പയ്യന്നൂര്‍: സുഷിരവാദ്യത്തിന്റെ മാന്ത്രികന്റെതായിരുന്നു തുരീയം സംഗീതോത്സവത്തിന്റെ ഇരുപത്തി ഒന്‍പതാം നാള്. സംഗീതത്തിന്റെ പരമാവധി ഉച്ചാവസ്ഥയെയും മറികടന്ന് സ്വന്തമായ ഒരു സംഗീത ശബ്ദം തന്നെ സൃഷ്ടിച്ച് ശ്രോതാക്കളെ തുരീയാനന്ദത്തിന്റെ ലോകത്തേക്ക് നയിക്കുന്ന മായിക പ്രകടനം. ഭാവ സൗന്ദര്യത്തിന്റെ പ്രതീകമായി പുല്ലാങ്കുഴലിനെ വാര്‍ത്തെടുത്ത പത്മഭൂഷന്‍ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ പതിവുപോലെ ഇത്തവണയും തുരീയം സംഗീതോത്സവത്തിനെത്തിയപ്പോള് പുരുഷാരത്തിന് ആനന്ദാതിരേകത്തിന്റെ മുഹൂര്‍ത്തങ്ങള്‍. ഭാരതത്തിന്റെ ഈ അനുപമ സംഗീതധാരയെ ലോകത്തിലെമ്പാടും എത്തിച്ച ഈ പ്രതിഭ സംസ്കാരത്തിന്റെയും, സമഭാവനയുടെയും, സ്നേഹാദരവുകളുടെയും, സമത്വചിന്തകളുടെയും പ്രചാരകനായി സംഗീതോപാസന നടത്തുന്നു’.
വേദിയില്‍ പണ്ഡിറ്റിന് സഹായിയായി കെ.എസ്.രാജേഷ് എത്തി. തബലയില്‍ വിസ്മയം തീര്‍ത്ത് വിജയ് ഘാട്ടെ സദസ്സിനെ ഹര്‍ഷപുളകിതമാക്കി. സംഗീതോത്സവത്തിന്റെ മുപ്പതാം ദിനമായ ഇന്ന് രാമകൃഷ്ണമൂര്‍ത്തി വായ്പാട്ട് അവതരിപ്പിക്കും. ചാരുലത രാമാനുജന് (വയലിന്) മനോജ് ശിവ (മൃദംഗം) ജി. ഗുരുപ്രസന്ന (ഗഞ്ചിറ) എന്നിവര്‍ പക്കമേളമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: