കണ്ണൂര്‍: ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇ-സേവനങ്ങളെയും ഉല്‍പ്പന്നങ്ങളെയും സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് കേന്ദ്ര-കേരള സര്‍ക്കാരുകളുടെ സംയുക്ത പദ്ധതി ജില്ലയിലും നടപ്പാക്കുന്നു. 11 മണ്ഡലങ്ങളിലും മിനിമം മൂന്ന് വീതം കേന്ദ്രങ്ങളിലായി ഇ-സേവനങ്ങളുടെ ബോധവല്‍ക്കരണ പരിപാടി നടത്തുന്നതാണ്. സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുന്ന ഡിജിറ്റല്‍ ഇന്ത്യാ വ്യാപന പദ്ധതി കണ്ണൂര്‍ ജില്ലയില്‍ നവംബറിലാകും എത്തിച്ചേരുക. 15 ദിവസത്തോളം വ്യത്യസ്ത കേന്ദ്രങ്ങളില്‍ പരിപാടികള്‍ നടക്കും. ഇതേവരെ ഡിജിറ്റല്‍ സേവനങ്ങള്‍ എത്താത്ത കേന്ദ്രങ്ങളെ പ്രത്യേകം ബോധവല്‍ക്കരിക്കും. പരിപാടിയുടെ ഭാഗമായി കലക്ടറേറ്റില്‍ ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ സി.എം.ഗോപിനാഥന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കേന്ദ്ര ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ് പദ്ധതികള്‍ വിശദീകരിച്ചു. നഗരസഭാ-കോര്പ്പറേഷന് സെക്രട്ടറിമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: