുവരുന്ന പാചകവാതക സിലിണ്ടര്‍ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്മീഷന് കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി യോഗം വിളിച്ചുകൂട്ടിയത്.
മനുഷ്യാവകാശ പ്രവര്‍ത്തകനും കൊച്ചി നഗരസഭാംഗവുമായ തമ്പി സുബ്രഹ്മണ്യന്റെ പരാതിയിലാണ് നടപടി.
സിലിണ്ടര്‍ പരിശോധനകള്‍ കാര്യക്ഷമതയോടെ നടത്തണമെന്നും സിലിണ്ടറുകളുടെ കണക്ക് സൂക്ഷിക്കാന്‍ നൂതന സാങ്കേതിക വിദ്യകള്‍ ആവിഷ്കരിക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. ഗ്യാസ് സിലിണ്ടറുകള്‍ വീട്ടിലെത്തിക്കുന്ന തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കണം. ഗ്യാസ് ഉപഭോക്താക്കള്‍ക്ക് സുരക്ഷയെ കുറിച്ച് ബോധവത്കരണം നല്‍കണം. ഗുണനിലവാരമില്ലാത്ത ഹോസുകളുടെയും സ്റ്റൗവുകളുടെയും നിര്‍മാണവും കച്ചവടവും നിയമവിരുദ്ധമാക്കണം.
ഓയില്‍ കമ്പനികളും ഡീലര്‍മാരും തമ്മിലുള്ള കരാര്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ നിശ്ചിത കാലയളവില്‍ ഡീലര്‍മാര്‍ക്കിടയില്‍ പരിശോധന നടത്തണം തുടങ്ങിയവയാണ് യോഗ നിര്‍ദ്ദേശങ്ങള്‍.
ഉപഭോക്താക്കള്‍ക്ക് നല്കുന്ന ഇന്‍ഷ്വറന്‍സ് പരിരക്ഷ കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് എണ്ണ കമ്പനികള്‍ ഉറപ്പുവരുത്തണം.
ഇതിനായി നോഡല്‍ ഓഫീസറെ നിയമിക്കണം. റീഫില്ലിങ് പോലുള്ള നിയമവിരുദ്ധ നടപടികള്‍ നടക്കുന്നില്ലെന്ന് പോലീസ്, ഭക്ഷ്യ, എക്സ്പ്ലോസീവ് വകുപ്പുകളും ഉറപ്പു വരുത്തണം. സിലിണ്ടറുകള്‍ അനധികൃതസ്ഥലങ്ങളില് സൂക്ഷിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കണം. നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പരിശോധിച്ച് മേല്‍നടപടികള്‍ അടിയന്തരമായി സ്വീകരിക്കുന്നതാണെന്ന് ചീഫ് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: