കൊച്ചി: സഭാ കോടതികളിലൂടെയുള്ള വിവാഹ മോചനത്തിന് നിയമസാധുതയില്ലെന്ന സുപ്രീംകോടതിയുടെ പരാമര്‍ശം പുതിയ ചര്‍ച്ചക്ക് വഴിതെളിക്കുന്നു. സമാന്തര കോടതി നിയമവിരുദ്ധമാണെന്ന് വര്‍ഷങ്ങളായി വിമര്‍ശനം നിലനില്‍ക്കെ ഉന്നത നീതിപീഠം നിലപാട് വ്യക്തമാക്കിയത്. ഏകീകൃത സിവില്‍കോഡ് സജീവ ചര്‍ച്ചയായിരിക്കെയാണ് സഭയുടെ സമാന്തര സിവില്‍ കോടതിയെ സംബന്ധിച്ച പരാമര്‍ശമെന്നതും ശ്രദ്ധേയം.
കാനോന്‍ നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര സഭകളിലാണ് സഭാ കോടതികളുള്ളത്. മറ്റ് സഭകളില്‍ കോടതി സംവിധാനമില്ലെങ്കിലും സഭാ നേതൃത്വത്തിന്റെ അനുമതി ആവശ്യം. ഓരോ രൂപതകള്‍ക്കും കീഴിലുള്ള സഭാ കോടതികള്‍ പൊതുവായ നിയമമാണ് പിന്തുടരുന്നത്. സിവില്‍ കോടതികളിലെപ്പോലെ തന്നെ ജഡ്ജിയും വക്കീലന്മാരും ഉള്‍പ്പെട്ട സംവിധാനമാണിത്.
തൊണ്ണൂറ് ശതമാനവും വിവാഹമോചനവുമായി ബന്ധപ്പെട്ട കേസുകളാണ് പരിഗണിക്കുന്നത്. പള്ളികള്‍ തമ്മിലുള്ളതും സഭാനേതൃത്വത്തിനുള്ളിലെ തര്‍ക്കങ്ങളുമാണ് മറ്റ് പരിഗണനാ വിഷയങ്ങള്‍.
കോടതിയില്‍ നിന്നു വിവാഹ മോചനം നേടിയാലും സമുദായ കോടതി അംഗീകരിക്കണമെന്ന് സഭയുടെ നിയമം. ഇല്ലെങ്കില്‍ മറ്റൊരു വിവാഹത്തിന് സഭ അനുവദിക്കില്ല. സഭാ കോടതിയിലെ നടപടികള്‍ വര്‍ഷങ്ങളോളം നീളുന്നതും വിശ്വാസികളെ വലയ്ക്കുന്നു. രാജ്യത്തെ നീതിപീഠങ്ങളെ അവഗണിച്ച് സഭാ കോടതിയുടെ മാത്രം അനുമതിയോടെ വിവാഹ ബന്ധം വേര്‍പ്പെടുത്തി
പുനര്വിവാഹത്തിലേര്പ്പെടുന്നവരുണ്ടെന്ന് അല്മായ സംഘടനയായ കേരള കാത്തലിക് റിഫര്‍മേഷന്‍ മൂവ്മെന്റ് (കെസിആര്‍എം) ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ നിയമങ്ങള്‍ അംഗീകരിക്കില്ലെന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും കെസിആര്‍എം ചെയര്മാന് റെജി ഞള്ളാനി പറഞ്ഞു.
സഭാ കോടതികള്‍ നിയമവിരുദ്ധമല്ലെന്ന് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ട്രൈബ്യൂണല്‍ പ്രസിഡന്റ് ഫാ.ജോസ് ചിറമേല്‍ ജന്മഭൂമിയോട് പറഞ്ഞു.
രാഷ്ട്ര നിയമത്തിന് പരമപ്രധാനമായ സ്ഥാനമാണ് സഭ നല്‍കുന്നത്. രാജ്യത്തെ കോടതികളില്‍ നിന്നു വിവാഹമോചനം നേടാതെ സഭ പുനര്‍വിവാഹം നടത്താറില്ല. സിവില്‍ കോടതികളില്‍ നിന്നു വിവാഹമോചനം നേടുന്നവര്‍ വ്യക്തിനിയമങ്ങള്‍ പാലിക്കുന്നതില്‍ അപാകതയില്ലെന്ന് 1996ല്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സഭാ കോടതികളിലെ വിവാഹമോചനം നിയമപരമാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സ്വദേശിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സഭാകോടതിയിലൂടെ വിവാഹമോചനം നേടി പുനര്വിവാഹത്തിലേര്പ്പെടുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്ന് കോടതി വ്യക്തമാക്കി. ഇത് നിരവധി വിശ്വാസികളെ പ്രതിസന്ധിയിലാക്കുമെന്ന് ഹര്ജിക്കാരന് കോടതിയെ ബോധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: