കണ്ണൂര്‍: അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന കാര്‍ഷിക സെന്‍സസ് ജില്ലയിലെ 310 തദ്ദേശ സ്ഥാപന വാര്‍ഡുകളില്‍ ആരംഭിച്ചു. 71 ഗ്രാമപഞ്ചായത്തുകളിലെ 1166 വാര്‍ഡുകളില്‍ 233 ഉം 323 മുനിസിപ്പാലിറ്റി വാര്‍ഡുകളിലെ 66 ഉം കോര്‍പ്പറേഷനിലെ 11 ഡിവിഷനുകളുമാണ് സെന്‍സസിനായി തെരഞ്ഞെടുത്തിട്ടുളളത്. ജൂലൈ 1 മുതല്‍ ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ ഈ വാര്‍ഡുകളിലെ വീടുകള്‍ സന്ദര്‍ശിച്ച് വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്.
ജില്ലയിലെ കാര്‍ഷിക സെന്‍സസ് പ്രവര്‍ത്തനം ഫലപ്രദമാകാന്‍ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാതല കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ചെയര്മാന് കൂടിയായ കലക്ടര്‍ പി.ബാലകിരണ്‍ അഭ്യര്‍ത്ഥിച്ചു. പുതിയ കാര്‍ഷിക പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനും കാര്‍ഷിക നയം രൂപീകരിക്കുന്നതിനും അടിസ്ഥാനമായി ഉപയോഗിക്കുന്നത് കാര്‍ഷിക സെന്‍സസിലെ സ്ഥിതിവിവര കണക്കുകളാണ്. കേരളത്തില്‍ ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിനാണ് സര്‍വേ ചുമതല. വകുപ്പിലെ 75 ഇന്‍വെസ്റ്റിഗേറ്റര്‍മാരാണ് വിവരശേഖരണം നടത്തുന്നത്
മൂന്ന് ഘട്ടങ്ങളിലായാണ് കാര്‍ഷിക സെന്‍സസ്. തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളിലെ മുഴുവന്‍ വീടുകളില്‍ നിന്നും ഓരോ കുടുംബത്തിന്റെയും കൈവശമുളള മൊത്തം ഭൂമിയുടെയും വിവരങ്ങള്‍ ഒന്നാം ഘട്ടത്തില്‍ ശേഖരിക്കും. സര്‍വേയുടെ ഒന്നാംഘട്ടം സെപ്റ്റംബര്‍ 30 നകം പൂര്‍ത്തീകരിക്കും. ഒന്നാം ഘട്ടത്തില്‍ വിവരങ്ങള്‍ ശേഖരിക്കപ്പെട്ടതില്‍ നിശ്ചിത ശതമാനം കുടുംബങ്ങളെ തെരഞ്ഞെടുത്ത് അവരുടെ കൈവശമുളള ഭൂമിയുടെ വിനിയോഗം, ഉടമസ്ഥത, ഭൂമിയില്‍ കൃഷിചെയ്യുന്ന വിവിധ വിളകളെ സംബന്ധിച്ച വിവരങ്ങള്‍, ജലസേചനം സംബന്ധിച്ച വിവരങ്ങള്‍ മുതലായവ ശേഖരിക്കും. മൂന്നാംഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളില്‍ നിന്നും കൃഷിക്കുപയോഗിക്കുന്ന വിത്തിനങ്ങള്‍, രാസ/ജൈവവള പ്രയോഗങ്ങള്‍, കീടനാശിനി പ്രയോഗം, കൃഷിക്ക് വേണ്ടി ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങള്‍ മുതലായവ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും.
സെന്‍സസിന്റെ ഫീല്‍ഡുതല പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന പ്രശ്നങ്ങളും സെന്‍സസിന്റെ മുന്നൊരുക്കങ്ങളും ജില്ലാ കലക്ടറുടെ ചേമ്പറില്‍ കൂടിയ ജില്ലാ കോ-ഓഡിനേഷന്‍ കമ്മറ്റി അവലോകനം ചെയ്തു. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ അധ്യക്ഷത വഹിച്ചു. ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.പി.വിനോദ് സെന്‍സസിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പഞ്ചായത്ത് അസി.ഡയറക്ടര്‍ കെ. നാരായണ ഭട്ട്, സര്‍വ്വെ അസി.ഡയറക്ടര്‍ കെ.സുരേശന്, അസി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.കെ.ഇസ്മയില്‍, കോര്പ്പറേഷന് സൂപ്രണ്ട് കെ.ഹരിദാസന്, പിആര്‍ഡി അസി.എഡിറ്റര്‍ ഇ.കെ.പത്മനാഭന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: