തിരുവനന്തപുരം: സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ എം.കെ. ദാമോദരനെ നിയമോപദേശക സ്ഥാനത്ത് നിന്ന് അടിയന്തരമായി പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നല്കിയ കേസിലെ പ്രതിക്കു വേണ്ടി ഹാജരായ എം.കെ. ദാമോദരന്‍ വേണ്ടി പൊതു ഖജനാവില്‍ നിന്ന് ഒരു രൂപ പോലും ചെലവഴിക്കരുത്. കേരളത്തില്‍ നിന്ന് സാന്റിയാഗോ മാര്ട്ടിന് 80,000 കോടി രൂപ കടത്തിക്കൊണ്ടുപോയി എന്ന് ആരോപിച്ചത് വി.എസ്. അച്യുതാനന്ദനാണ്. അതേ ആളിനുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് തന്നെ കോടതിയില്‍ ഹാജരാകുന്നത് ദുരൂഹമാണ്. മാര്‍ട്ടിനുമായി കോടികളുടെ പണമിടപാടും അടുത്ത ബന്ധവുമുള്ള ആള് മന്ത്രിസഭയിലിരിക്കെ ഇങ്ങനെ സംഭവിച്ചതില്‍ അദ്ഭുതമില്ല. സത്യപ്രതിജ്ഞ കഴിഞ്ഞ് ഉടന്‍ അവതാരങ്ങളെപ്പറ്റി മുന്നറിയിപ്പ് നല്കിയ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ അവതാരങ്ങളുടെ പിടിയിലാണ്. വി എസ് നടത്തി വന്ന ഐസ്ക്രീം കേസ് രാഷ്ട്രീയ പ്രേരിതമെന്ന് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത് മുഖ്യമന്ത്രി അറിയാതെയാണെന്ന് വിശ്വസിക്കാനാകില്ല. ഐസ്ക്രീം കേസ് അട്ടിമറിച്ച അഭിഭാഷകനെ തന്നെ നിയമോപദേശകനായി നിയമിച്ച മുഖ്യമന്ത്രി ലോട്ടറി കേസ് പ്രതി സാന്റിയാഗോ മാര്‍ട്ടിന്റെയും സംരക്ഷകനാവുകയാണ്. താന്‍ നടത്തിയ കേസിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിട്ടും വി എസ് മൗനം പാലിക്കുന്നത് ക്യാബിനറ്റ് പദവി കിട്ടാനാണ്. ജനങ്ങളുടെ കാവലളാകുമെന്ന വാഗ്ദാനം പോലും ഈ കാത്തിരിപ്പിനിടയില്‍ വി എസ് മറന്നോ എന്നും കുമ്മനം പ്രസ്താവനയില്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: