തിരുവനന്തപുരം: മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കാന് താത്പര്യമില്ലാത്തവരെ മാധ്യമവിരുദ്ധരായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പനോരമ ടെലിവിഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ മലയാളം ന്യൂസ് ചാനലായ ‘ന്യൂസ് 18 കേരള’ത്തിന്റെ സംപ്രേഷണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വിവാദങ്ങള്‍ വിളമ്പാന്‍ താല്പര്യമില്ലാത്തവരുമുണ്ടെന്ന് മാധ്യമങ്ങള്‍ മനസ്സിലാക്കണം. സാമൂഹിക സാംസ്കാരിക രാഷ്ട്രീയരംഗത്തുനില്ക്കുമ്പോള് തന്നെ മാധ്യമങ്ങളില്‍ നിന്ന് വഴിമാറി നടക്കുന്നവര്‍ ഉണ്ടോ എന്ന് മാധ്യമങ്ങള്‍ പരിശോധിക്കണം.
ഭാഷയെയും സംസ്കാരത്തെയും പരിപോഷിപ്പിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കും. റേറ്റിംഗിനുവേണ്ടി ഏതറ്റംവരെയും പോവുമ്പോള്‍ സംസ്കാരത്തിനാണ് തിരിച്ചടിയേല്‍ക്കുന്നത്. മാധ്യമരംഗത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ എതിരാണ്. അഴിമതികള്‍ തുറന്നുകാട്ടുന്നതില്‍ മാധ്യമങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്തെയും നാടിനെയും ബാധിക്കുന്ന ഗൗരവകരമായ പ്രശ്നങ്ങളെ അവഗണിക്കുകയും നിസാരകാര്യങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്ന പ്രവണതയുണ്ട്. വാര്‍ത്തയുടെ ആധികാരികത ഉറപ്പാക്കാതെ ചാനലുകള്‍ തമ്മില്‍ ബ്രേക്കിംഗിനുവേണ്ടിയുള്ള മത്സരം വിശ്വാസ്യത നഷ്ടപ്പെടുത്താന്‍ ഇടയാക്കുന്നുണ്ട്.
ചിലരെ രക്ഷിക്കാനും മറ്റുള്ളവരെ ശിക്ഷിക്കാനും ചാനലുകള്‍ ഉപയോഗിക്കുന്നവര്‍ ഇല്ല എന്നും പറയാനാവില്ല. ആരോഗ്യകരമായ മത്സരം ഗുണകരമാണ്. ചാനലുകളുടെ വൈവിധ്യം വാര്‍ത്താരംഗം സുതാര്യമാക്കാന്‍ സഹായിക്കുന്നുണ്ട്. ചാനലുകള്‍ കൂടുതല്‍ ഉള്ളത് മൂലം വാര്‍ത്തകള്‍ മറച്ചുവക്കാനാവില്ല. സ്വകാര്യസംരംഭകരുടെ മുതല്‍ മുടക്കിന്റെ താത്പര്യം മാത്രം സംരക്ഷിക്കാന്‍ ചാനലുകള്‍ക്ക് കഴിയില്ല. കൈയില്‍ റിമോട്ടുമായി ഇരിക്കുന്ന പ്രേഷകന്റെ താത്പര്യം കൂടി ഇന്ന് പരിഗണിക്കേണ്ടിവരുമെന്നും പിണറായി പറഞ്ഞു.
സംസ്ഥാനത്തെ പരിതാപകരമായ സാമ്പത്തികാവസ്ഥ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസനം ഒഴിച്ചുകൂടാനാവാത്തതാണ്. അതിന് മറ്റുമാര്ഗ്ഗങ്ങള് കണ്ടെത്തും. മദ്യനയത്തിന്റെ കാര്യത്തില്‍ പുതിയ നയം പ്രഖ്യാപിക്കുമ്പോഴാണ് സര്‍ക്കാര്‍ നിലപാട് എടുക്കുക. അതിനര്‍ത്ഥം നിലവിലെ നയം തിരുത്തുമെന്നല്ല, തുടരുമെന്നമല്ല പിണറായി പറഞ്ഞു.
തെറ്റായ വാര്‍ത്തകള്‍ കൊടുത്താല്‍ പോലും ദൃശ്യമാധ്യമങ്ങള്‍ തിരുത്താറില്ലെന്നും റേറ്റിംഗിന് വേണ്ടിയുള്ള പരക്കംപാച്ചില്‍ ഈ രംഗത്തെ അപചയത്തിന് വഴിയൊരുക്കുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ സാമൂഹിക സാമ്പത്തിക വളര്‍ച്ചയ്ക്ക് മാദ്ധ്യമങ്ങള്‍ പ്രധാനപങ്ക് വഹിച്ചിട്ടുണ്ടെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വികസനകാര്യങ്ങളില്‍ സര്‍ക്കാര്‍ പണം ഉപയോഗിക്കുന്നതിന് പരിമിതികളുണ്ട്. എന്നാല്‍ തനതുഫണ്ടിന് പുറത്തുനിന്നും എത്രവികസന പദ്ധതികള്ക്കുവേണമെങ്കിലും പണം കണ്ടെത്താനാവുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ജീവിതഗൗരവപൂര്ണമായ കാര്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ പ്രാധാന്യം കൊടുക്കണമെന്ന് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യവും സ്വാധീനവും വര്‍ദ്ധിക്കുന്നത് ജനാധിപത്യമൂല്യങ്ങളുടെ വികസനത്തിനുപകരിക്കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജമണി, വ്യവസായി രവിപിള്ള, ഇടിവി ന്യൂസ് നെറ്റ് വര്‍ക്ക് ഹെഡ് ജഗദീഷ് ചന്ദ്ര, ന്യൂസ് 18 കേരളം ഹെഡ് പ്രമോദ് രാഘവന് എന്നിവര്‍ പങ്കെടുത്തു.
മന്ത്രിസഭാ പുനഃസംഘടനാചടങ്ങുള്ളതിനാല് കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, രാജീവ് പ്രതാപ് റൂഡി, താവര്‍ ചന്ദ് ഹെഗ്ലോട്ട് എന്നിവര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാനായില്ല. ഇവരുടെ ആശംസകള്‍ പ്രക്ഷേപണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: