തിരുവനന്തപുരം: അക്ഷയശ്രീമിഷന് കേരള ഘടകത്തിന് 200 ജന്‍ ഔഷധി സ്റ്റോറുകള്‍ തുടങ്ങാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം അനുമതി നല്കി. മുപ്പത് ശതമാനം മുതല്‍ എഴുപത് ശതമാനം വരെ വിലക്കുറവില്‍ ജീവന് രക്ഷാ മരുന്നുകള്‍ പ്രധാനമന്ത്രി ജന്‍ ഔഷധി സ്റ്റോറില്‍ നിന്നും ലഭിക്കും.
കാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ എഴുപത് ശതമാനം വരെ വിലക്കുറവിലാണ് നല്‍കുന്നത്. ഇരുപത് രൂപ വിലയുള്ള പത്തെണ്ണം അടങ്ങിയ ജന്റിക് ഗുളികകള്‍ 3.50 ‘രൂപക്ക് ജന്‍ ഔഷധി സ്റ്റോര്‍ വഴി ലഭ്യമാകും. കേന്ദ്രസര്‍ക്കാര്‍ സംരംഭമായ ജന്‍ ഔഷധി സ്റ്റോറുകളുടെ പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷമായിട്ടും കേരളത്തില്‍ നടപ്പിലാക്കാത്തതിനാലാണ് അക്ഷയശ്രീമിഷന് യൂണിറ്റുകള്‍ വഴി സംസ്ഥാനത്തുടനീളം ആരംഭിക്കുന്നത്.
മരുന്നുകള്‍ കേന്ദ്രസര്‍ക്കാര്‍ വിതരണ ശൃംഖല വഴി ഔട്ട്ലെറ്റുകള്‍ക്ക് നല്‍കും. സംരംഭകര്‍ക്ക് പ്രത്യേക സബ്സിഡി നല്‍കുന്നതോടൊപ്പം ഇന്‍സെന്റീവ് നല്‍കുന്നുണ്ട്. ജന്‍ ഔഷധി സ്റ്റോറുകളുടെ നടത്തിപ്പിനെക്കുറിച്ചുള്ള സംസ്ഥാനതല സെമിനാര്‍ ഭാരതീയ വിചാരകേന്ദ്രത്തില്‍ നടന്നു. അക്ഷയശ്രീ മിഷന് സംസ്ഥാന സെക്രട്ടറി എസ്. രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ സഹകാര്‍ഭാരതി സംസ്ഥാന സെക്രട്ടറി എസ്.മോഹനചന്ദ്രന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് ജന്‍ഔഷധി സ്റ്റോറുകള്‍ തുടങ്ങാത്തതിനു കാരണം മരുന്ന് കമ്പനികളുടെ അട്ടിമറിയാണെന്ന് മോഹന ചന്ദ്രന് പറഞ്ഞു. കൊള്ള ലാഭമാണ് കമ്പനികള്‍ രോഗികളില്‍ നിന്നും ഈടാക്കികൊണ്ടിരിക്കുന്നത്. ജന്‍ ഔഷധി സ്റ്റോറുകള്‍ വന്നാല്‍ മരുന്ന് കമ്പനികളുടെ കുത്തകലാഭം നഷ്ടപ്പെടുമെന്നതിനാല്‍ സംസ്ഥാന സര്‍ക്കാരും അവര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് മോഹനചന്ദ്രന് കൂട്ടിച്ചേര്‍ത്തു.
ബ്യൂറോ ഓഫ് ഫാര്‍മ പിഎസ് യുഎസ് ഓഫ് ഇന്ത്യാ നോഡല്‍ ഓഫീസര്‍ എസ്. ചന്ദ്രശേഖരന്‍പിള്ള സെമിനാര്‍ നയിച്ചു. അക്ഷയശ്രീ മിഷന് സംസ്ഥാന ചെയര്മാന് അഡ്വ. കരുണാകരന് മുഖ്യപ്രഭാഷണം നടത്തി. സഹകാര്‍ഭാരതി സംസ്ഥാന സെക്രട്ടറി തോട്ടയ്ക്കാട് ശിവശങ്കരക്കുറുപ്പ്, അനീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: